കേന്ദ്രസർക്കാർ രാജ്യത്ത് വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വിലയിൽ 200 രൂപയിലധികം കുറവു വരുത്തി. ഡൽഹിയിൽ 202 രൂപയും കൊൽക്കത്തയിൽ 209 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഡൽഹിയിൽ വാണിജ്യ സിലിണ്ടറിന്റെ പുതിയ വില 2728 രൂപയായും കൊൽക്കത്തയിൽ 2872 രൂപയായും മാറി. മുൻമാസത്തിലും വില കുറച്ചതിനെത്തുടർന്ന്, ഇത് തുടർച്ചയായ രണ്ടാം തവണയാണ് വാണിജ്യ സിലിണ്ടറിന് വില കുറയുന്നത്. പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്ന് നേരത്തേ വില വർധിപ്പിച്ചിരുന്നെങ്കിലും, ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ തുടർച്ചയായി വില കുറയ്ക്കുകയായിരുന്നു. ഈ തീരുമാനത്തോടെ ഹോട്ടൽ, റെസ്റ്റോറന്റ് മേഖലകൾക്ക് വലിയ ആശ്വാസമുണ്ടാകും. അതേസമയം, ഗാർഹിക ആവശ്യത്തിനുള്ള സിലിണ്ടറുകളുടെ വിലയിൽ മാറ്റമൊന്നുമില്ല.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിന് ശേഷമാണ് വിലക്കുറവ് സംബന്ധിച്ച തീരുമാനമുണ്ടായത്. പശ്ചിമേഷ്യയിലെ നിലവിലെ സാഹചര്യങ്ങൾ, രാജ്യത്തെ ഇന്ധന ലഭ്യത, വിതരണം എന്നിവ ചർച്ച ചെയ്ത യോഗത്തിൽ രാജ്യത്ത് എൽപിജി, പെട്രോൾ, ഡീസൽ എന്നിവയ്ക്ക് ക്ഷാമമില്ലെന്ന് വിലയിരുത്തി. കൂടാതെ, എൽപിജിക്കായി പശ്ചിമേഷ്യൻ രാജ്യങ്ങളെ മാത്രം ആശ്രയിക്കുന്നതിന് പകരം അമേരിക്കയിൽ നിന്നുള്ള ഇറക്കുമതി വർധിപ്പിക്കാനും ഇന്ത്യ ആലോചിക്കുന്നുണ്ട്. 2027-ഓടെ രാജ്യത്തിനാവശ്യമായ എൽപിജിയുടെ 25 ശതമാനവും അമേരിക്കയിൽ നിന്ന് എത്തിക്കാൻ ഇന്ത്യ ലക്ഷ്യമിടുന്നതായി വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തിരുന്നു.








