തൻ്റെ മുന്നിലേക്കു നീണ്ട
അവസാന കൈകളിലും മെഹന്തിയണിയിച്ചു കഴിഞ്ഞപ്പോൾ, പ്രകൃതി കിഴക്കൻ ചക്രവാളത്തിലും മെഹന്തി വാരിത്തേച്ചിരുന്നു.
വിയർപ്പിൽ കുതിർന്ന് ദേഹത്തൊട്ടിയ വസ്ത്രവുമായി രാമചന്ദ്രയുടെ മുന്നിലെത്തിയ തുക്കാറാം തല കുനിച്ചു. നായയുമായി നടക്കാനിറങ്ങിയ രാമചന്ദ്ര ചുരുട്ടിപ്പിടിച്ച കുറച്ചുനോട്ടുകൾ അയാളുടെ നനഞ്ഞ കുർത്തയുടെ പോക്കറ്റിൽ തിരുകി. വേണ്ടെന്നു പറയാൻ തുടങ്ങിയ തുക്കാറാമിൻ്റെ നാവ്, വീട്ടിൽ കാത്തിരിക്കുന്ന ഭാര്യയുടെയും മകളുടെയും മുഖമോർത്തപ്പോൾ നിശ്ചലമായി.
നായ യജമാനനേയും വലിച്ചു കൊണ്ട് നീങ്ങി.
നഗരത്തിൽ പ്രശസ്തമായ കൊമേഴ്സ്യൽ ആർട്ട് സ്ഥാപനത്തിൻ്റെ ഉടമയാണ് രാമചന്ദ്ര, അതിലെ കഴിവുറ്റ കലാകാരനായിരുന്നു തുക്കാറാം.
ജീവൻ തുടിക്കുന്ന ചിത്രങ്ങൾ വരയ്ക്കുന്ന തുക്കാറാം വളരെ പ്രശസ്തനായിരുന്നു.
കമ്പ്യൂട്ടറുകളുടെ വരവോടെ തുക്കാറാമിന് ജോലി നഷ്ടമായി. രാമചന്ദ്ര കമ്പ്യൂട്ടറുകളുടെ സഹായത്തോടെ സ്ഥാപനം വികസിപ്പിച്ചു. വല്ലപ്പോഴും കിട്ടിയിരുന്ന ഛായാചിത്രം വരയ്ക്കലും ക്രമേണ നിന്നു.
ഗലിയിൽ തന്നേയും കാത്തിരിക്കുന്ന ഭാര്യയും മകളും അയാളുടെ മനസ്സിൽ ഒരു ദയനീയ ചിത്രം വരച്ചു. രാമചന്ദ്രയുടെ മകളുടെ വിവാഹമാണ്. നായയേയും വലിച്ച് നടന്നു നീങ്ങിയ രാമചന്ദ്ര തുക്കാറാമിനെ മറികടന്നു. അറിയാതെയാണെങ്കിലും തുക്കാറാം കഴുത്തിൽ തലോടി അവിടെ തുടലില്ലെന്നുറപ്പു വരുത്തി.
അറിഞ്ഞു കൊണ്ട് തന്നെ ചർമ്മ രോഗിയായ ഒരുവന് ശരീരം പങ്കുവെച്ച ശേഷം ദേഹം കഴുകാൻ വെമ്പൽ കൊള്ളുന്ന വേശ്യയെപ്പോലെ തുക്കാറാം ഞെളിപിരി കൊണ്ടു.
വമനേഛ അടക്കാനാവാതെ അയാൾ ഛർദിക്കാൻ തുടങ്ങി.
പ്രേമകുമാർ ജി.












