തിരുവനന്തപുരം: ബലാത്സംഗ കേസ് അടക്കം നിരവധി കേസുകളിൽ പ്രതിയായ ഇൻസ്‌പെക്ടർ പിആർ സുനുവിനെ പൊലീസ് സേനയിൽ നിന്ന് പിരിച്ചുവിട്ടു. പൊലീസ് അക്ട് 86 പ്രകാരമാണ് നടപടി. ഈ വകുപ്പ് ഉപയോഗിച്ച് സംസ്ഥാനത്ത് ആദ്യമായാണ് ഒരാളെ ജോലിയിൽ നിന്ന് പിരിച്ചുവിടുന്നത്. മുളവുകാട് പട്ടികജാതിയിൽപ്പെട്ട യുവതിയെ ബലാത്സംഗം ചെയ്തെന്ന കേസിലാണ് ഡിജിപിയുടെ നടപടി.
പിരിച്ചുവിടൽ നടപടിയുടെ ഭാഗമായി സുനുവിനോട് നേരിട്ട് ഹാജരാകാൻ ഡിജിപി നോട്ടീസ് നൽകിയിരുന്നെങ്കിലും അതിന് തയ്യാറായിരുന്നില്ല. 15 തവണ വകുപ്പ് തല നടപടിയും ആറ് തവണ സസ്പെൻഷനും നേരിട്ട ഉദ്യോഗസ്ഥനാണ് സുനു.
സുനു പ്രതിയായ 6 ക്രിമിനൽ കേസുകളിൽ നാലെണ്ണം സ്ത്രീപീഡനത്തിന്റെ പരിധിയിലുള്ളതാണ്. കൊച്ചിയിലും കണ്ണൂരിലും തൃശൂരിലും ജോലി ചെയ്യുമ്പോൾ പൊലീസിന്റെ അധികാരം ഉപയോഗിച്ച് പീഡനത്തിന് ശ്രമിച്ചെന്നത് അതീവ ഗുരുതരമാണ്. 6 മാസം ജയിൽശിക്ഷ അനുഭവിച്ചതിന് പുറമെ 9 തവണ വകുപ്പുതല അന്വേഷണവും ശിക്ഷാനടപടിയും നേരിട്ടിരുന്നു.