പാലക്കാട് കാര്‍ പൊട്ടിത്തെറിച്ച് ഉണ്ടായ അപകടം; രണ്ട് കുട്ടികള്‍ മരിച്ചു

പാലക്കാട് പൊല്‍പ്പുള്ളി കാര്‍ പൊട്ടിത്തെറിച്ച് ഉണ്ടായ അപകടത്തില്‍ പൊള്ളലേറ്റ രണ്ട് കുട്ടികള്‍ മരിച്ചു. നാല് വയസുകാരി എമിലീനയും ആറ് വയസുകാരന്‍ ആല്‍ഫ്രഡുമാണ് മരിച്ചത്. അപകടത്തില്‍ പൊള്ളലേറ്റ അവരുടെ അമ്മ എല്‍സി മാര്‍ട്ടിന്‍, സഹോദരി അലീന (10) യും ചികിത്സയില്‍ തുടരുകയാണ്. അമ്മ എല്‍സിയുടെ നില ഗുരുതരമാണ്.

പാലക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ നഴ്‌സായ എല്‍സിയുടെ ഭര്‍ത്താവ് കാന്‍സര്‍ ബാധിച്ച് 55 ദിവസം മുമ്പാണ് മരിച്ചത്. മൂന്ന് മക്കള്‍ക്കൊപ്പം പൊല്‍പ്പുള്ളി പൂളക്കാടുള്ള വീട്ടില്‍ കഴിയുന്നതിനിടെ അസുഖം ബാധിച്ച് ശസ്ത്രക്രിയ നടത്തിയ എല്‍സി ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസമാണ് ജോലിയില്‍ തിരികെ പ്രവേശിച്ചത്. ഇന്നലെ വൈകിട്ടോടെ വീട്ടിലെത്തിയ എല്‍സി മക്കള്‍ക്കൊപ്പം പുറത്ത് പോകാന്‍ ഇറങ്ങുന്നതിനിടയിലാണ് വീട്ടുമുറ്റത്ത് വെച്ച് കാര്‍ പൊട്ടിത്തെറിച്ച് അപകടമുണ്ടായത്. ബാറ്ററി ഷോട്ട് സര്‍ക്യൂട്ടാണ് കാര്‍ പൊട്ടിത്തെറിക്കാന്‍ കാരണമായത് എന്നാണ് ഫയര്‍ഫോഴ്‌സിന്റെ പ്രാഥമിക നിഗമനം. കുടുംബത്തിന്റെ ചികിത്സാ ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി പറഞ്ഞു.

അപകടത്തില്‍ എമിലീനയ്ക്ക് 90% അധികം പൊള്ളലേറ്റിരുന്നു. എല്‍സിയുടെ മൂത്തമകള്‍ അലീനക്ക് 40% പൊള്ളലേറ്റിട്ടുണ്ട്. കാലപ്പഴക്കം സംഭവിച്ച കാറില്‍ ബാറ്ററി ഷോര്‍ട്ട് സര്‍ക്യൂട്ട് സംഭവിച്ചത് ആയിരിക്കാം തീ പിടിക്കാന്‍ കാരണമെന്നാണ് ഫയര്‍ഫോഴ്‌സിന്റെ പ്രാഥമിക നിഗമനം. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്താനാണ് മോട്ടോര്‍ വാഹന വകുപ്പിന്റെയും പൊലീസിന്റെയും തീരുമാനം.

 

Top News from last week.