പി എം ശ്രീ പദ്ധതി:എൽഡിഎഫ് സർക്കാർ ഒരു പൈസ പോലും വാങ്ങിയിട്ടില്ല. മുഖ്യമന്ത്രിയുടെ വാദം തള്ളി മുൻ മന്ത്രി വി ശിവൻകുട്ടി.

തിരുവനന്തപുരം: പി എം ശ്രീ പദ്ധതിയില്‍ നിന്ന് ഒരു പൈസ പോലും എൽഡിഎഫ് സർക്കാർ വാങ്ങിയിട്ടില്ലെന്ന് മുൻ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. പി എം ശ്രീയുമായി ബന്ധപ്പെട്ട് ഇടതുപക്ഷ ജനാധിപത്യ മുന്നണി ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും എസ് എസ് കെ ഫണ്ട് വാങ്ങുന്നതിനുള്ള നടപടിയാണ് സ്വീകരിച്ചതെന്നും വി ശിവൻകുട്ടി വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിച്ചു. പി എം ശ്രീ നടപ്പാക്കുന്നതിന് വേണ്ടി സ്കൂളുകളുടെ പട്ടിക കൊടുക്കണമായിരുന്നു. അത് എൽഡിഎഫ് സർക്കാർ കൊടുത്തിട്ടില്ലെന്ന് പറഞ്ഞ ശിവൻകുട്ടി, മുഖ്യമന്ത്രി കാര്യം മനസ്സിലാക്കാതെ സംസാരിക്കുന്നുവെന്നും വിമര്‍ശിച്ചു.

പി എം ശ്രീ ഫണ്ട് വാങ്ങിയെന്ന് മുഖ്യമന്ത്രി പറഞ്ഞുവെങ്കിൽ അത് വസ്തുതാ വിരുദ്ധമാണെന്നും ശിവൻകുട്ടി കൂട്ടിച്ചേര്‍ത്തു. പി എം ശ്രീ പദ്ധതിയിൽ നിന്ന് ഒരു പൈസ പോലും എൽഡിഎഫ് സർക്കാർ വാങ്ങിയിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. മന്ത്രിസഭ ഉപസമിതി വരുന്നതിൽ തെറ്റില്ലെന്നും വി ശിവൻകുട്ടി കൂട്ടിച്ചേര്‍ത്തു. പി എം ശ്രീ ഭാഗമാകില്ലെന്ന് കാട്ടി ആദ്യം കത്ത് നൽകിയിരുന്നു. പിന്നീട് മന്ത്രിസഭ കൂടി നടപടികൾ മരവിപ്പിക്കാൻ കഴിഞ്ഞ സർക്കാർ കത്ത് നൽകിയിരുന്നു. ഇത് സർക്കാർ രേഖയായി നിലവിലുണ്ട്. മറിച്ചുള്ള മുഖ്യമന്ത്രിയുടെ വാദങ്ങൾ വാസ്തവവിരുദ്ധമാണെന്ന് പറഞ്ഞ ശിവൻകുട്ടി, ഇക്കാര്യത്തില്‍ മുഖ്യമന്ത്രി വി ഡി സതീശനെ വെല്ലുവിളിക്കുകയാണെന്നും വ്യക്തമാക്കി.

Top News from last week.