ദില്ലി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പരാമർശങ്ങൾക്ക് ശക്തമായ മറുപടിയുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി രംഗത്തെത്തി. യുവാക്കളുടെ ഭാവിയെ തകർത്തത് മോദിയാണെന്ന് ആരോപിച്ച അദ്ദേഹം, വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനെ പുറത്താക്കണമെന്നും വിദ്യാർത്ഥികളോട് ക്ഷമ ചോദിക്കണമെന്നും ആവശ്യപ്പെട്ടു. വിദ്യാർത്ഥികളെ ആക്രമിച്ചവർക്കെതിരെ നടപടി വേണമെന്ന ആവശ്യങ്ങൾ വ്യക്തമാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
ഇതിനിടെ പാർലമെന്റ് കവാടത്തിൽ ഭരണപക്ഷ-പ്രതിപക്ഷ എം.പിമാർ നേർക്കുനേർ നിന്ന് മുദ്രാവാക്യം വിളിച്ചത് വലിയ സംഘർഷാവസ്ഥ സൃഷ്ടിച്ചു. സോണിയ ഗാന്ധി ഉൾപ്പെടെയുള്ള നേതാക്കൾ പങ്കെടുത്ത പ്രതിഷേധത്തിനിടെ എം.പിമാർ തമ്മിൽ ഉന്തും തള്ളുമുണ്ടായെങ്കിലും സുരക്ഷാ ഉദ്യോഗസ്ഥർ ഇടപെട്ട് രംഗം ശാന്തമാക്കി. ധർമേന്ദ്ര പ്രധാന്റെ രാജി ഇല്ലാതെ ചർച്ചയില്ലെന്ന് വ്യക്തമാക്കിയ കെ.സി. വേണുഗോപാൽ, ഫാസ്റ്റ് ട്രാക്ക് കോടതികളെക്കുറിച്ച് ഇപ്പോഴാണോ ആലോചിക്കുന്നതെന്നും കുറ്റപ്പെടുത്തി.
സമരം തുടങ്ങിയ ശേഷം വിഷയത്തിൽ ആദ്യമായി പ്രതികരിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി, പരീക്ഷ പേപ്പർ ചോർച്ചയിൽ ഉൾപ്പെട്ടവർക്ക് ശിക്ഷ ഉറപ്പാക്കാൻ ഫാസ്റ്റ് ട്രാക്ക് കോടതികൾ സ്ഥാപിക്കാൻ തീരുമാനിച്ചതായി സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരുന്നു. യുവജനങ്ങളുടെ ഭാവിയെ തകർക്കാൻ ശ്രമിക്കുന്നവരെ വെറുതെ വിടില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കിയത്.









