അറബിക്കടലിൽ  കപ്പൽ അപകടം കാർഗോ കടലിൽ വീണ്  രാസവസ്തുക്കൾ ചോർന്നു

 

 

 

കൊച്ചി: കേരള തീരത്തുനിന്ന് 38 നോട്ടിക്കൽ മൈൽ അകലെ അറബിക്കടലിൽ കപ്പൽ അപകടം.

വിഴിഞ്ഞത്തുനിന്ന് ഇന്നലെ വൈകിട്ട് കൊച്ചിയിലേക്കു പോയ എംഎസ്സി എൽസാ 3 എന്ന കപ്പലാണ് അപകടത്തിൽപ്പെട്ടത്. കപ്പൽ ചരിഞ്ഞതോടെ കപ്പലിൽനിന്നു കുറച്ച് കണ്ടെയ്‌നറുകൾ കടലിലേക്ക് വീണു. അപകടരമായ വസ്തുക്കളാണ് കണ്ടെയ്നറുകളിൽ ഉള്ളതെന്നാണ് വിവരം. കപ്പലിൽ നിന്ന് മറൈൻ ഗ്യാസ് ഓയിൽ (എംജിഒ), വെരി ലോ സൾഫർ ഫ്യുയൽ ഓയിൽ (വിഎൽഎസ്എഫ്ഒ) എന്നിവ ചോർന്നതായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. തീരത്തേക്ക് കണ്ടെയ്നറുകൾ ഒഴുകിയെത്താൻ സാധ്യതയുണ്ടെന്നും കോസ്റ്റ് ഗാർഡ് മുന്നറിയിപ്പ് നൽകി. ജനങ്ങൾ ഒരു കാരണവശാലും കണ്ടെയ്നറുകളിൽ തൊടരുതെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. തീരദേശ നിവാസികൾക്ക് മുന്നറിയിപ്പ് നൽകാൻ ആവശ്യമായ നടപടി സ്വീകരിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു. സംശയകരമായ വസ്തുക്കൾ കേരള തീരത്ത് കണ്ടാൽ ജനങ്ങൾ സ്പർശിക്കരുതെന്നും വിവരം പൊലീസിലോ 112 എന്ന നമ്പറിലോ അറിയിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു.68 വരെ കണ്ടെയ്നറുകളാണ് കടലിലേക്കു വീണതെന്നാണ് വിവരം. കണ്ടെയ്നറുകൾ വടക്കൻ കേരള തീരത്തേക്ക് നീങ്ങാനാണ് സാധ്യത. അപകടം ഉണ്ടായത് എങ്ങനെയെന്ന് വ്യക്തമല്ലെന്നും കടൽതീരത്ത് എണ്ണപ്പാട കണ്ടാൽ സ്പർശിക്കരുതെന്നും അധികൃതർ അറിയിച്ചു. കപ്പലിൽ 24 ജീവനക്കാർ ഉണ്ടായിരുന്നുവെന്നാണ് വിവരം. ഇതിൽ 21 പേരെ രക്ഷപ്പെടുത്തി. ബാക്കിയുള്ളവർക്കായുള്ള രക്ഷാപ്രവർത്തനം തുടരുന്നുണ്ട്. നാവികസേനയുടെ ഡ്രോണിയർ ഹെലികോപ്റ്ററും കോസ്റ്റ് ഗാർഡിന്റെ 2 കപ്പലുകളും രക്ഷാപ്രവർത്തനത്തിനായി എത്തി. വിഴിഞ്ഞത്തു നിന്ന് വിവിധ തുറമുഖങ്ങളിലേക്ക് ഇറക്കാനുള്ള കണ്ടെയ്നറുകളാണ് കപ്പലിൽ ഉണ്ടായിരുന്നത്. റഷ്യൻ വംശജനാണ് കപ്പലിന്റെ ക്യാപ്റ്റൻ. കപ്പലിൽ ഉണ്ടായിരുന്ന മറ്റുള്ളവരിൽ 20 പേർ ഫിലിപ്പീൻസുകാരും 2 പേർ യുക്രെയ്ൻകാരും ഒരാൾ ജോർജിയക്കാരനുമാണ്. കപ്പൽ അപകടത്തിൽപ്പെട്ടതായി ഇന്നലെ ഉച്ചയ്ക്ക് 1.25നാണ് ഇന്ത്യൻ അധികൃതർക്ക് വിവരം ലഭിക്കുന്നത് . കപ്പൽ 26 ഡിഗ്രി ചരിഞ്ഞെന്നായിരുന്നു വിവരം.

Top News from last week.

Latest News

More from this section