ന്യൂഡൽഹി: നടൻ മോഹൻലാലിനെതിരെ വീണ്ടും രൂക്ഷവിമർശനവുമായി ആർഎസ്എസ് മുഖപത്രം ഓർഗനൈസർ. ഷാർജയിൽ നടന്ന ‘ഗൾഫ് മാധ്യമം’ പരിപാടിയിൽ പങ്കെടുത്തതിന് പിന്നാലെയാണ് വിമർശനം. ലെഫ്റ്റനന്റ് കേണൽ പദവിയിലിരിക്കെ മോഹൻലാൽ പരിപാടിയിൽ പങ്കെടുത്തത് ശരിയല്ലെന്നാണ് ഓർഗനൈസർ ലേഖനത്തിൽ പറയുന്നത്.
‘ഗൾഫ് മാധ്യമം’ സംഘടിപ്പിച്ച ‘കമോൺ കേരള’ ഏഴാം എഡിഷനിൽ മോഹൻലാലിനെ ആദരിച്ചിരുന്നു. ജീവിതത്തിലെ അവിസ്മരണീയമായ ആദരമാണ് ‘കമോൺ കേരള’യിൽ ലഭിച്ചതെന്ന് മോഹൻലാൽ പറഞ്ഞിരുന്നു. ഇന്ത്യ ലോകത്തിന്റെ ഹൃദയവും ബഹുസ്വരത ഇന്ത്യയുടെ ആത്മാവുമാണ്. ഇന്ത്യയെ എന്നും നെഞ്ചേറ്റിയവരാണ് അറേബ്യൻ നാടുകൾ. തീർച്ചയായും അഭിനയ ജീവിതത്തിൽ കിട്ടിയ വലിയ ഭാഗ്യമായി ഈ അവസരത്തെ കരുതുന്നുവെന്നും മോഹൻലാൽ പറഞ്ഞിരുന്നു. ഈ പരിപാടിയിൽ പങ്കെടുത്തതിനെതിരെയാണ് ഓർഗനൈസർ രംഗത്തെത്തിയത്.
”മോഹൻലാൽ വെറുമൊരു നടൻ മാത്രമല്ല, ഇന്ത്യയുടെ ടെറിട്ടോറിയൽ ആർമിയിൽ ലെഫ്റ്റനന്റ് കേണൽ എന്ന ഓണററി പദവി വഹിക്കുന്ന വ്യക്തിയാണ്. ഇന്ത്യ- പാക് സംഘർഷം രൂക്ഷമായിക്കൊണ്ടിരിക്കുന്ന വേളയിൽ, ഇന്ത്യയെ ഒരു ഇസ്ലാമിക രാഷ്ട്രമാക്കി മാറ്റാൻ ലക്ഷ്യമിടുന്നുവെന്ന് ആരോപിക്കപ്പെടുന്ന ഒരു സംഘടന അദ്ദേഹത്തെ ആദരിക്കുന്നത് വളരെ വിരോധാഭാസവും അസ്വസ്ഥത ഉളവാക്കുന്നതുമാണ്”- ഓർഗനൈസർ ലേഖനത്തിൽ പറയുന്നു.
യാഥാസ്ഥിതിക നിലപാടുകൾക്കും സിനിമയോടുള്ള എതിർപ്പിനും പേരുകേട്ട ജമാഅത്തെ ഇസ്ലാമി, ഇതുവരെ ഒരു സിനിമാ നടനെയും ആദരിച്ചിട്ടില്ല. ഇത് കേവലം ഒരു കലാകാരനെന്ന നിലയിൽ മാത്രമല്ല, ഒരു പ്രത്യേക അജണ്ട മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള തന്ത്രപരമായ നീക്കമായിട്ടാണ് മോഹൻലാലിനെ ക്ഷണിച്ചതെന്ന സംശയം ഉയർത്തുന്നു. സാമ്പത്തിക പ്രോത്സാഹനങ്ങൾ ലഭിച്ചാൽ പാകിസ്ഥാനിൽ നിന്നും സമാനമായ അംഗീകാരം അദ്ദേഹം സ്വീകരിക്കുമോ എന്ന് പോലും ചോദ്യങ്ങൾ ഉയരുന്നതായി ലേഖനത്തിൽ പറയുന്നു. ഈ സാഹചര്യത്തിൽ ലെഫ്റ്റനന്റ് കേണൽ പദവിയിലിരിക്കുന്ന മോഹൻലാൽ പരിപാടിയിൽ പങ്കെടുത്തത് ശരിയല്ലെന്നും പദവി പിൻവലിക്കണമെന്നും ലേഖനത്തിൽ പറയുന്നു. മോഹൻലാലിനെതിരെയുള്ള ലേഖനം നിലവിൽ ഓർഗനൈസർ പിൻവലിച്ചിട്ടുണ്ട്.
മുൻപും മോഹൻലാൽ സിനിമ എമ്പുരാനെതിരെയും ഓർഗനൈസർ വിമർശനവുമായി രംഗത്തെത്തിയിരുന്നു. എമ്പുരാനിൽ ക്രിസ്ത്യൻ വിരുദ്ധ ആശയങ്ങളുണ്ടെന്നായിരുന്നു ഓർഗനൈസർ ആരോപിച്ചിരുന്നത്. ചിത്രത്തിന്റെ തിരക്കഥാകൃത്ത് മുരളി ഗോപിയും സംവിധായകൻ പൃഥ്വിരാജും ചേർന്ന് ക്രിസ്ത്യൻ വിശ്വാസത്തെയും മൂല്യങ്ങളെയും തെറ്റായ രീതിയിൽ ചിത്രീകരിച്ചുവെന്ന് ഓർഗനൈസർ ആരോപിച്ചു. ക്രിസ്ത്യൻ വിഭാഗത്തിന്റെ ആശങ്കകൾ എന്ന നിലയ്ക്കാണ് ലേഖനം തയ്യാറാക്കിയിരുന്നത്.









