വയനാട്: ഏറെ കോളിളക്കം സൃഷ്ടിച്ച മുത്തങ്ങ ഭൂസമരത്തിനിടെ പോലീസ്‌കാരൻ വിനോദ് കൊല്ലപ്പെട്ട കേസിൽ 23 വർഷങ്ങൾക്കു ശേഷം വിധി പ്രസ്താവിച്ചു. കേസിൽ രണ്ടാം പ്രതിയായ അശോകൻ ഒഴികെ, എം. ഗീതാനന്ദൻ അടക്കമുള്ള മറ്റ് 56 പ്രതികളെയും വയനാട് പ്രിൻസിപ്പൽ സെഷൻസ് കോടതി വെറുതെവിട്ടു. കുറ്റക്കാരനായി കണ്ടെത്തിയ അശോകൻ മുൻപ് തന്നെ മരണപ്പെട്ടതിനാൽ ഇയാൾക്ക് ശിക്ഷ വിധിച്ചിട്ടില്ല. കേസിലെ ഗൂഢാലോചന കുറ്റം തെളിയിക്കാൻ വാദിഭാഗത്തിന് സാധിച്ചില്ലെന്ന് കോടതി നിരീക്ഷിച്ചു.
അതേസമയം, സംഘം ചേരൽ, പോലീസ്‌കാരെ തടയൽ, എസ്.ഐ അബ്ദുൾ സലാമിനെ വധിക്കാൻ ശ്രമിക്കൽ എന്നീ കുറ്റങ്ങളിൽ എം. ഗീതാനന്ദൻ ഉൾപ്പെടെ നാലുപേർ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. ഗീതാനന്ദനെ കൂടാതെ രമേശ്, ബിനു, സുന്ദരൻ എന്നിവരാണ് ഈ കേസിൽ കുറ്റക്കാരായ മറ്റു പ്രതികൾ.
പ്രതികളെ എല്ലാവരെയും ഒരുമിച്ച് ഹാജരാക്കാൻ സാധിക്കാതിരുന്നതും, മരണപ്പെട്ട പ്രതികളുടെ ഔദ്യോഗിക രേഖകൾ ലഭ്യമാകാൻ വൈകിയതുമാണ് വിചാരണ ഇത്രയും വർഷം നീണ്ടുപോകാൻ ഇടയാക്കിയതെന്ന് കോടതി വ്യക്തമാക്കി.








