കണ്ണൂര്‍: കണ്ണൂര്‍ ജയിലിലെ അതീവ സുരക്ഷാ സെല്ലില്‍ നിന്നും ജയില്‍ ചാടിയ കൊടുംകുറ്റവാളി ഗോവിന്ദച്ചാമിയെ പിടികൂടിയത് ആറ് മണിക്കൂര്‍ നേരത്തെ തെരച്ചിലിനൊടുവില്‍. ഒന്നരമാസത്തെ ആസൂത്രണത്തിന് ശേഷമാണ് ഇയാള്‍ ജയില്‍ ചാടിയതെന്നാണ് വിവരം. ശാരീരികമായും ഇയാള്‍ തയ്യാറെടുപ്പുകള്‍ നടത്തി. ജയിലിന്റെ അഴി മുറിക്കാന്‍ ഒന്നരമാസം സമയമെടുത്തു. ഇതിനുപയോഗിച്ച ബ്ലേഡ് എടുത്ത് ജയില്‍ വര്‍ക്ള്‍ഷോപ്പില്‍ നിന്നാണെന്ന് ചോദ്യം ചെയ്യലില്‍ ഗോവിന്ദച്ചാമി സമ്മതിച്ചു. പാടുകള്‍ അറിയാതിരിക്കാന്‍ തുണികൊണ്ട് മറച്ചു. പുലര്‍ച്ചെ നാലരയോടെയാണ് ഇയാള്‍ ജയില്‍ ചാടിയതെന്നാണ് വിവരം. രണ്ട് വലിയ മതിലുകളാണ് ജയിലിലുളളത്.
ജയിലില്‍ പാലും വെള്ളവും മറ്റും കൊണ്ടുവരുന്ന കന്നാസുകള്‍ കൂട്ടിവെച്ചാണ് ആദ്യമതില്‍ ചാടി കടന്നത്. തുടര്‍ന്ന് കൈക്കലാക്കിയ തുണികള്‍ കൂട്ടിക്കെട്ടി കയറു രൂപത്തില്‍ ആക്കി വലിയ മതില്‍ കടന്നു. ഫെന്‍സിംഗ് ലൈനിന്റെ തൂണിലാണ് തുണി കെട്ടിയത്. ദേശീയപാതയില്‍ നിന്നും 10 മീറ്റര്‍ ഉള്ളിലുള്ള ഭാഗത്താണ് പുറത്തുചാടിയത്. തുടര്‍ന്ന് റോഡിലേക്ക് ഇറങ്ങി കണ്ണൂര്‍ ഭാഗത്തേക്ക് നടന്നു. നാലു കിലോമീറ്റര്‍ സഞ്ചരിച്ച് തളാപ്പില്‍ എത്തി.
ഇതിനിടെ വഴിയാത്രക്കാരന്‍ ഗോവിന്ദച്ചാമിയെ കണ്ടു തിരിച്ചറിഞ്ഞു. ഗോവിന്ദച്ചാമി എന്ന് വിളിച്ചപ്പോള്‍ ഓടി. തൊട്ടടുത്ത മതില്‍ ചാടി കടന്ന് ഒഴിഞ്ഞ പറമ്പിലേക്ക് ഓടി. കാടുപിടിച്ച ആശുപത്രി കെട്ടിടത്തിന്റെ ഉള്ളിലേക്ക് കടന്ന് ഒളിച്ചിരുന്നു. ദൃക്സാക്ഷി പോലീസില്‍ വിവരം അറിയിച്ച് പോലീസ് എത്തി പരിശോധന തുടങ്ങിയപ്പോള്‍ അവിടെ നിന്ന് മാറി. തൊട്ടടുത്തുള്ള കേന്ദ്രസര്‍ക്കാര്‍ സ്ഥാപനത്തിന്റെ പുറകില്‍ എത്തി. ഇവിടം നാട്ടുകാരും പോലീസും വളഞ്ഞതോടെ കിണറ്റിലേക്ക് ചാടി ഒളിഞ്ഞിരുന്നു. തുടര്‍ന്ന് പോലീസും നാട്ടുകാരും ചേര്‍ന്ന് കിണറ്റില്‍ നിന്ന് ഗോവിന്ദച്ചാമിയെ പിടികൂടുകയായിരുന്നു.









