കേരള പുറംകടലിൽ തീപിടിച്ച ചരക്കുകപ്പലിലെ തീ നിയന്ത്രിക്കാനുള്ള തീവ്രശ്രമം തുടർന്ന് നേവിയും കോസ്റ്റ്ഗാർഡും. കാണാതായ നാലുപേർക്കായി തിരച്ചിൽ പുരോഗമിക്കുകയാണ്. മംഗളൂരുവിൽ ചികിത്സയിലുള്ള രണ്ട് ജീവനക്കാരുടെ നില അതീവ ഗുരുതരമാണ്. ശ്വാസകോശത്തിന് ഉൾപ്പെടെ പൊള്ളലേറ്റെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. പരുക്കേൽക്കാതെ രക്ഷപ്പെട്ട 12 പേരെ നഗരത്തിലെ എ ജെ ഗ്രാൻഡ് ഹോട്ടലിലേക്ക് മാറ്റിയിട്ടുണ്ട്. തീപിടിച്ച MV വാൻഹായ് 503ൽ നിന്നുള്ള കണ്ടെയ്‌നറുകൾ കേരള തീരത്ത് അടിയാൻ സാധ്യത.
കൊളംബോയിൽ നിന്ന് നവി മുംബൈയിലേക്ക് പോയ സിംഗപ്പൂർ കപ്പലാണ് ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ അറബിക്കടലിൽ അപകടത്തിൽപ്പെട്ടത്. നാവികസേനയുടെയും കോസ്റ്റ്ഗാർഡിന്റെയും നേതൃത്വത്തിലാണ് രക്ഷാദൗത്യം പുരോഗമിക്കുന്നത്. കപ്പലിലുള്ളത് നാല് തരം രാസവസ്തുക്കളെന്ന് അഴീക്കൽ പോർട്ട് ഓഫീസർ ക്യപ്റ്റൻ അരുൺകുമാർ പറഞ്ഞു. കപ്പലിൽ നിന്ന് ഇരുപതോളം കണ്ടെയ്‌നറുകൾ കടലിലേക്ക് പതിച്ചെന്നാണ് റിപ്പോർട്ട്.
കേരളതീരത്ത് ആഘാതമില്ലെങ്കിലും ബേപ്പൂർ, കൊച്ചി, തൃശൂർ തീരങ്ങളിൽ മീൻപിടുത്തം വിലക്കുണ്ട്. കപ്പലിലെ കണ്ടെയ്‌നറുകളിലുള്ള വസ്തുക്കൾ എന്തെന്ന് വെളിപ്പെടുത്തണമെന്ന് കപ്പൽ ഉടമകൾക്ക് ഡയറക്ടറേറ്റ് ജനറൽ ഓഫ് ഷിപ്പിംഗ് നിർദ്ദേശം നൽകി. വസ്തുക്കളുടെ സ്വഭാവം എന്താണെന്ന് അറിയിക്കണം. അഗ്നി്‌നിശമന സംവിധാനങ്ങൾ എത്തിക്കണം. ഓരോ രണ്ടു മണിക്കൂറിലും സാഹചര്യം അറിയിക്കണം – എന്നൊക്കെയാണ് നിർദേശം






