ഇന്ത്യൻ മഹാസമുദ്രത്തിൽ പുതിയ വിപ്ലവം, സീഷെൽസിന് 1457 കോടിയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച് ഇന്ത്യ;

സീഷെല്‍സിന് വേണ്ടി 175 മില്യണ്‍ ഡോളറിന്റെ (ഏകദേശം 1,457 കോടി) പുതിയ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച് ഇന്ത്യ. സീഷെല്‍സുമായുള്ള ഇന്ത്യയുടെ നയതന്ത്ര ബന്ധത്തിന്റെ അഞ്ച് പതിറ്റാണ്ടുകള്‍ ആഘോഷിക്കുന്നതിന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് ഈ വമ്പന്‍ പ്രഖ്യാപനം വന്നിരിക്കുന്നത്. സീഷെല്‍സ് പ്രസിഡന്റ് പാട്രിക് ഹെര്‍മിനിയുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പ്രഖ്യാപനം നടത്തിയത്.

ഇന്ത്യയുടെ സമ്മാനം

ഇന്ത്യയുമായുള്ള ഉഭയകക്ഷി ബന്ധത്തിന്റെ 50 -ാം വാര്‍ഷികം ആഘോഷിക്കുന്ന സീഷെല്‍സിനുള്ള സമ്മാനമാണ് ഈ സാമ്പത്തിക സുരക്ഷ പാക്കേജ്. സീഷെല്‍സിന്റെ ദേശീയ മുന്‍ഗണനാ പദ്ധതികളെ പിന്തുണയ്ക്കുകയാണ് ഇന്ത്യയുടെ ലക്ഷ്യം. പാക്കേജിന്റെ ഒരു ഭാഗം ഗ്രാന്റും (50 മില്യണ്‍ യുഎസ് ഡോളര്‍), ബാക്കി സാമ്പത്തിക വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്നതിനും, തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനുമുള്ള പദ്ധതികള്‍ക്കുള്ള ക്രെഡിറ്റ് ലൈന്‍ (125 മില്യണ്‍ ഡോളര്‍) ആയിരിക്കുമെന്ന് മോദി വ്യക്തമാക്കി. സീഷെല്‍സുമായുള്ള ഇന്ത്യയുടെ ബന്ധം അടുത്ത തലത്തിലേയ്ക്ക് വളര്‍ത്താന്‍ ഈ സാമ്പത്തിക പാക്കേജ് വഴിയൊരുക്കുമെന്ന് വിലയിരുത്തപ്പെടുന്നു.

വികസന പദ്ധതികള്‍ക്കുള്ള ഊര്‍ജ്ജം

സീഷെല്‍സിലെ യുവാക്കളെ പ്രധാനമായും ലക്ഷ്യം വച്ചുള്ളതാണ് ഈ പാക്കേജ്. സാമൂഹിക ഭവന നിര്‍മ്മാണം, നഗര നവീകരണം, ഇലക്ട്രിക് മൊബിലിറ്റി പദ്ധതികള്‍, നൈപുണ്യ വികസനം, ആരോഗ്യ സംരക്ഷണ പദ്ധതികള്‍, ദേശീയ പ്രതിരോധ- സമുദ്ര മേഖല അവബോധം എന്നിവയ്ക്കായി ഈ ഫണ്ട് ചെലവഴിക്കപ്പെടും. ആരോഗ്യ മേഖലയ്ക്കായി ഇന്ത്യ 10 അതിനവീന ആംബുലന്‍സുകള്‍ നല്‍കും. കൂടാതെ പുതിയ ഹോസ്പിറ്റല്‍, മികച്ച ആരോഗ്യ പ്രവര്‍ത്തകള്‍ എന്നിവ ഉറപ്പുനല്‍കുന്നു. സീഷെല്‍സ് ജനങ്ങള്‍ക്കു വേണ്ടി 1000 മെട്രിക് ടണ്‍ ഭക്ഷവസ്തുക്കളും ഇന്ത്യ നല്‍കും.

