തിരുവനന്തപുരം: ആലപ്പുഴയിൽ മുൻ മുഖ്യമന്ത്രിയുടെ ഗൺമാന്മാർ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ആക്രമിച്ച കേസ് അട്ടിമറിച്ചെന്ന ആരോപണത്തിൽ എഡിജിപി എം.ആർ. അജിത് കുമാർ ഇന്ന് ഡിജിപിക്ക് വിശദീകരണം നൽകും. കേസിൽ തനിക്കെതിരെയുള്ള കണ്ടെത്തുലുകളിൽ ഇന്ന് വൈകുന്നേരത്തിനകം മറുപടി നൽകുമെന്നാണ് അജിത് കുമാർ അറിയിച്ചിട്ടുള്ളത്. എഡിജിപിയുടെ മറുപടി ലഭിച്ച ശേഷം സ്വന്തം ശുപാർശ കൂടി ഉൾപ്പെടുത്തി ഡിജിപി ഇത് സർക്കാരിന് കൈമാറും. അജിത് കുമാറിന്റെ സ്ഥാനക്കയറ്റത്തിനായുള്ള സ്ക്രീനിങ് കമ്മിറ്റി യോഗത്തിന് മുൻപ് ഈ റിപ്പോർട്ട് സർക്കാരിലെത്തുമോയെന്ന കാര്യത്തിൽ ആകാംക്ഷ ശക്തമാണ്.
എസ്ഐടിയുടെ തുടരന്വേഷണ റിപ്പോർട്ടിലെ ചില കാര്യങ്ങളിൽ ഡിജിപി വ്യക്തത തേടി മടക്കി അയച്ചിരുന്നു. എന്നാൽ ചില രേഖകൾ തിരുത്താൻ അജിത് കുമാർ നിർദ്ദേശം നൽകിയതിന്റെ സ്ക്രീൻഷോട്ട് സഹിതമാണ് എസ്ഐടി വീണ്ടും റിപ്പോർട്ട് സമർപ്പിച്ചത്. തുടർന്നാണ് ഡിജിപി അദ്ദേഹത്തോട് വിശദീകരണം ചോദിച്ചത്. തലസ്ഥാനത്തില്ലാത്തതിനാൽ മറുപടി നൽകാൻ ഇന്നത്തെ തീയതിയാണ് അജിത് കുമാർ സമയം ചോദിച്ചിരുന്നത്. അജിത് കുമാറിന്റെ വിശദീകരണം പരിശോധിച്ച് തള്ളുമോ അതോ സ്വീകരിക്കുമോ എന്ന ഡിജിപിയുടെ നിലപാടും സർക്കാരിലേക്ക് നൽകുന്ന റിപ്പോർട്ടിലെ നടപടികളുമാകും ഇനി കേസിലെ നിർണ്ണായക വഴിത്തിരിവ്.









