തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമത്തിലെ വിവാദങ്ങളിൽ ട്രോളുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഒഴിഞ്ഞ കസേരകൾ കാണാത്തത് ചിലർക്ക് വിഷമമുണ്ടാക്കുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. നോർക്ക ആരോഗ്യ ഇൻഷുറൻസ് ഉദ്ഘാടനത്തിനിടെയാണ് പ്രതികരണം. നോർക്ക കെയറിന്റെ വിജയമാണ് സദസിലെ നിറഞ്ഞ കസേരകൾ എന്നും മുഖ്യമന്ത്രി പറഞ്ഞു.
അയ്യപ്പ സംഗമവേദിയിൽ പ്രതീക്ഷിച്ചത്ര ആളെത്തിയില്ലെന്ന വിവാദങ്ങളുണ്ടായ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. 4245 പേർ രജിസ്റ്റർ ചെയ്ത പരിപാടിയിൽ ആയിരമാളുകൾ പോലുമെത്തിയില്ലന്നായിരുന്നു വിമർശനം. ഇതിന് പിന്നാലെ ഒഴിഞ്ഞ കസേരകളുടെ ചിത്രം എഐ ആകാമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പ്രതികരിച്ചിരുന്നു. 3000 പേർ പങ്കെടുക്കുമെന്ന് പ്രതീക്ഷിച്ച സംഗമത്തിൽ 4600 പേർ പങ്കെടുത്തെന്നും മറിച്ചുള്ള പ്രചരണങ്ങൾ വ്യാജമാണെന്നുമായിരുന്നു ഗോവിന്ദന്റെ പ്രതികരണം.
അതേസമയം പ്രവാസികൾക്ക് ഏറെ ഉപകാരപ്രദമായ പദ്ധതിയാണ് സമഗ്ര ഇൻഷുറൻസ് പദ്ധതിയെന്നും ലോക കേരളസഭയിൽ ഉയർന്ന ആവശ്യമാണ് നിറവേറ്റപ്പെടുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രവാസികൾക്ക് സർക്കാർ നൽകുന്ന സംരക്ഷണത്തിന്റെ പ്രതിരൂപമാണ് ഇൻഷുറസ് പദ്ധതി. വിദേശത്ത് താമസിക്കുന്നവരും പഠിക്കുന്നവരും പദ്ധതിയുടെ കീഴിൽ വരും. 5 ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസും പത്തു ലക്ഷം രൂപയുടെ അപകട ഇൻഷുറൻസുമാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കുറഞ്ഞ പ്രീമിയം നിരക്കാണ് പദ്ധതിയുടെ ആകർഷണീയത.16,000 ലധികം ആശുപത്രികളിൽ ക്യാഷ് ലെസ്സ് ചികിത്സ ലഭ്യമാകുമെന്നും ഭാവിയിൽ ജിസിസി രാജ്യങ്ങളിലെ ആശുപത്രികളും പദ്ധതിക്ക് കീഴിൽ വരുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.









