തിരുവനന്തപുരം: ആശ വർക്കർമാരുടെ ഓണറേറിയം വർധിപ്പിക്കാൻ ശുപാർശ. 1000 രൂപ മുതൽ 1500 രൂപ വരെ വർധിപ്പിക്കാനാണ് ശുപാർശ. സർക്കാർ നിയോഗിച്ച ഹരിത വി കുമാർ കമ്മിറ്റിയാണ് സർക്കാരിന് ശുപാർശ നൽകിയത്.
ആശ വർക്കർമാരായി 10 വർഷം പൂർത്തിയാക്കിയവർക്ക് ഓണറേറിയം 1500 രൂപ വർധിപ്പിക്കണം. അല്ലാത്തവർക്ക് 1000 രൂപ വീതം വർധിപ്പിക്കാനുമാണ് ശുപാർശ. ഓണറേറിയം വർധനയെക്കുറിച്ച് പഠിക്കാനായി ആറു മാസം മുമ്പാണ് ഹരിത വി കുമാറിന്റെ നേതൃത്വത്തിൽ കമ്മിറ്റിയെ നിയോഗിച്ചത്.
എന്നാൽ കമ്മിറ്റിയുടെ റിപ്പോർട്ട് സർക്കാർ പുറത്തു വിട്ടിരുന്നില്ല. തുടർന്ന് വിവരാവകാശ പ്രകാരം അപേക്ഷിച്ചതോടെയാണ് റിപ്പോർട്ടിലെ വിവരങ്ങൾ പുറത്തു വന്നിട്ടുള്ളത്. എല്ലാ മാസവും 10-ാം തിയതിക്കുള്ളിൽ ഓണറേറിയം നൽകുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും റിപ്പോർട്ടിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
വിരമിക്കൽ ആനുകൂല്യമായി 5 ലക്ഷം രൂപ നൽകണമെന്നാണ് സമരം ചെയ്തുകൊണ്ടിരുന്ന ആശ വർക്കർമാർ ആവശ്യപ്പെട്ടിരുന്നത്. ഇതേക്കുറിച്ച് റിപ്പോർട്ടിൽ പരാമർശമൊന്നുമില്ല. ആശ വർക്കർമാരുടെ പ്രതിമാസ ഓണറേറിയം 21,000 രൂപയാക്കി വർധിപ്പിക്കണമെന്നും സമരക്കാർ ആവശ്യപ്പെട്ടിരുന്നു.
ഹരിത വി കുമാർ റിപ്പോർട്ട് നിരാശാജനകമാണെന്ന് സമരക്കാർ പറഞ്ഞു. വളരെ ശക്തമായ സമരവുമായി മുന്നോട്ടു പോകും. ഈ മാസം 22 ന് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് മാർച്ച് നടത്തും. സംസ്ഥാനത്തു നിന്നുള്ള ആശമാരെ അണിനിരത്തി ഇതുവരെ കണ്ടിട്ടില്ലാത്ത സമരത്തിനാണ് തയ്യാറെടുക്കുന്നതെന്നും സമരക്കാർ പറഞ്ഞു.









