പത്തനംതിട്ട: പി എം ശ്രീ പദ്ധതിയിൽ തുടരുമെന്ന പ്രഖ്യാപനത്തിൽ വിരുദ്ധ നിലപാടില്ലെന്ന് വ്യക്തമാക്കി യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് എംപി. പദ്ധതിയുമായി മുന്നോട്ടുപോകുമെന്ന് മുൻപ് പ്രസ്താവിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം, വിഷയത്തിൽ മുന്നണി തലത്തിൽ ഔദ്യോഗിക ചർച്ചകൾ നടന്നിട്ടില്ലെന്നും കൂട്ടിച്ചേർത്തു. പദ്ധതിയുടെ തുടർനടപടികൾ വരാനിരിക്കുന്ന ഉപസമിതി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും വിലയിരുത്തുക. വിഷയം സംബന്ധിച്ച് ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി നടത്തിയ പ്രതികരണങ്ങളിൽ യാതൊരുവിധ വൈരുദ്ധ്യവുമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പി എം ശ്രീ പദ്ധതി ഉപേക്ഷിക്കുന്നതിനെക്കുറിച്ചാണ് ആലോചിക്കുന്നതെന്ന് കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. അവസാന യുഡിഎഫ് യോഗത്തിൽ ഫോർവേഡ് ബ്ലോക്ക് നേതാവ് ദേവരാജൻ വിഷയം ഉന്നയിച്ചെങ്കിലും കൺവീനർ വഴി അന്തിമതീരുമാനം വ്യക്തമാക്കുന്നതിന് മുൻപ് യോഗത്തിൽ വിശദമായ ചർച്ച നടന്നിരുന്നില്ലെന്ന് ലീഗ് നേതൃത്വം വ്യക്തമാക്കുന്നു. സബ് കമ്മിറ്റിയുടെ റിപ്പോർട്ട് വരാനിരിക്കെ കൺവീനർ എങ്ങനെയെന്ന കാര്യത്തിലാണ് ലീഗ് പരസ്യമായി വിയോജിപ്പ് അറിയിച്ചത്.









