കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയനെ കേന്ദ്രസര്‍ക്കാര്‍ ജയിലില്‍ ആക്കാത്തതെന്തെന്ന് രാഹുല്‍ഗാന്ധി. രണ്ട് മുഖ്യമന്ത്രിമാര്‍ ജയിലിലാണ്. പക്ഷേ പിണറായിക്ക് ഒന്നും സംഭവിക്കുന്നില്ല. ഒരാള്‍ ബിജെപിയെ ആക്രമിച്ചാല്‍ 24 മണിക്കൂറിനകം അവര്‍ തിരിച്ചാക്രമിക്കുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ബിജെപി പിന്നാലെ വരാന്‍ എതിര്‍പ്പ് സത്യസന്ധമാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരളത്തിലെ മുഖ്യമന്ത്രി 24 മണിക്കൂറും തന്നെ ആക്രമിക്കുകയാണെന്നും രാഹുല്‍ പറഞ്ഞു.
അദാനിക്കെതിരെ പ്രസംഗിച്ചതിന് പിന്നാലെ ബിജെപി തന്റെ എംപി സ്ഥാനം കളഞ്ഞു. എന്റെ വീട് അവര്‍ ഇല്ലാതാക്കി. ഇന്ത്യ മുഴുവന്‍ എന്റെ വീടാണ്. തന്റെ വീട് ജനഹൃദയങ്ങളിലാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. കണ്ണൂര്‍ ജവഹര്‍ സ്റ്റേഡിയത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പ്രസംഗിക്കുകയായിരുന്നു രാഹുല്‍. തന്നെ ഏതൊക്ക തരത്തില്‍ വേട്ടയാടിയാലും 24 മണിക്കൂറും ബി.ജെ.പിയെയും ആര്‍.എസ്.എസിനെയും എതിര്‍ക്കുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
എന്തൊക്കെ ചെയ്താലും അവരുടെ ചെയ്തികള്‍ ഞാന്‍ എതിര്‍ക്കും എന്റെ വീട് ജനങ്ങളുടെ ഹൃദയമാണ്. അദാനിിയും അംബാനിയും പോലുള്ള ധനികര്‍ ഒരു മൊട്ടുസൂചിപോലും കണ്ടുപിടിച്ചവരല്ല. ഇലോണ്‍ മസ്‌കിനെപോലുള്ളവര്‍ പുതിയ പ്രൊഡക്ടുകളുണ്ടാക്കിയാണ് ധനികരായത്്. എന്നാല്‍ അംബാനിയും അദാനിയും മോദിയെയാണ് കണ്ടുപിടിച്ചതെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.
കേരളം ബൊക്കൈയിലെ പൂക്കള്‍ പോലെയാണെന്നും ബഹുസ്വരതയില്‍ സാഹോദര്യത്തോടെ ജീവിക്കുന്ന പ്രതിഭാശാലികളാണ് ഇവിടെയുളളതെന്നും അദ്ദേഹം പറഞ്ഞു.
ഒരു ഭാഷയും ഒരു ചരിത്രവും അടിച്ചേല്‍പ്പിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. കേരളത്തില്‍ വന്ന് നിങ്ങള്‍ മലയാളം പറയേണ്ട എന്ന് പറഞ്ഞാല്‍ ഒരമ്മയ്ക്ക് മക്കളോട് സംസാരിക്കാന്‍ കഴിയുമോയെന്ന് രാഹുല്‍ ചോദിച്ചു. ചരിത്രത്തെ ഇല്ലാതാക്കി ഒരു ചരിത്രവും ഭാഷയും അടിച്ചേല്‍പ്പിക്കാനാണ് ബിജെപി ശ്രമം. കോണ്‍ഗ്രസ് രാജ്യത്തെ ബഹുസ്വരതയ്ക്ക് വേണ്ടിയാണ്് വാദിക്കുന്നത്. പ്രസംഗത്തിനിടെ രമേശ് ചെന്നിത്തലയുടെ കൈയില്‍ നിന്ന് ബൊക്കെ വാങ്ങിയ രാഹുല്‍ പൂക്കളെ തൊട്ടുകൊണ്ട് ഇതാണ് കേരളം എന്നുപറഞ്ഞു. വ്യത്യസ്ത നിറങ്ങളിലുള്ള പൂക്കള്‍ ഒരുബൊക്കെയി ഒന്നിക്കുന്നു. കോണ്‍ഗ്രസ് മുന്നണിയും രാജ്യത്തിന്റെ വൈവിധ്യത്തെ അംംഗീകരിക്കുന്നു.-രാഹുല്‍ പറഞ്ഞു.
രാജ്യത്തെ വിവിധ ഏജന്‍സികള്‍ ജനാധിപത്യത്തെ സംരക്ഷിക്കാനുള്ളതാണ്. ബി.ജെ.പി ജനാധിപത്യത്തെ കശാപ്പുചെയ്യാനാണ് ശ്രമിക്കുന്നത്. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ബാങ്കുകളുടെ വാതിലുകള്‍ ചെറുകിട സംരംഭകര്‍ക്കു തുറന്നുകൊടുക്കുമെന്നും കൈത്താങ്ങായി എളുപ്പം ലോണുകള്‍ ലഭ്യമാക്കും. ബിരുധധാരികള്‍ക്ക് തൊഴില്‍ പരിശീലനം നിയമമാക്കുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. കരാര്‍ നിയമനങ്ങള്‍ റദ്ദാക്കി സ്ഥിരപ്പെടുത്തുകയും ചെയ്യും. കര്‍ഷകര്‍ക്ക് മതിയായ താങ്ങുവില നടപ്പാക്കുമെന്നും തൊഴിലില്ലായ്മ പരിഹരിക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്നും രാഹുല്‍ പറഞ്ഞു.
കണ്ണൂര്‍ മണ്ഡലം സ്ഥാനാര്‍ത്ഥി കെ.സുധാകരന്‍, കാസര്‍കോഡ് യുഡിഎഫ് സ്ഥാനാര്‍ത്തി രാജ്‌മോഹന്‍ ഉണ്ണിത്താന്‍, പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, നേതാക്കളായ അബ്ദുറഹ്‌മാന്‍ കല്ലായി, അബ്ദുല്‍ കരീം ചേലേരി, മാര്‍ട്ടിന്‍ ജോര്‍ജ്ജ്, എം.എല്‍.എമാരായ സണ്ണിജോസഫ്, സജീവ് ജോസഫ് തുടങ്ങിയ നേതൃനിര പരിപാടിയില്‍ പങ്കെടുത്തു.