ഇന്ത്യൻ രൂപയെ ആഗോള തലത്തിൽ കൂടുതൽ സ്വീകാര്യമാക്കുന്നതിനുള്ള വലിയൊരു ചുവടുവെപ്പുമായി റിസർവ് ബാങ്ക് . വിദേശ രാജ്യങ്ങളിലെ വായ്പക്കാർക്ക് ഇന്ത്യൻ രൂപയിൽ വായ്പ നൽകാൻ ബാങ്കുകളെ അനുവദിക്കുന്നതിന് കേന്ദ്ര സർക്കാരിന്റെ അനുമതി തേടിയിരിക്കുകയാണ് റിസർവ് ബാങ്ക്. രൂപയുടെ അന്താരാഷ്ട്രവൽക്കരണത്തിനായുള്ള സുപ്രധാന നീക്കമാണിത്.
കഴിഞ്ഞ മാസം റിസർവ് ബാങ്ക് ധനമന്ത്രാലയത്തിന് അയച്ച ശുപാർശയിൽ, ബംഗ്ലാദേശ്, നേപ്പാൾ, ശ്രീലങ്ക, ഭൂട്ടാൻ തുടങ്ങിയ അയൽ രാജ്യങ്ങളിലെ പ്രവാസി വായ്പക്കാർക്ക് രൂപയിൽ വായ്പ നൽകാൻ ഇന്ത്യൻ ബാങ്കുകളെയും അവരുടെ വിദേശ ശാഖകളെയും അനുവദിക്കണമെന്ന് നിർദ്ദേശിച്ചതായി വൃത്തങ്ങൾ പറയുന്നു. നിലവിൽ, ഇന്ത്യൻ ബാങ്കുകളുടെ വിദേശ ശാഖകൾക്ക് വിദേശ കറൻസികളിൽ മാത്രമേ വായ്പ നൽകാൻ അനുമതിയുള്ളൂ. ഈ വായ്പകൾ പ്രധാനമായും ഇന്ത്യൻ കമ്പനികൾക്കാണ് നൽകുന്നത്.
ഇന്ത്യൻ കറൻസിയുടെ വിദേശ ഇടപാടുകളിലെ ഉപയോഗം വർദ്ധിപ്പിക്കാൻ സർക്കാർ കുറച്ചുകാലമായി ശ്രമിച്ചുവരികയാണ്. അയൽ രാജ്യങ്ങളുമായി നല്ല ബന്ധം സ്ഥാപിച്ചുകൊണ്ടാണ് ഈ നീക്കം ആരംഭിക്കുന്നത്. വിദേശ ബാങ്കുകൾക്ക് ഇന്ത്യൻ രൂപയിൽ വായ്പ നൽകാൻ കഴിഞ്ഞാൽ, വിദേശ വ്യാപാര ഇടപാടുകൾ ഇന്ത്യൻ രൂപയിൽ നടത്തുന്നതിനുള്ള സാധ്യതകൾ തുറക്കും. വാണിജ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം, 2024-25 സാമ്പത്തിക വർഷത്തിൽ ബംഗ്ലാദേശ്, നേപ്പാൾ, ശ്രീലങ്ക, ഭൂട്ടാൻ എന്നിവിടങ്ങളിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി 25 ബില്യൺ ഡോളറായിരുന്നു.
കഴിഞ്ഞ കുറച്ച് വർഷങ്ങളായി വിദേശ ഇടപാടുകളിൽ രൂപയുടെ സ്വീകാര്യത വർദ്ധിപ്പിക്കുന്നതിനായി റിസർവ് ബാങ്ക് നിരവധി നടപടികൾ കൈക്കൊണ്ടിട്ടുണ്ട്. അടുത്തിടെ, പ്രവാസികൾക്ക് രൂപ അക്കൗണ്ടുകൾ തുറക്കാൻ കേന്ദ്ര ബാങ്ക് അനുമതി നൽകി. ഈ മാസം ആദ്യം, രൂപ അധിഷ്ഠിത നിക്ഷേപവും വ്യാപാരവും വർദ്ധിപ്പിക്കുന്നതിനായി, വോസ്ട്രോ അക്കൗണ്ടുകളുള്ള വിദേശ ബാങ്കുകൾക്ക് ഹ്രസ്വകാല സർക്കാർ കടപ്പത്രങ്ങൾ വാങ്ങുന്നതിനുള്ള പരിധി നീക്കം ചെയ്യാൻ റിസർവ് ബാങ്ക് സർക്കാരിന്റെ അനുമതി തേടിയതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. ഒരു വിദേശ ബാങ്കിന് വേണ്ടി ഒരു ആഭ്യന്തര ബാങ്ക് സൂക്ഷിക്കുന്ന അക്കൗണ്ടാണ് വോസ്ട്രോ അക്കൗണ്ട്.
രൂപയിലുള്ള ഇടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതിനായി ഇന്ത്യ അയൽ രാജ്യങ്ങളുമായി നിരവധി കരാറുകളിൽ ഏർപ്പെട്ടിട്ടുണ്ട്. ജനുവരിയിൽ, ഇന്തോനേഷ്യ, മാലിദ്വീപ്, യുണൈറ്റഡ് അറബ് എമിറേറ്റ്സ് എന്നിവിടങ്ങളിലെ കേന്ദ്ര ബാങ്കുകളുമായി ഇന്ത്യൻ രൂപ ഉൾപ്പെടെയുള്ള പ്രാദേശിക കറൻസികളിലെ ഇടപാടുകൾ വർദ്ധിപ്പിക്കുന്നതിനായി റിസർവ് ബാങ്ക് ധാരണാപത്രത്തിൽ ഒപ്പുവെച്ചിരുന്നു.




