കണ്ണൂർ: തെഴുക്കിലെ പീടികയിലെ ചൊവ്വ സ്പിന്നിംഗ് മിൽ അണിഞ്ഞൊരുങ്ങി. ഒക്ടോബർ ഒന്നിന് ബുധനാഴ്ച്ച മില്ലിന്റെ സുപ്രധാന നാഴികക്കല്ല് കടക്കുകയാണ്.ആധുനികവൽക്കരണത്തിന്റെ ഒന്നാംഘട്ട ഉദ്ഘാടനമാണ് ബുധനാഴ്ച്ച നടക്കുന്നത്. മിൽ ഒന്നാകെ പെയിന്റടിച്ചും വർണ ബൾബുകൾ തൂക്കിയും മോടിപിടിപ്പിച്ചിട്ടുണ്ട്.വൈകുന്നേരം മൂന്നരയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം നിർവഹിക്കുന്നത്.
പൂർണമായി ഓട്ടോമാറ്റിക് സംവിധാനത്തിലേക്ക് മാറുകയാണ് മിൽ. ആധുനികവൽകരണത്തിന്റെ രണ്ടാം ഘട്ടമായി ഏറ്റവും പുതിയ മെഷിനറികൾ സ്ഥാപിച്ചിട്ടുണ്ട്.ഗുണമേന്മയുള്ള തുണിത്തരങ്ങളാണ് മില്ലിലൂടെ പുറത്തിറങ്ങുന്നതെന്ന് ചെയർമാൻ എം.പ്രകാശൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. മില്ലിനെ ലാഭത്തിലാക്കാൻ സർക്കാർ സഹായത്തോടെയുള്ള ആധുനികവൽക്കരണം കൊണ്ട് സാധിക്കുമെന്ന് മാനേജിംഗ് ഡയരക്ടർ സി.ആർ.രമേഷും പറഞ്ഞു.തൊഴിലാളി യൂണിയനുകളുടെയും തൊഴിലാളികളുടെയും സഹകരണത്തോടെയാണ് ആധുനികവൽക്കരണം നടപ്പാക്കുന്നത്. താൽക്കാലിക തൊഴിലാളികളെ നിയമിക്കുന്നുമുണ്ട്. വിദ്യാഭ്യാസ യോഗ്യതയോ പ്രായമോ പ്രശ്നമല്ല. മൂന്നു ഷിഫ്റ്റിലും ജോലി ചെയ്യാൻ തയ്യാറാകണം.550 രൂപയാണ് ദിവസ വേതനം.









