ലോകകപ്പിന് തൊട്ടുമുമ്പ് ബ്രസീലിന് കനത്ത തിരിച്ചടി. കാൽവണ്ണക്ക് ഏറ്റ പരിക്കിനെ തുടർന്ന് സൂപ്പർ താരം നെയ്മറിന് ബ്രസീലിന്റെ വരാനിരിക്കുന്ന സൗഹൃദ മത്സരങ്ങളും ഒരുപക്ഷേ ലോകകപ്പിലെ ആദ്യ ഗ്രൂപ്പ് ഘട്ട മത്സരവും നഷ്ടമായേക്കുമെന്ന് റിപ്പോർട്ടുകൾ. ഗ്രേഡ് ടു കാൽവണ്ണ പേശി വലിവ് ബാധിച്ച 34-കാരനായ താരത്തിന് രണ്ടു മുതൽ മൂന്ന് ആഴ്ച വരെ വിശ്രമവും റിഹാബിലിറ്റേഷനും ആവശ്യമായി വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. പേശി നാരുകൾക്ക് ഭാഗികമായി ഉണ്ടായ കീറലിനെ തുടർന്നാണ് ഈ പരിക്ക്.
പരിക്കിനെ തുടർന്ന്, ഞായറാഴ്ച പനാമയ്‌ക്കെതിരെയും ജൂൺ ആറിന് ഒഹായോയിലെ ക്ലീവ്‌ലാൻഡിൽ ഈജിപ്തിനെതിരെയും ബ്രസീലിന്റെ സൗഹൃദ മത്സരങ്ങളിൽ നെയ്മറിന് കളിക്കാനാവില്ല. ജൂൺ 13 ന് ന്യൂജേഴ്‌സിയിൽ മൊറോക്കോയ്‌ക്കെതിരെ നടക്കുന്ന ബ്രസീലിന്റെ ആദ്യ ലോകകപ്പ് മത്സരത്തിലും അദ്ദേഹത്തിന്റെ ലഭ്യത സംശയത്തിലാണ്. ഇതിനുശേഷം ജൂൺ 19-ന് ഫിലാഡൽഫിയയിൽ ഹെയ്തിയെയും, അഞ്ച് ദിവസത്തിന് ശേഷം മിയാമിയിൽ സ്കോട്ട്‌ലൻഡിനെയും ബ്രസീൽ നേരിടും.
നെയ്മറിന്റെ പരിക്ക് ബ്രസീൽ ടീം ഡോക്ടർ റോഡ്രിഗോ ലാസ്മർ വാർത്താ സമ്മേളനത്തിൽ സ്ഥിരീകരിച്ചു. താരത്തിന് ഗ്രേഡ് ടു കാൽവണ്ണ പരിക്കുണ്ടെന്ന് അദ്ദേഹം വിശദീകരിച്ചു. “നെയ്മറെ എല്ലാ മെഡിക്കൽ പരിശോധനകൾക്കും വിധേയനാക്കിയിരുന്നു. എം.ആർ.ഐ സ്കാനിംഗിൽ വെറും നീർവീക്കം മാത്രമല്ല, ഗ്രേഡ് ടു കാൽവണ്ണ പരിക്കാണെന്ന് വ്യക്തമായിട്ടുണ്ട്. രണ്ട് മുതൽ മൂന്ന് ആഴ്ചയ്ക്കുള്ളിൽ താരം സുഖം പ്രാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്,” ഡോക്ടർ പറഞ്ഞു. നിലവിലുള്ള പരിക്ക് മറികടക്കാൻ സാധിച്ചാൽ നെയ്മറുടെ കരിയറിലെ നാലാമത്തെ ലോകകപ്പായിരിക്കും ഇത്. 2014, 2018, 2022 പതിപ്പുകളിൽ താരം രാജ്യത്തെ പ്രതിനിധീകരിച്ചിരുന്നു.
പരിക്കിന് പിന്നാലെ ബുധനാഴ്ചത്തെ പരിശീലന സെഷനിൽ നെയ്മർ പങ്കെടുത്തിരുന്നില്ല. മെഡിക്കൽ പരിശോധനകൾക്ക് വിധേയനാകുകയായിരുന്നു. നെയ്മറിന് നേരിയ നീർവീക്കം മാത്രമാണുള്ളതെന്നും ദേശീയ ടീമിനൊപ്പം പരിശീലനത്തിന് ഫിറ്റാണെന്നും സൂചിപ്പിച്ച സാന്റോസ് ക്ലബ് ഡോക്ടർ റോഡ്രിഗോ സൊഗൈബിന്റെ മുൻ വിലയിരുത്തലുകൾക്ക് വിരുദ്ധമാണ് പുതിയ രോഗനിർണയം.
കൂടുതൽ താരങ്ങൾ പുറത്ത്
പനാമയ്‌ക്കെതിരെയുള്ള മത്സരത്തിൽ ബ്രസീൽ കോച്ച് കാർലോ ആൻസലോട്ടിക്ക് മറ്റ് ചില പ്രധാന കളിക്കാരുടെ സേവനവും നഷ്ടമാകും. മെയ് 30-ന് നടക്കുന്ന ചാമ്പ്യൻസ് ലീഗ് ഫൈനൽ മത്സരങ്ങൾ ഉള്ളതിനാൽ ആഴ്സണൽ താരങ്ങളായ ഗബ്രിയേൽ, ഗബ്രിയേൽ മാർട്ടിനെല്ലി എന്നിവരും പി.എസ്.ജി ക്യാപ്റ്റൻ മാർക്വിഞ്ഞോസും ടീമിലുണ്ടാകില്ല. പരിക്ക് കാരണം നിരാശാജനകമായ ഒരു കാലഘട്ടത്തിലൂടെ കടന്നുപോയതിനാലും 2023-ന് ശേഷം ബ്രസീലിനായി കളിക്കാതിരുന്നിട്ടും വിവിധ താരങ്ങളെ മറികടന്ന് നെയ്മർ ലോകകപ്പ് ടീമിൽ ഇടം നേടിയിരുന്നു.









