22,000 അടി ഉയരത്തിൽ സൈനിക കോംബാറ്റ് പാരച്യൂട്ട് സിസ്റ്റം പരീക്ഷണം വിജയകരം


ന്യൂഡൽഹി: ഡിആർഡിഒയുടെ എയറോഡിവൈസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് എസ്റ്റാബ്ലിഷ്‌മെന്റ് (ADRDE) തദ്ദേശീയമായി രൂപകൽപ്പന ചെയ്ത് വികസിപ്പിച്ച മിലിട്ടറി കോംബാറ്റ് പാരച്യൂട്ട് സിസ്റ്റം (MCPS) വിജയകരമായി പരീക്ഷിച്ചു. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഡ്രോപ്പ് സോണുകളിലൊന്നായ ന്യോമ–മുധ് ഡ്രോപ്പ് സോണിലാണ് പരീക്ഷണം നടന്നത്.

ADRDEയുടെ ചീഫ് ടെസ്റ്റ് ജമ്പർ വിങ് കമാൻഡർ രാഹുൽ ഝാ, MWO ആർ. ജെ. സിംഗ്, MWO വിവേക് തിവാരി എന്നിവർ സമുദ്രനിരപ്പിൽ നിന്ന് 22,000 അടി ഉയരത്തിൽ നിന്ന് പാരച്യൂട്ട് ജമ്പ് നടത്തി. പരീക്ഷണ സമയത്ത് താപനില മൈനസ് 15 ഡിഗ്രി സെൽഷ്യസ് ആയിരുന്നു.
MCPS-നൊപ്പം തദ്ദേശീയമായി വികസിപ്പിച്ച പാരാ കമ്പ്യൂട്ടർ, ഓക്സിജൻ സംവിധാനം, പ്രത്യേക ജംപ്‌സ്യൂട്ടുകൾ ഉൾപ്പെടെയുള്ള മറ്റ് ഉപസംവിധാനങ്ങളും പരീക്ഷണത്തിൽ ഉപയോഗിച്ചു. 20,000 അടി ഉയരത്തിൽ പാരച്യൂട്ട് വിന്യസിക്കുകയും 13,700 അടി ഉയരത്തിൽ സുരക്ഷിതമായി ലാൻഡിങ് നടത്തുകയും ചെയ്തു.
ഉയർന്ന ഉയരത്തിലും അതിശൈത്യത്തിലും സൈനികരുടെ സുരക്ഷിതമായ പാരച്യൂട്ട് ഓപ്പറേഷനുകൾക്ക് സഹായകമാകുന്ന നിർണായക സാങ്കേതികവിദ്യയുടെ വിജയകരമായ പ്രകടനമായാണ് പരീക്ഷണത്തെ വിലയിരുത്തുന്നത്.









