തമിഴ്‌നാട്ടിൽ രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്നു; വിജയ്‍യുടെ സത്യപ്രതിജ്ഞയെ ചൊല്ലി തർക്കം മുറുകുന്നു

ഭൂരിപക്ഷത്തിന് രണ്ട് പേർ കൂടി വേണം; സഖ്യകക്ഷികൾക്കിടയിൽ അധികാര തർക്കം; നാടകീയ നീക്കങ്ങളുമായി തമിഴ്‌നാട് രാഷ്ട്രീയം
തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ വെള്ളിയാഴ്ച സംസ്ഥാനം കണ്ടത് ശ്വാസംപിടിപ്പിക്കുന്ന രാഷ്ട്രീയ നാടകങ്ങൾ. ഓരോ മണിക്കൂറിലും മാറിമറിഞ്ഞ സഖ്യസാധ്യതകളും നേതാക്കളുടെ വിരുദ്ധ നിലപാടുകളും ഭരണഘടനാപരമായ അനിശ്ചിതത്വവുമാണ് ചെന്നൈയിൽ അരങ്ങേറുന്നത്. ഭൂരിപക്ഷത്തിന് തൊട്ടടുത്തെന്ന് തോന്നിപ്പിച്ച നിമിഷത്തിൽ നിന്ന് വിജയിയുടെ തമിഴക വെട്രി കഴകം (ടിവികെ) അനിശ്ചിതത്വത്തിലേക്ക് വീഴുന്ന കാഴ്ചയാണ് കണ്ടത്.വിജയ് ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കറെ കണ്ട് സർക്കാർ രൂപീകരണത്തിന് അവകാശവാദം ഉന്നയിച്ചെങ്കിലും

തമിഴ്‌നാട് രാഷ്ട്രീയത്തിലെ ഈ ‘ഗെയിം ഓഫ് ത്രോൺസ്’ 10 പോയിന്റുകളിലൂടെ താഴെ നൽകുന്നു:

1. മാന്ത്രിക സംഖ്യയിലെ അവ്യക്തത: 234 അംഗ സഭയിൽ ഭൂരിപക്ഷത്തിന് 118 പേരുടെ പിന്തുണയാണ് വേണ്ടത്. കോൺഗ്രസ് (5), സി.പി.ഐ (2), സി.പി.എം (2) എന്നിവരുടെ പിന്തുണയോടെ വിജയ്‍യുടെ ടിവികെയ്ക്ക് 116 എം.എൽ.എമാരുടെ പിന്തുണയുണ്ട്. എന്നാൽ ഗവർണറെ കണ്ട് 116 പേരുടെ ഒപ്പുകൾ മാത്രമാണ് വിജയ് കൈമാറിയത്. ഭൂരിപക്ഷത്തിന് രണ്ട് പേരുടെ കുറവ് ഇപ്പോഴും നിലനിൽക്കുന്നു.2. വിസികെയുടെ മലക്കംമറിച്ചിൽ: വിജയ് സർക്കാരിനെ പിന്തുണയ്ക്കുമെന്ന് ആദ്യം സൂചന നൽകിയ വിടുതലൈ ചിരുതൈകൾ കച്ചി (വിസികെ) പിന്നീട് നിലപാട് മാറ്റി. മാധ്യമങ്ങളിലെ വാർത്തകൾ ആശയക്കുഴപ്പമുണ്ടാക്കിയെന്നും പാർട്ടി അധ്യക്ഷൻ തോൽ തിരുമാവളവൻ ശനിയാഴ്ച രാവിലെ മാത്രമേ ഔദ്യോഗിക നിലപാട് പ്രഖ്യാപിക്കൂ എന്നും വിസികെ അറിയിച്ചു.

3. അപ്രത്യക്ഷനായ ‘കിംഗ് മേക്കർ’: ഭൂരിപക്ഷം തെളിയിക്കാൻ വിസികെയുടെ രണ്ട് ഒപ്പുകൾ കൂടി അത്യാവശ്യമായതോടെ തിരുമാവളവനെ ബന്ധപ്പെടാൻ ടിവികെ നേതാക്കൾ മണിക്കൂറുകളോളം ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ഇതോടെ അണിയറയിൽ നാടകീയമായ ചർച്ചകൾക്ക് കളമൊരുങ്ങി.

