തിരുവനന്തപുരം: ദേശീയ പണിമുടക്കിനെ തുടർന്ന് കെഎസ്ആർടിസിക്ക് 4.7 കോടി കോടി രൂപയുടെ നഷ്ടമുണ്ടായെന്ന് ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാർ. പണിമുടക്കിന്റെ പശ്ചാത്തലത്തിൽ കെഎസ്ആർടിസിക്ക് വന്ന നഷ്ടം നികത്താൻ മാർഗങ്ങളൊന്നുമില്ലെന്നും പോയത് പോയി. അന്നത്തെ ദിവസം അവധിയെടുത്ത ജീവനക്കാർക്ക് ശമ്പളം കൊടുക്കേണ്ട, ഡീസൽ ചിലവില്ല എന്ന ആശ്വാസം മാത്രമെന്നും മന്ത്രി പറഞ്ഞു. ആളുകളെ വഴിയിൽ തടഞ്ഞുള്ള സമരത്തോട് തനിക്ക് യോജിപ്പില്ലെന്നും എന്റെ പാർട്ടിയുടെ കാഴ്ചപ്പാട് അതാണ്. തൊഴിലാളികൾ സമരം നടത്തിയത് ന്യായമാണ്. പക്ഷേ യാത്ര തടഞ്ഞുള്ള സമരത്തോട് യോജിപ്പില്ലെന്നും ഗണേഷ് കുമാർ കൂട്ടിച്ചേർത്തു. പണിമുടക്ക് ദിവസം കെഎസ്ആർടിസി ബസ് ഓടിക്കുമെന്ന് മന്ത്രി പറഞ്ഞത് വിമർശനത്തിന് ഇടയാക്കിയിരുന്നു.
ഈ മാസം 22 മുതൽ പ്രഖ്യാപിച്ച അനിശ്ചിതകാല സമരത്തിൽ നിന്ന് ബസ് ഓപ്പറേറ്റഴ്‌സ് ഫോറം പിന്മാറിയെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു. മറ്റുള്ളവർ സമരവുമായി മുന്നോട്ട് പോവുകയാണ്. 99 ശതമാനം ആവശ്യങ്ങളിലും ധാരണയായെന്നും സമരം തുടരാൻ തീരുമാനിച്ചവരുമായി വീണ്ടും ചർച്ച നടത്തുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. വിദ്യാർത്ഥി നിരക്ക് കൂട്ടുന്നതിലാണ് കൂടുതൽ ചർച്ച. പെർമിറ്റ് പുതുക്കൽ വിഷയത്തിൽ മുഖ്യമന്ത്രി തീരുമാനം എടുക്കുമെന്നും ഗതാഗത മന്ത്രി അറിയിച്ചു. പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിബന്ധന ഒഴിവാക്കില്ല. പുതിയ വണ്ടികൾ കൊണ്ടുവരുന്നവർക്ക് മാത്രമായിരിക്കും പുതിയ പെർമിറ്റ്. ബസുകൾ തമ്മിൽ നഗരങ്ങളിൽ 5 മിനിറ്റും ഗ്രാമങ്ങളിൽ 10 മിനിട്ടും ഇടവേള എന്ന നിർദേശം അംഗീകരിച്ചെന്നും ഗണേഷ് കുമാർ കൂട്ടിച്ചേർത്തു.









