ന്യൂഡൽഹി: പാകിസ്ഥാനെതിരെ നടത്തിയ ‘ഓപ്പറേഷൻ സിന്ദൂർ’ സൈനിക നടപടി സംബന്ധിച്ച് സേനാ മേധാവിമാർ സർവ സൈന്യാധിപ കൂടിയായ രാഷ്ട്രപതി ദ്രൗപദി മുർമുവിനെ കണ്ട് വിശദീകരിച്ചു. സംയുക്ത സേനാ മേധാവി ജനറൽ അനിൽ ചൗഹാൻ, കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി, എയർ ചീഫ് മാർഷൽ എ പി സിങ്, നാവികസേനാ മേധാവി അഡ്മിറൽ ദിനേശ് കെ ത്രിപാഠി എന്നിവരാണ് രാഷ്ട്രപതി ഭവനിലെത്തി സൈനിക നടപടിയെക്കുറിച്ച് വിശദീകരിച്ചത്.
ഭീകരതയ്‌ക്കെതിരായ ഇന്ത്യയുടെ നടപടിയെ അതിശയകരമായ വിജയമാക്കി മാറ്റിയ സായുധ സേനകളുടെ ധീരതയെയും സമർപ്പണത്തെയും രാഷ്ട്രപതി അഭിനന്ദിച്ചു. നേരത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി രാഷ്ട്രപതിയെ സന്ദർശിച്ച് പാകിസ്ഥാനെതിരായ സൈനിക നടപടിയുടെ വിശദാംശങ്ങൾ ധരിപ്പിച്ചിരുന്നു.
പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി, ഓപ്പറേഷൻ സിന്ദൂർ എന്ന പേരിൽ പാകിസ്ഥാന്റെ ഒമ്പത് ഭീകരകേന്ദ്രങ്ങളാണ് ഇന്ത്യൻ സൈന്യം തകർത്തത്. നൂറിലേറെ ഭീകരരെവധിച്ചതായും സൈന്യം വ്യക്തമാക്കിയിരുന്നു. ഇതുകൂടാതെ, 1960 ൽ ഇരു രാജ്യങ്ങളും തമ്മിൽ ഒപ്പുവച്ച സിന്ധു നദീജല കരാർ ഇന്ത്യ നിർത്തിവെക്കുകയും ചെയ്തിരുന്നു.