4. ഉപമുഖ്യമന്ത്രി പദത്തിനായി വിലപേശൽ: പിന്തുണ നൽകുന്നതിന് പകരമായി തിരുമാവളവന് ഉപമുഖ്യമന്ത്രി സ്ഥാനം വേണമെന്നാണ് വിസികെയുടെ ഡിമാൻഡ്. എന്നാൽ നഗരവികസന വകുപ്പ് മാത്രമേ നൽകാനാവൂ എന്നാണ് ടിവികെയുടെ നിലപാട്. ഇത് ചർച്ചകളെ പ്രതിസന്ധിയിലാക്കി.

5. ഐ.യു.എം.എൽ നിലപാട് മാറ്റി: ടിവികെയെ പിന്തുണയ്ക്കുമെന്ന് ആദ്യം റിപ്പോർട്ടുകൾ വന്നെങ്കിലും മുസ്ലീം ലീഗ് അത് നിഷേധിച്ചു. തങ്ങൾ ഡിഎംകെ നയിക്കുന്ന സെക്യുലർ പ്രോഗ്രസീവ് സഖ്യത്തിനൊപ്പം ഉറച്ചുനിൽക്കുമെന്ന് പാർട്ടി വ്യക്തമാക്കി.

6. റിസോർട്ട് രാഷ്ട്രീയം: എം.എൽ.എമാരെ ചാക്കിട്ടുപിടിക്കുമെന്ന ഭീതിയെത്തുടർന്ന് നാല് കോൺഗ്രസ് എം.എൽ.എമാർ ഹൈദരാബാദിലേക്ക് മാറിയതായി റിപ്പോർട്ടുകളുണ്ട്. ഇതിനിടെ മന്നാർഗുഡിയിൽ നിന്നുള്ള തങ്ങളുടെ എം.എൽ.എ കാമരാജിനെ കാണാനില്ലെന്ന് എ.എം.എം.കെ അധ്യക്ഷൻ ടിടിവി ദിനകരനും ആരോപിച്ചു.

7. ടിവികെ – ദിനകരൻ പോര്: എം.എൽ.എ കാമരാജിന്റെ ഒപ്പ് വ്യാജമായി നിർമ്മിച്ച് ടിവികെ പിന്തുണക്കത്ത് നൽകിയെന്ന് ടിടിവി ദിനകരൻ ആരോപിച്ചു. എന്നാൽ കാമരാജ് കത്തിൽ ഒപ്പിടുന്ന വീഡിയോ ടിവികെ പുറത്തുവിട്ടു. ഇതിന് പിന്നാലെ വിജയ്‍യുടെ പാർട്ടിക്കെതിരെ ദിനകരൻ പോലീസിൽ പരാതി നൽകി.8. അണ്ണാ ഡി.എം.കെയുടെ ഇടപെടൽ: വിജയ്‍യെ ക്ഷണിക്കുന്നതിന് പകരം അണ്ണാ ഡി.എം.കെ അധ്യക്ഷൻ

കെ. പളനിസ്വാമിയെ സർക്കാർ രൂപീകരിക്കാൻ ക്ഷണിക്കണമെന്ന് ടിടിവി ദിനകരൻ ഗവർണറോട് ആവശ്യപ്പെട്ടു. വിജയ്‍യെ തടയാനുള്ള വിരുദ്ധ ചേരിയുടെ നീക്കമായാണ് ഇത് വിലയിരുത്തപ്പെടുന്നത്.

9. ഡി.എം.കെയുടെ അണിയറ നീക്കങ്ങൾ: വിജയ്‍യെ അധികാരത്തിൽ നിന്ന് അകറ്റാൻ അണ്ണാ ഡി.എം.കെ സർക്കാരിന് പുറത്തുനിന്ന് പിന്തുണ നൽകാൻ ഡി.എം.കെ ആലോചിച്ചിരുന്നതായി സി.പി.എം ജനറൽ സെക്രട്ടറി എം.എ. ബേബി വെളിപ്പെടുത്തി. എന്നാൽ ഈ നീക്കത്തെ ഇടത് പാർട്ടികൾ തള്ളിക്കളഞ്ഞു.

10. വിജയിക്കൊപ്പം ഇടത് പാർട്ടികൾ: ഗവർണറുടെ ഓഫീസ് ഉപയോഗിച്ച് ബിജെപി ജനവിധി അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്ന് ഇടത് പാർട്ടികൾ ആരോപിച്ചു. ഫെഡറലിസവും മതേതരത്വവും സംരക്ഷിക്കാനാണ് തങ്ങൾ വിജയ്‍യെ പിന്തുണയ്ക്കുന്നതെന്ന് എം.എ. ബേബി വ്യക്തമാക്കി.

Top News from last week.

Latest News

More from this section