ഹെര്‍മിനിയുടെ ഇന്ത്യ സന്ദര്‍ശനം

ഇന്ത്യ സന്ദര്‍ശിച്ച സീഷെല്‍സ് പ്രസിഡന്റ് പാട്രിക് ഹെര്‍മിനി ഇന്ത്യയുമായുള്ള ബന്ധം ശക്തിപ്പെടുത്തുമെന്ന് വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് സുസ്ഥിരത, സാമ്പത്തിക വളര്‍ച്ച, സുരക്ഷ എന്നിവ മെച്ചപ്പെടുത്താനുള്ള സംയുക്ത ദര്‍ശന രേഖയില്‍ ഒപ്പുവച്ചിരുന്നു. കാലാവസ്ഥാ പ്രവര്‍ത്തനം, കാലാവസ്ഥാ വ്യതിയാനം, പുനഃരുപയോഗ ഊര്‍ജ്ജം, സുസ്ഥിര ധനസഹായം തുടങ്ങിയ ആഗോള വെല്ലുവിളികളെ നേരിടുന്നതില്‍ ഇരു രാജ്യങ്ങളും ഒരിമിച്ചു പ്രവര്‍ത്തിക്കും

ഇന്ത്യന്‍ മഹാ സമുദ്രം

ഇരു രാജ്യങ്ങളും തമ്മിലുണ്ടാക്കിയ പുതിയ ധാരണ ഇന്ത്യ- സീഷെല്‍സ് അധ്യായത്തിലെ പുതിയ ഏടാണ്. നിക്ഷേപങ്ങള്‍, ഡിജിറ്റല്‍ കണക്റ്റിവിറ്റി, ടൂറിസം അടിസ്ഥാന സൗകര്യങ്ങള്‍, മറ്റ് മേഖലകളിലെ ജനങ്ങളുമായുള്ള ബന്ധം എന്നിവയില്‍ സഹകരണം കൂടുതല്‍ ആഴത്തിലാക്കാന്‍ ഇരു രാജ്യങ്ങളും ധാരണയായിട്ടുണ്ട്. സീഷെല്‍സുമായി സമുദ്ര മേഖലയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള തീരുമാനം, ഇന്ത്യന്‍ മഹാസമുദ്ര മേഖലയില്‍ ഇന്ത്യയ്ക്ക് കൂടുതല്‍ കരുത്തുപകരും.

ഇന്ത്യന്‍ മഹാ സമുദ്ര മേഖലയില്‍ വര്‍ദ്ധിച്ചുവരുന്ന ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങള്‍ (ഭീകര ഭീഷണികള്‍, നിയമവിരുദ്ധ മത്സ്യബന്ധനം, കടല്‍ക്കൊള്ള, മയക്കുമരുന്ന് കടത്ത് തുടങ്ങിയവ) ഫലപ്രദമായി നേരിടുന്നതിനും, സമുദ്ര മേഖല അവബോധം, നിരീക്ഷണം, ശേഷി വര്‍ദ്ധിപ്പിക്കല്‍, സംയുക്ത പരിശീലനം, ഇന്റലിജന്‍സ് പങ്കിടല്‍ എന്നിവ കാര്യക്ഷമമാക്കാനും ഇന്ത്യ- സീഷല്‍സ് സഹകരണം വഴി തുറക്കും.

ബന്ധം വളരുന്നു

Sustainability, Economic Growth and Security through Enhanced Linkages (SESEL) കരാറിനു പുറമേ ഡിജിറ്റല്‍ പൊതു അടിസ്ഥാന സൗകര്യങ്ങള്‍, സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ക്കുള്ള ശേഷി വര്‍ദ്ധിപ്പിക്കല്‍, പരമ്പരാഗത വൈദ്യശാസ്ത്രത്തിലെ സഹകരണം, സാംസ്‌കാരിക വിനിമയം എന്നിവയുമായി ബന്ധപ്പെട്ട നിരവധി ധാരണാപത്രങ്ങളിലും ഇരു രാജ്യങ്ങളും ഒപ്പുവച്ചിട്ടുണ്ട്.

Top News from last week.

Latest News

More from this section