വർഗീയതയുടെ അപ്പം യുഡിഎഫിന് ഇന്ന് മധുരിക്കും നാളെ കയ്ച്ചിരിക്കും, തീർച്ചയെന്ന് മന്ത്രി മുഹമ്മദ് റിയാസ്

കോഴിക്കോട്: നിലമ്പൂരിലെ ഈ ജനവിധി ഇന്ന് മധുരിക്കുമെങ്കിലും നാളെ കയ്ച്ചിരിക്കും എന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ് ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. തങ്ങൾ ഉയർത്തിയ രാഷ്ട്രീയ ശരിയും എൽ.ഡി.എഫ്. സർക്കാരിന്റെ ജനക്ഷേമ പ്രവർത്തനങ്ങളും വോട്ടർമാരിലേക്ക് എത്രത്തോളം എത്തിക്കാൻ സാധിച്ചു എന്ന് പരിശോധിക്കുമെന്നും ആവശ്യമായ തിരുത്തലുകൾ നടത്തുമെന്നും നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് ഫലം പൂർണ മനസ്സോടെ അംഗീകരിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.

2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് ലഭിച്ച ചരിത്രപരമായ തുടർഭരണത്തെ റിയാസ് എടുത്തുപറഞ്ഞു. 2016-ൽ 43.48 ശതമാനം വോട്ട് വിഹിതവും 91 സീറ്റുകളുമായിരുന്നു എൽ.ഡി.എഫിന് ലഭിച്ചതെങ്കിൽ, 2021-ൽ ഇത് 46.9 ശതമാനമായും 99 സീറ്റുകളായും വർധിച്ചു. എന്നാൽ, 2021-ൽ സംസ്ഥാനമൊട്ടാകെ എൽ.ഡി.എഫ്. വോട്ട് വിഹിതം 2016-നേക്കാൾ 3.50% വർധിച്ചപ്പോൾ, നിലമ്പൂരിൽ 2016-നേക്കാൾ ഒരു ശതമാനത്തിലധികം കുറവാണ് എൽ.ഡി.എഫിനുണ്ടായതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അതേസമയം, യു.ഡി.എഫിന് നിലമ്പൂരിൽ 2016-നേക്കാൾ 4%ത്തിലധികം വോട്ട് വിഹിതം വർധിക്കുകയും ചെയ്തു. 2016 വരെ പതിറ്റാണ്ടുകളായി യു.ഡി.എഫ്. വിജയിച്ചുവരുന്ന പരമ്പരാഗത മണ്ഡലമാണ് നിലമ്പൂരെന്നും റിയാസ് ഓർമ്മിപ്പിച്ചു.

എൽ.ഡി.എഫിന്റെ തുടർഭരണം എല്ലാ വലതുപക്ഷ ശക്തികളുടെയും ഉറക്കം കെടുത്തിയിരിക്കുകയാണെന്ന് റിയാസ് ആരോപിച്ചു. ഇനി ഒരിക്കൽ കൂടി അധികാരത്തിൽ വരാൻ കഴിയില്ലെന്ന് ചിന്തിക്കാൻ പോലും ശേഷിയില്ലാത്ത അവസ്ഥയിലാണ് യു.ഡി.എഫ്. അതുകൊണ്ടുതന്നെ എല്ലാ മതവർഗ്ഗീയ ശക്തികളുമായും തുറന്ന കൂട്ടുകെട്ടിന് യു.ഡി.എഫ്. മുൻകൈയെടുക്കുകയാണെന്ന് അദ്ദേഹം വിമർശിച്ചു. മതരാഷ്ട്രവാദികളായ ജമാഅത്തെ ഇസ്ലാമിയെ യു.ഡി.എഫ്. ഇരുകൈകളും നീട്ടി സ്വീകരിച്ചു. വോട്ടെണ്ണലിന്റെ തലേദിവസം, ഇടതുപക്ഷം ജയിക്കാതിരിക്കാൻ ബി.ജെ.പി. വോട്ടുകൾ യു.ഡി.എഫിന് നൽകിയെന്ന് ബി.ജെ.പി. സ്ഥാനാർത്ഥി പ്രസ്താവിച്ചത് ശ്രദ്ധേയമാണ്. 2016-ൽ ലഭിച്ചതിനേക്കാൾ നാലായിരത്തോളം വോട്ടുകൾ ബി.ജെ.പിക്ക് നിലമ്പൂരിൽ കുറഞ്ഞതും ഇതിനോട് ചേർത്ത് വായിക്കേണ്ടതാണെന്നും റിയാസ് കൂട്ടിച്ചേർത്തു.

Top News from last week.

Latest News

More from this section