ശബരിമല സ്വർണക്കൊള്ള കേസ്: അന്തിമ റിപ്പോർട്ട് ഉടൻ നൽകാൻ എസ്ഐടിയോട് ഹൈക്കോടതി

ശബരിമല സ്വർണക്കൊള്ള കേസിൽ ശാസ്ത്രീയ പരിശോധനാ ഫലം പുറത്തുവന്ന സാഹചര്യത്തിൽ, അന്വേഷണത്തിന്റെ അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ പ്രത്യേക അന്വേഷണ സംഘത്തിന് (എസ്ഐടി) ഹൈക്കോടതി കർശന നിർദേശം നൽകി. കേസ് പരിഗണിച്ച കോടതി, സെപ്റ്റംബർ 3-ലേക്ക് ഇത് വീണ്ടും മാറ്റിവെച്ചിട്ടുണ്ട്. 2025-ൽ ദ്വാരപാലക പാളി കടത്താൻ ശ്രമിച്ചതുമായി ബന്ധപ്പെട്ട് ഇതുവരെ 54 പേരുടെ മൊഴികൾ രേഖപ്പെടുത്തിയിട്ടുണ്ടെന്നും, ശാസ്ത്രീയ പരിശോധനയിലൂടെ പ്രതികൾ കുറ്റകൃത്യം നടപ്പിലാക്കിയ രീതി വ്യക്തമായി മനസ്സിലാക്കാൻ സാധിച്ചിട്ടുണ്ടെന്നും അന്വേഷണസംഘം കോടതിയെ ബോധിപ്പിച്ചു.

നേരത്തെ, തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, ദേവസ്വം ഭരണസമിതി, തന്ത്രി എന്നിവരെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തി എസ്ഐടി ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. 2019-ൽ സ്വർണം പൂശിയ ദ്വാരപാലക പാളികളിൽ നിശ്ചിത അളവിലും കുറച്ചുമാത്രം സ്വർണം ഉപയോഗിച്ച നടപടി മറച്ചുവെക്കുന്നതിനായി പ്രതികൾ ഒത്തുകൂടി ക്രിമിനൽ ഗൂഢാലോചന നടത്തിയെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ. ദേവസ്വം ചട്ടങ്ങൾ പൂർണ്ണമായി ലംഘിച്ചുകൊണ്ട് ഈ ദ്വാരപാലക പാളികൾ ചെന്നൈയിലേക്ക് കൊണ്ടുപോയത്, സ്പോൺസറും ദേവസ്വം ബോർഡിലെ ഉദ്യോഗസ്ഥരും ഒത്തുചേർന്ന് വർഷങ്ങളായി ആസൂത്രണം ചെയ്ത് നടപ്പിലാക്കിയ കൃത്യമായ പദ്ധതിയുടെ ഭാഗമാണെന്നും എസ്ഐടി കണ്ടെത്തിയിട്ടുണ്ട്.

Top News from last week.