സ്വയം പ്രഖ്യാപിത ആൾദൈവമായ നിത്യാനന്ദയുടെ ‘സമാധി’യായെന്ന വാർത്തകൾ നിഷേധിച്ച് പ്രസ്താവന പുറത്തിറക്കി അദ്ദേഹവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ. നിത്യാനന്ദ പൂർണ ആരോഗ്യവനാണെന്നും സുരക്ഷിതനായി ഇരിക്കുന്നുവെന്നുമാണ് പ്രസ്താവനയിൽ അറിയിച്ചിരിക്കുന്നത്. ഇതിൻറെ തെളിവായി മാർച്ച് 30 ന് അദ്ദേഹം നടത്തിയ ലൈവ് സ്ട്രീമിൻറെ ലിങ്കും കൈലാസ ആശ്രമത്തിൻറെ പ്രതിനിധികൾ പങ്കുവച്ചിട്ടുണ്ട്.
നിത്യാനന്ദ മരിച്ചെന്ന വാർത്തകൾ നിഷേധിക്കുന്നതായും അദ്ദേഹത്തെ അപകീർത്തിപ്പെടുത്തുന്ന തരത്തിലുള്ള വ്യാജപ്രചാരണങ്ങളെ കൈലാസ ശക്തമായ അപലപിക്കുന്നുവെന്നും പ്രസ്താവനയിൽ പറയുന്നുണ്ട്. സനാതനധർമം സ്ഥാപിക്കുന്നതിനു വേണ്ടി പോരാടിയ സ്വാമി ജീവത്യാഗം ചെയ്തെന്ന് നിത്യാനന്ദയുടെ സഹോദരിയുടെ മകനും അനുയായികൂടിയായ സുന്ദരേശ്വരനാണ് പുറംലോകത്തെ അറിയിച്ചത്. നിത്യാനന്ദയുടെ മറ്റ് അനുയായികളെയും വീഡിയോ കോൺഫറൻസിങ്ങിലൂടെ സുന്ദരേശ്വരൻ മരണവിവരം അറിയിച്ചിരുന്നു.
വിവാദങ്ങളുടെ തോഴനായി അറിയപ്പെടുന്ന നിത്യാനന്ദ മുമ്പും മാധ്യമ വാർത്തകളിൽ ഇടംപിടിച്ചിട്ടുണ്ട്. 2010 ൽ സിനിമ നടിക്കൊപ്പമുള്ള ദൃശ്യങ്ങൾ പുറത്തു വന്നത് മുതൽ വിവാദ നായകനായി മാറിയ നിത്യാനന്ദ 2019 ൽ ഇന്ത്യ വിട്ടു. മക്കളെ തട്ടിക്കൊണ്ടുപോയതായി തമിഴ് ദമ്പതിമാർ നൽകിയ പരാതിയിൽ ഗുജറാത്ത് പോലീസ് അറസ്റ്റിന് നടപടി ആരംഭിച്ചതിനെത്തുടർന്നായിരുന്നു രാജ്യംവിട്ടത്. ഇദ്ദേഹം യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഓഫ് കൈലാസ (യുഎസ്‌കെ) എന്ന പേരിൽ സ്വന്തം രാജ്യം സ്ഥാപിക്കുകയും ചെയ്തിരുന്നു. എക്വഡോറിനു സമീപം ഒരു ദീപിൽ അനുയായികൾക്കൊപ്പം കഴിയുന്നെന്നായിരുന്നു വിവരം.






