തളിപ്പറമ്പിൽ യുഡിഎഫിന് ഭീഷണിയായി വിമതൻ. യുഡിഎഫിന്‍റെ ഔദ്യോഗിക സ്ഥാനാർത്ഥിക്കെതിരെ കെപിസിസി അംഗം മത്സരിക്കും. കെപിസിസി അംഗം കൊയ്യം ജനാർദ്ദനൻ തളിപ്പറമ്പിൽ നാമനിർദേശ പത്രിക നൽകും. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍റെ പങ്കാളികൂടിയായ പി കെ ശ്യാമളയെ എൽഡിഎഫ് സ്ഥാനാർത്ഥിയാക്കിയതാണ് തളിപ്പറമ്പിലെ രാഷ്ട്രീയ മാറ്റങ്ങൾക്ക് എല്ലാം പിന്നിൽ. ഇതിൽ പ്രതിഷേധിച്ച് പാര്‍ട്ടി വിട്ട ടി കെ ഗോവിന്ദൻ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി തളിപ്പറമ്പിൽ മത്സരിക്കുകയാണ്.
പതിറ്റാണ്ടുകളായി ഇളകാതെ നിൽക്കുന്ന പാർട്ടി കോട്ടതന്നെയാണ് തളിപ്പറമ്പ്. ഏത് കൊടുങ്കാറ്റിലും കൂടെ നിൽക്കുമെന്ന് സിപിഎം ഉറച്ചുവിശ്വസിക്കുന്ന മണ്ഡലം. ആ വിശ്വാസത്തിനു മുകളിലാണ് ടി കെ ഗോവിന്ദൻ തീക്കനലിട്ടത്. പികെ ശ്യാമളയും ടികെ ഗോവിന്ദനും നേർക്കുനേർ വരുമ്പോൾ പോരാട്ടം തീപാറുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വ്യക്തമാക്കുന്നത്. നിലവിലെ തളിപ്പറമ്പ് എംഎൽഎയായ എംവി ഗോവിന്ദന്റെ പിൻഗാമിയായി ഭാര്യ പികെ ശ്യാമളയെ നിർദേശിച്ചതുമുതൽ തന്നെ പാർട്ടിയിൽ എതിർപ്പുണ്ടായിരുന്നു. ജില്ലാ സെക്രട്ടേറിയറ്റിലും ജില്ലാകമ്മിറ്റിയിലും മണ്ഡലംകമ്മിറ്റിയിലും കടുത്തവിയോജിപ്പുണ്ടായി. അതൊരു പൊട്ടിത്തെറിയിലേക്ക് നീങ്ങുമെന്ന് കണ്ണൂരിലെ സിപിഎം സ്വപ്നത്തിൽ പോലും കരുതിയിട്ടുണ്ടാവില്ല.
ബന്ധുത്വം പരിഗണിച്ചല്ല ശ്യാമള സ്ഥാനാർഥിയായതെന്ന് വിശദീകരിച്ചാണ് സിപിഎം ഈ വിഷയത്തെ പ്രതിരോധിച്ചത്. ബന്ധുത്വം ഉണ്ടായാലും ഇല്ലെങ്കിലും ഓരോ വ്യക്തിയും പാർട്ടിക്ക് നൽകുന്ന സംഭാവന, പ്രവർത്തനങ്ങൾ, ചുമതലകൾ ഇതെല്ലാം അടിസ്ഥാനപ്പെടുത്തി കൂടിയാണ് സ്ഥാനാർഥിയെ നിശ്ചയിക്കുന്നതെന്നും അങ്ങനെയാണ് പികെ ശ്യാമളയും സ്ഥാനാർഥിയായത്, അല്ലാതെ പാർട്ടി സെക്രട്ടറിയുടെ ഭാര്യ ആയതുകൊണ്ടല്ല എന്നാണ് സിപിഎം കണ്ണൂർ ജില്ല സെക്രട്ടറി കെകെ രാഗേഷ് പ്രതികരിച്ചത്.









