നിലമ്പൂരിൽ പി വി അൻവർ ഒരു ഘടകമല്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റംഗം എംവി ജയരാജൻ. അതുകൊണ്ടാണ് കോൺഗ്രസ് തട്ടിക്കളിക്കുന്നതെന്നും കോൺഗ്രസിന് അൻവറിനെ വേണം, വേണ്ട എന്ന നിലപാടാണെന്നും അദ്ദേഹം പറഞ്ഞു. അൻവർ കോൺഗ്രസിൽ എത്തിയാൽ തമ്മിലടിയുടെ പൊടിപൂരം കാണാം. അൻവർ യുഡിഎഫിൽ പോയാൽ അത് എൽഡിഫിന്റെ വിജയത്തെ സഹായിക്കും. അൻവറിന് മാപ്പ് കൊടുക്കാൻ വിഡി സതീശന് കഴിയില്ലെന്നും എംവി ജയരാജൻ ന്യൂസ് ചാനലുകളിൽ പറഞ്ഞു.
നിലമ്പൂരിൽ പി വി അൻവർ ഒരു ഘടകമേയല്ല. അതുകൊണ്ടാണ് കോൺഗ്രസുകാര് അയാളെ വേണം, വേണ്ട, വേണ്ടണം എന്നതിൽ എത്തിയത്. ആര്യാടൻ ഷൗക്കത്തിന്റെ സ്ഥാനാർഥിത്വത്തിനെതിരായി പരസ്യമായി നിലപാട് സ്വീകരിച്ച അൻവർ ഷൗക്കത്തിന്റെ കൂടെ വോട്ട് പിടിക്കാൻ പോകുന്ന ദൃശ്യം ഒന്ന് ആലോചിച്ചു നോക്കൂ. തൃശൂർ പൂരത്തിന് പടക്കം പൊട്ടിക്കുന്നതിനേക്കാൾ അടിയായിരിക്കും അവിടെ നടക്കാൻ പോകുക. അൻവർ ഷൗക്കത്തിന്റെ കൂടെ പോയാൽ എൽഡിഎഫിന്റെ വിജയം കൂടുതൽ ശക്തമാകും – അദ്ദേഹം വ്യക്തമാക്കി.
എൽഡിഎഫ് നിലമ്പൂരിൽ ജയിക്കുമെന്ന് അദ്ദേഹം പറഞ്ഞു. തന്നെ കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറ്റിയത് ചില ദുഷ്ട മനസുകളാണ് കെ സുധാകരൻ തന്നെ തുറന്നു പറഞ്ഞു കഴിഞ്ഞുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
നാളെ രാവിലെ 10 മണിയോടെയാണ് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് ചേരുന്നത്. ഈ യോഗത്തിൽ സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട് അന്തിമ ധാരണയാകുമെന്ന് നേതാക്കൾ ഉറപ്പ് നൽകുന്നു. ഉച്ചയ്ക്ക് ശേഷം 3.30ന് എൽഡിഎഫ് നേതൃയോഗം വിളിച്ചിട്ടുണ്ട്. ഈ യോഗത്തിന് ശേഷമായിരിക്കും സിപിഐഎം സ്ഥാനാർഥിയെ ഔദ്യോഗികമായി പ്രഖ്യാപിക്കുക.






