തിരുവനന്തപുരം: ശബരിമല സ്വർണപ്പാളിയുടെ സ്‌പോൺസർമാരിൽ ഒരാളായ ഉണ്ണികൃഷ്ണൻ പോറ്റിയുടെ ഇടപാടുകൾ സംബന്ധിച്ച് രഹസ്യാന്വേഷണ വിഭാഗം അന്വേഷണം തുടങ്ങിയതായി ഏറ്റവും പുതിയ റിപ്പോർട്ടുകൾ. ഉണ്ണികൃഷ്ണൻ പോറ്റിക്ക് തലസ്ഥാനത്ത് മാത്രം കോടികളുടെ ഇടപാട് ഉണ്ടെന്നാണ് കണ്ടെത്തൽ. ഉണ്ണികൃഷ്ണൻ പോറ്റിയുടെ കോടികളുടെ ഭൂമി ഇടപാടുകൾ സംബന്ധിച്ച് രഹസ്യാന്വേഷണ വിഭാഗം അന്വേഷണം തുടങ്ങി. ബ്ലെയ്ഡ് പലിശക്ക് പണം നൽകി ഭൂമി പലയിടത്തും സ്വന്തം പേരിലാക്കിയതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം. മൂന്ന് വർഷത്തിനുള്ളിൽ മാത്രം 30 കോടിയിലധികം ഭൂമികച്ചവടങ്ങൾ നടന്നതിന്റെ രേഖകൾ കണ്ടെത്തിയിട്ടുണ്ട്. മുൻ ദേവസ്വം കരാറുകാരനാണ് തലസ്ഥാനത്തെ ഉണ്ണികൃഷ്ണൻ പോറ്റിയുടെ ഇടനിലക്കാരൻ. സ്വന്തം പേരിലും ഭാര്യയുടെയും അമ്മയുടെയും പേരിലും ഭൂമി ഇടപാട് നടത്തിയെന്നാണ് പുറത്ത് വരുന്ന വിവരം.
അതേസമയം, സ്വർണപ്പാളി വിവാദത്തിൽ സ്‌പോൺസർ ഉണ്ണികൃഷ്ണൻ പോറ്റിയെ ദേവസ്വം വിജിലൻസ് ഉടൻ ചോദ്യം ചെയ്യും. കിളിമാനൂർ കാരേറ്റ് സ്വദേശിയായ ഉണ്ണികൃഷ്ണൻറെ ഇടപാടുകളിൽ അടിമുടി ദുരൂഹതയെന്നാണ് ദേവസ്വം വിജിലൻസ് കണ്ടെത്തൽ. ദ്വാരപാലക ശിൽപങ്ങളിൽ സ്വർണം പൂശിയതിനെ ചൊല്ലിയുള്ള വിവാദത്തിലും പീഠം കാണാതായതിലും ഉത്തരങ്ങൾ തേടും.
2019 ജുലായ് 20ന് ശബരിമല ശ്രീകോവിലിലെ സ്വർണപ്പാളികൾ ഇളക്കിയെങ്കിലും ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻ എന്ന കന്പനിയിൽ ഈ പാളികൾ എത്തിച്ചത് 40 ദിവസം കഴിഞ്ഞാണ്. അപ്പോഴേക്കും അത് ചെമ്പായി മാറിയിരുന്നു… ചെമ്പ് പാളിയാണ് ഉണ്ണികൃഷ്ണൻപോറ്റി കൊണ്ടുപോകുന്നതെന്ന് ദേവസ്വം അധികൃതർ സാക്ഷ്യപ്പെടുത്തിയതുകൂടി വെളിപ്പെട്ടതോടെ ശബരിമല ശ്രീകോവിലിലെ അയ്യപ്പന്റെ ഈ ദ്വാരപാലകശില്പത്തിലെ സ്വർണപ്പാളി അടിച്ചുമാറ്റിയത് ആരൊക്കെയെന്ന് വരുംദിവസം അറിയാനാകും….ഒരു മാസം ഈ പാളി എവിടെയായിരുന്നുവെന്ന് ഉണ്ണികൃഷ്ണൻ പോറ്റി വ്യക്തമാക്കേണ്ടി വരും. തിരികെ കൊണ്ടുവന്നപ്പോൾ 4 കിലോ കുറഞ്ഞത് മഹസറിൽ രേഖപ്പെടുത്താത്തതിനെ കുറിച്ചും ദേവസ്വം ജീവനക്കാർ മറുപടി പറയേണ്ടിവരും. ശബരിമലയെ മുൻനിർത്തി സ്‌പോൺസറായ ഉണ്ണിക്കൃഷ്ണൻ പോറ്റി വ്യാപക പണപ്പിരിവ് നടത്തിയെന്നും ദേവസ്വം വിജിലൻസ് കണ്ടെത്തിയിരുന്നു. ചട്ടങ്ങൾ മറികടന്ന് സ്വർണ പാളികൾ ബംഗ്ല്‌ലൂരിലെത്തിച്ചതും പണപ്പിരിവിന് വേണ്ടിയാണോയെന്ന് സംശയിക്കുന്നു.









