റെയിൽവേ കാര്യങ്ങൾക്ക് ഡിവിഷൻ ഓഫീസുമായി ബന്ധപ്പെടേണ്ട അവസ്ഥയ്ക്ക് മാറ്റം വേണമെന്ന് സുധാകരൻ എംപി

റെയിൽവേയുമായി ബന്ധപ്പെട്ട നിസ്സാര കാര്യങ്ങൾക്കു പോലും തീരുമാനമെടുക്കാൻ റെയിൽവേ പാലക്കാട് ഡിവിഷൻ ഓഫീസുമായി ബന്ധപ്പെടേണ്ട അവസ്ഥയ്ക്ക് മാറ്റം വേണമെന്ന് കെ സുധാകരൻ എംപി ആവശ്യപ്പെട്ടു.കലക്ടറേറ്റ് ഓഡിറ്റോറിയത്തിൽ നടന്ന ദിശ (ഡിസ്ട്രിക്റ്റ് ലെവൽ കോർഡിനേഷൻ ആൻഡ് മോണിറ്ററിങ്ങ് കമ്മിറ്റി) യോഗത്തിൽ സംസാരിക്കുകയായിരുന്നു എം.പി.

റെയിൽവേ പാളത്തിനരികിൽ താമസിക്കുന്നവർക്ക് നിർമ്മാണ പ്രവൃത്തി നടത്തണമെങ്കിൽ റെയിൽവേയുടെ എതിർപ്പില്ലാ രേഖ വേണം. എന്നാൽ പലപ്പോഴും ഇത് ലഭിക്കാൻ വൈകുന്ന അവസ്ഥയുണ്ട്. ഇതുൾപ്പെടെയുള്ള നിസ്സാരകാര്യങ്ങൾ പോലും കണ്ണൂരിൽ തന്നെ തീരുമാനിക്കാൻ കഴിയുന്നില്ല. ഇക്കാര്യത്തിൽ റെയിൽവേ ഉദ്യോഗസ്ഥർ തന്നെ പരിഹാരം കാണണമെന്ന് എംപി ഉന്നയിച്ചു.റെയിൽവേയുടെ ഒരു എക്സ്റ്റൻഷൻ ഓഫീസ് എന്ന രീതിയിൽ താൽക്കാലിക സംവിധാനം കണ്ണൂരിൽ സാധ്യമാകുമോ എന്നത് പരിശോധിക്കണമെന്ന് യോഗത്തിൽ അധ്യക്ഷത വഹിച്ച എഡിഎം പി. എൻ പുരുഷോത്തമൻ റയിൽവെ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.

വളപട്ടണം-പുതിയതെരു റോഡ് നിർമാണത്തിൽ പുതിയതെരുവിലെ കച്ചവടക്കാർ ഉന്നയിച്ച വിഷയത്തിൽ തീരുമാനമായിട്ടില്ലെന്ന് എംപി ദേശീയപാത ഹൈവേ അതോറിറ്റി ഉദ്യോഗസ്ഥരോട് പറഞ്ഞു. ഇക്കാര്യം ഉടൻ പരിഹരിക്കണം.പല പരാതികൾക്കും ദേശീയപാത വിഭാഗത്തിൽനിന്ന് മറുപടി കിട്ടുന്നില്ല എന്ന പരാതിയുമുണ്ട്. മുഴപ്പിലങ്ങാട് ബസ് കാത്തിരിപ്പ് കേന്ദ്രത്തിനായി പ്രൊപോസൽ സമർപ്പിച്ചെങ്കിലും ഇതുവരെ എതിർപ്പില്ലാ രേഖ ലഭ്യമായിട്ടില്ല.

കൊളച്ചേരി ഗ്രാമപഞ്ചായത്തിലെ പട്ടികജാതി ഉന്നതിയിൽ കുടിവെള്ള പദ്ധതിക്കായി സ്ഥലം കണ്ടെത്തിയെങ്കിലും വില തീരുമാനമാകാത്ത പശ്ചാത്തലത്തിൽ തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ, ജില്ലാ പ്ലാനിംഗ് ഓഫീസർ ഉൾപ്പെടെയുള്ളവർ സ്ഥലം സന്ദർശിക്കാൻ ദിശ യോഗം തീരുമാനിച്ചു.

മാത്തോടം കുടിവെള്ള പദ്ധതിക്കായി നാറാത്ത് ഗ്രാമപഞ്ചായത്ത് 6 ലക്ഷം രൂപ വകയിരുത്തിയതായി ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. മുദ്ര ലോൺ അപേക്ഷകൾ അംഗീകരിക്കുന്നതിൽ കാലതാമസം വരുന്ന കാര്യം ചർച്ച ചെയ്തു. 25 ലക്ഷം വരെയുള്ള ലോണുകൾ 15 ദിവസത്തിനുള്ളിൽ തീർപ്പാക്കണമെന്ന് ബാങ്കുകൾക്ക് നിർദ്ദേശം നൽകതായി ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ അറിയിച്ചു.

വിദ്യാഭ്യാസ ലോൺ എടുത്ത് അന്യസംസ്ഥാനത്ത് പഠിക്കാൻ പോകുന്ന വിദ്യാർത്ഥികൾ ലോൺ തുക സമയത്ത് കിട്ടാത്തതിനാൽ ബുദ്ധിമുട്ടിലാകുന്ന കാര്യം എംപി ചൂണ്ടിക്കാട്ടി.പഠനം തുടങ്ങി കഴിഞ്ഞ ശേഷമായിരിക്കും ബാങ്ക് പണം നൽകാത്ത അവസ്ഥ ഉണ്ടാകുന്നത്.പഠിക്കുന്ന കോളജിന്റെ അഫിലിയേഷൻ ഹാജരാക്കാത്തത് മൂലമായിരിക്കാം ഇത്‌. ഇത്തരം കേസുകളിൽ ഒരു വിദ്യാർഥി പഠിക്കുന്ന സ്ഥാപനത്തിന്റെ അഫിലിയേഷൻ രേഖകൾ ഒരിക്കൽ ഹാജരാക്കിയാൽ അതേ കോളേജിൽ പഠിക്കുന്ന മറ്റൊരു വിദ്യാർഥിയും ഇതേ രേഖ ഹാജരാക്കണം എന്ന വ്യവസ്ഥ മാറ്റാൻ നിർദേശിക്കണമെന്ന് എഡിഎം പറഞ്ഞു.

എരുവശ്ശേരി ഗ്രാമപഞ്ചായത്തിലെ കമ്മ്യൂണിറ്റി ഹാളിൽ വൈദ്യുതി കണക്ഷൻ കിട്ടാത്ത വിഷയത്തിൽ ഇന്ന് തന്നെ കെ.എസ്.ഇ.ബിക്ക് റിപ്പോർട്ട് നൽകുമെന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.ജനങ്ങൾക്ക് പ്രയോജനപ്പെടുന്ന പദ്ധതികൾ ഫണ്ടില്ലാത്ത കാരണത്താൽ തടസ്സപ്പെടില്ലെന്നും പദ്ധതി സംബന്ധിച്ച വിശദ രൂപവുമായി ഉദ്യോഗസ്ഥർ മുന്നോട്ടു വരണമെന്നും കെ സുധാകരൻ എംപി ആവശ്യപ്പെട്ടു.

ജില്ലാ ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രൊജക്റ്റ് ഓഫീസറും ഡെപ്യൂട്ടി ഡയറക്ടറുമായ രാജേഷ് കുമാർ തിരുവാനത്ത്, മറ്റ് ജില്ലാ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

 

Top News from last week.

Latest News

More from this section