കണ്ണൂർ: ശവത്തിന് പോലും കൈക്കൂലി വാങ്ങുന്ന ഭരണമാണ് കണ്ണൂർ കോർപ്പറേഷനിലുള്ളതെന്ന് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി.കെ.രാകേഷ്. രാജീവ്ജി കൾച്ചറൽ ഫോറം ആഭിമുഖ്യത്തിലുള്ള അഴിമതി രഹിത വികസന പദ്ധതി നയപ്രഖ്യാപനം ചേംബർ ഹാളിൽ നടത്തുകയായിരുന്നു അദ്ദേഹം.
ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനായ എം.പി.രാകേഷ് പയ്യാമ്പലം ശ്മശാനത്തിലെ വിറകു കരാറുകാരനായ സുരേഷ് കുമാറിൽനിന്ന് 5,53,000 രൂപ കൈക്കൂലി വാങ്ങിയതായി പി.കെ.രാകേഷ് വ്യക്തമാക്കി.സുരേഷ് കുമാർ എഴുതി വെച്ച ഡയറിക്കുറിപ്പ് ഹാളിൽ വിതരണം ചെയ്തു.
ചേലോറ മാലിന്യ സംസ്കരണത്തിലും നിരന്തരമായ അഴിമതികളാണ് നടത്തിയത്. മരക്കാർ കണ്ടി മാലിന്യ പ്ലാന്റുമായി നടത്തിയ അഴിമതിയിൽ സി.പി.എം ഇപ്പോൾ സമരമാരംഭിച്ചിരിക്കുകയാണ്. രണ്ടു വർഷം മുമ്പേ താനിത് പറഞ്ഞതായിരുന്നു. അദ്ദേഹം ചൂണ്ടിക്കാട്ടി.
പയ്യാമ്പലത്തെ വാതക ശ്മശാനം പ്രവർത്തിക്കാത്തതിനു പിന്നിൽ മുൻ മേയർ ടി.ഒ.മോഹനന്റെ ദുർബുദ്ധി മാത്രമാണെന്ന് രാകേഷ് പറഞ്ഞു.
ചേംബർ ഹാൾ നിറഞ്ഞു കവിഞ്ഞ സദസിനു മുന്നിൽ കോർപ്പറേഷന്റെ സമഗ്ര വികസനത്തിനുള്ള പദ്ദതികൾ രാകേഷ് അവതരിപ്പിച്ചു.
അഡ്വ.പി.കെ.രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു.മുൻ കൗൺസിലർ ടി.സി. താഹ അധ്യക്ഷത വഹിച്ചു.
കണ്ണൂർ കോർപ്പറേഷന്റെ ഡപ്പൂട്ടി മേയറായിരുന്ന പി.കെ.രാകേഷ് അമ്യത് പദ്ധതി കോർ കമ്മിറ്റി ചെയർമാനുമായിരുന്നു.









