ബഹിരാകാശ ഏജൻസിയായ നാസയിൽ നിന്ന് സുനിത വില്യംസ് വിരമിച്ചു. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ (ISS) ചരിത്രപരവും അപ്രതീക്ഷിതവുമായ ഒമ്പത് മാസത്തെ ദൗത്യത്തിന് ശേഷമാണ് 27 വർഷം നീണ്ടുനിന്ന ചരിത്രപരമായ കരിയർ അവസാനിപ്പിക്കുന്നത്.
ഇന്ത്യൻ വംശജയായ ബഹിരാകാശ ഇതിഹാസത്തിന്റെ വിരമിക്കൽ പ്രഖ്യാപിച്ച് കൊണ്ട് നാസ അഡ്മിനിസ്ട്രേറ്റർ ജാരെഡ് ഐസക്മാൻ, മനുഷ്യ ബഹിരാകാശ പര്യവേഷണത്തിന്റെ ഭാവി രൂപപ്പെടുത്താൻ സഹായിച്ച ഒരു പയനിയർ എന്നാണ് സുനിത വില്യംസിനെ വിശേഷിപ്പിച്ചത്. സ്പേസ് സ്റ്റേഷനിലെ തന്റെ നേതൃത്വത്തിലൂടെ പര്യവേക്ഷണത്തിന്റെ ഭാവി രൂപപ്പെടുത്തുകയും വാണിജ്യ ദൗത്യങ്ങൾക്ക് വഴിയൊരുക്കുകയും ചെയ്ത സുനിത വില്യംസ് മനുഷ്യ ബഹിരാകാശ യാത്രയിൽ ഒരു വഴികാട്ടിയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.തന്റെ കരിയറിൽ, അവർ ആകെ 608 ദിവസം ബഹിരാകാശത്ത് ചെലവഴിച്ചു. ഭ്രമണപഥത്തിൽ ചെലവഴിച്ച മൊത്തം സമയത്തിന്റെ കാര്യത്തിൽ നാസ ബഹിരാകാശയാത്രികരിൽ രണ്ടാം സ്ഥാനത്താണ് അവർ. നാസയുടെ ബോയിംഗ് സ്റ്റാർലൈനർ, സ്പേസ് എക്സ് ക്രൂ-9 ദൗത്യങ്ങളിൽ 286 ദിവസം ബഹിരാകാശത്ത് ചെലവഴിച്ച അവർ ഒരു അമേരിക്കൻ ബഹിരാകാശയാത്രികന്റെ ഏറ്റവും ദൈർഘ്യമേറിയ ഒറ്റ ബഹിരാകാശ യാത്രകളുടെ പട്ടികയിൽ അവർ ആറാം സ്ഥാനത്താണ്. സഹയാത്രികൻ ബുച്ച് വിൽമോറിനൊപ്പമാണ് അവർ ഈ റെക്കോർഡ് പങ്കിടുന്നത്.
‘ഇന്ത്യയുടെ പുത്രി’
സുനിത വില്യംസിന്റെ ഇന്ത്യൻ ബന്ധം പ്രധാനമായും അവരുടെ പിതൃപാരമ്പര്യത്തിൽ വേരൂന്നിയതാണ്. 1950 കളുടെ അവസാനത്തിൽ ഗുജറാത്തിലെ മെഹ്‌സാന ജില്ലയിൽ നിന്ന് അമേരിക്കയിലേക്ക് കുടിയേറിയ പ്രശസ്ത ന്യൂറോഅനാട്ടമിസ്റ്റായിരുന്നു അവരുടെ പിതാവ് ഡോ. ദീപക് പാണ്ഡ്യ. സുനിത യുഎസിൽ ജനിച്ചു വളർന്നെങ്കിലും തന്റെ പൂർവ്വിക ഗ്രാമവുമായി ആഴത്തിലുള്ള വൈകാരിക ബന്ധം അവർ നിലനിർത്തിയിട്ടുണ്ട്.
ഒരു ബഹിരാകാശ സഞ്ചാരി എന്ന നിലയിൽ സുനിത വില്യംസ് ഇന്ത്യൻ സംസ്കാരത്തെ തന്റെ വ്യക്തിത്വത്തിൽ സ്ഥിരമായി സമന്വയിപ്പിച്ചിട്ടുണ്ട്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള വിവിധ ദൗത്യങ്ങളിൽ, ഗണേശ വിഗ്രഹം, ഭഗവദ്ഗീതയുടെ ഒരു പകർപ്പ്, ഇന്ത്യൻ ലഘുഭക്ഷണങ്ങൾ തുടങ്ങിയ വസ്തുക്കൾ അവർ വഹിച്ചിരുന്നു.
അവർ ബഹിരാകാശത്തായിരുന്നപ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദി അവരെ ഇന്ത്യയുടെ പുത്രി എന്ന് വിശേഷിപ്പിച്ചിരുന്നു. ‘നിങ്ങൾ ആയിരക്കണക്കിന് മൈലുകൾ അകലെയാണെങ്കിലും, ഞങ്ങളുടെ ഹൃദയങ്ങളോട് ചേർന്നുനിൽക്കുന്നു’ എന്ന പ്രധാനമന്ത്രിയുടെ വാക്ക് 1.4 ബില്യൺ ഇന്ത്യക്കാരുടെ അഭിമാനത്തെ പ്രതിഫലിപ്പിക്കുന്നു.









