ബിസിനസ് സ്ഥാപനങ്ങളെ ലക്ഷ്യമിട്ട് പുതിയ സൈബർ തട്ടിപ്പ്

ജാഗ്രത വേണമെന്ന് പൊലീസ്

സംസ്ഥാനത്തെ ബിസിനസ് സ്ഥാപനങ്ങളെയും അവയുടെ സാമ്പത്തിക വിഭാഗങ്ങളെയും ലക്ഷ്യമിട്ട് വാട്‌സ്ആപ്പ് വഴി പുതിയ രീതിയിലുള്ള സൈബർ സാമ്പത്തിക തട്ടിപ്പ് വ്യാപിക്കുന്നു. സ്ഥാപനങ്ങളുമായി സ്ഥിരമായി സാമ്പത്തിക ഇടപാടുകൾ നടത്തുന്ന കസ്റ്റമർമാരുടെയോ സപ്ലയർമാരുടെയോ ഹാക്ക് ചെയ്യപ്പെട്ട വാട്‌സ്ആപ്പ് അക്കൗണ്ടുകൾ ഉപയോഗിച്ചാണ് തട്ടിപ്പുകാർ വലവിരിക്കുന്നത്. അക്കൗണ്ട്സ് വിഭാഗത്തിലേക്ക് ‘അക്കൗണ്ട് സ്റ്റേറ്റ്മെന്റ്’ എന്ന പേരിൽ .vbs പോലുള്ള അപകടകരമായ എക്സ്റ്റൻഷനുകളോടുകൂടിയ സ്ക്രിപ്റ്റ് ഫയലുകൾ വാട്‌സ്ആപ്പ് വഴി അയക്കുകയാണ് രീതി. ഫയലുകൾ തുറക്കുന്നതോടെ സ്ഥാപനത്തിലെ കമ്പ്യൂട്ടറുകളിൽ മാൽവെയറുകൾ ഇൻസ്റ്റാൾ ചെയ്യപ്പെടും. സിസ്റ്റത്തിന്റെ പൂർണ്ണ നിയന്ത്രണം തട്ടിപ്പുകാർക്ക് ലഭിക്കുന്നു.
തുടർന്ന് ബ്രൗസറുകളിൽ സേവ് ചെയ്തിട്ടുള്ള പാസ്‌വേർഡുകളും സാമ്പത്തിക വിവരങ്ങളും ചോർത്തിയെടുക്കും. സ്ഥാപനത്തിലെ ഉന്നത ഉദ്യോഗസ്ഥരുടെ വാട്‌സ്ആപ്പ് അക്കൗണ്ടുകൾ ഹൈജാക്ക് ചെയ്ത് അവരുടെ പേരിൽ വ്യാജ ചാറ്റുകൾ നിർമ്മിച്ച് കീഴ്ജീവനക്കാരോട് അടിയന്തരമായി പണം ട്രാൻസ്ഫർ ചെയ്യാൻ ആവശ്യപ്പെടുകയും ചെയ്യുന്നുണ്ട്.

വിശ്വസ്തരായ വ്യക്തികളുടെ സന്ദേശമാണെന്ന് കരുതി സ്ഥാപനങ്ങൾ ചതിക്കപ്പെടാൻ സാധ്യതയേറെയാണ്. കോംപ്രമൈസ് ചെയ്യപ്പെട്ട കമ്പ്യൂട്ടറുകളിൽ നിന്നും ലിസ്റ്റിലുള്ള മറ്റ് ബിസിനസ് ഗ്രൂപ്പുകളിലേക്ക് ഈ വ്യാജ ഫയലുകൾ തനിയെ അയക്കപ്പെടുകയും ചെയ്യുന്നുണ്ട്.
തട്ടിപ്പിൽ കുടുങ്ങാതിരിക്കാൻ ബിസിനസ് സ്ഥാപനങ്ങളും പൊതുജനങ്ങളും കർശന മുൻകരുതലുകൾ എടുക്കേണ്ടതാണെന്ന് സൈബർ പൊലീസ് അറിയിച്ചു. വാട്‌സ്ആപ്പ് വഴി വരുന്ന അക്കൗണ്ട് സ്റ്റേറ്റ്മെന്റുകളോ ഫയലുകളോ തുറക്കുന്നതിന് മുൻപ് അവരെ നേരിട്ട് ഫോണിൽ വിളിച്ച് ഉറപ്പുവരുത്തേണ്ടതാണ്. അപരിചിതമായ ലിങ്കുകളോ സാധാരണ രീതിക്ക് വിപരീതമായ എക്സ്റ്റൻഷനുകളോ ഉള്ള ഡോക്യുമെന്റുകൾ ഒരു കാരണവശാലും ഡൗൺലോഡ് ചെയ്യുകയോ റൺ ചെയ്യുകയോ ചെയ്യരുത്. വാട്‌സ്‌ആപ്പ് സന്ദേശങ്ങൾ മാത്രം അടിസ്ഥാനമാക്കി ഔദ്യോഗികമായ ഇരട്ട സ്ഥിരീകരണമില്ലാതെ ഫണ്ട് കൈമാറ്റം നടത്താതിരിക്കുക.

കമ്പ്യൂട്ടറിൽ മാൽവെയർ ഇൻസ്റ്റാൾ ആയെന്ന് സംശയം തോന്നിയാൽ അടിയന്തരമായി വൈഫൈയോ ലാൻ കേബിളോ വേർപെടുത്തി ഇന്റർനെറ്റ് കണക്ഷൻ പൂർണ്ണമായും വിച്ഛേദിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. പരിശോധിക്കാനെന്ന പേരിൽ മറ്റ് കമ്പ്യൂട്ടറുകളിലേക്കോ ഫോണുകളിലേക്കോ ഇത്തരം ഫയലുകൾ
കൈമാറരുത്. ഇൻഫെക്ട് ആയ ഡിവൈസുകൾ സുരക്ഷിതമാക്കാൻ അടിയന്തരമായി അടുത്തുള്ള സൈബർ പോലീസ് സ്റ്റേഷനിൽ ബന്ധപ്പെടുക.

ഇത്തരത്തിലുള്ള ഓൺലൈൻ സാമ്പത്തിക തട്ടിപ്പിനിരയായാൽ ഉടൻ തന്നെ 1930 എന്ന സൈബർ ഹെല്പ് ലൈൻ നമ്പറിലേക്കോ www.cybercrime.gov.in എന്ന സൈബർ ക്രൈം റിപ്പോർട്ടിങ് പോർട്ടലിലേക്കോ ബന്ധപ്പെടുക.

Top News from last week.