അഞ്ചാം ക്ലാസുകാരിയെ മർദിച്ച് കയ്യൊടിച്ച സംഭവം: മലപ്പുറത്ത് അധ്യാപകൻ അറസ്റ്റിൽ

മലപ്പുറം: കൽപകഞ്ചേരിയിൽ അഞ്ചാം ക്ലാസുകാരിയുടെ കൈ തല്ലിയൊടിച്ച സംഭവത്തിൽ അധ്യാപകൻ അറസ്റ്റിൽ. വടകര സ്വദേശി ബൽരാജിന്റെ അറസ്റ്റാണ് കൽപകഞ്ചേരി പൊലീസ് രേഖപ്പെടുത്തിയത്. കല്ലിങ്ങൽ എംഎസ്എംഎച്ച്എസ്എസിലെ അധ്യാപകനാണ് ബൽരാജ്. ഇയാൾക്കെതിരെ ജുവനൈൽ ആക്ട് പ്രകാരം കേസെടുത്തിരുന്നു. കുട്ടിയുടെ മൊഴി അടക്കം രേഖപ്പെടുത്തിയ ശേഷം അധ്യാപകനെ ഇന്നലതന്നെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പ്രതിയെ അൽപസമയത്തിനകം പരപ്പനങ്ങാടി കോടതിയിൽ ഹാജരാക്കും.

വെള്ളിയാഴ്ച ക്ലാസിലെ ബെഞ്ചിലിരുന്ന് നോട്ടുബുക്കിൽ എഴുതുമ്പോഴാണ് പിന്നിലൂടെ വന്ന അധ്യാപകൻ കുട്ടിയെ ചൂരലുകൊണ്ട് അടിച്ചത്. തുടർന്ന് അടിയേറ്റ കൈകൊണ്ട് തന്നെ കുട്ടിയെ ബോർഡിൽ എഴുതിപ്പിച്ചു. കൈയ്ക്ക് വേദനയുണ്ടെന്ന് കുട്ടി പറഞ്ഞെങ്കിലും ആശുപത്രിയിൽ കൊണ്ടുപോകാൻ അധ്യാപകൻ തയ്യാറായില്ല. സംഭവം വലിയ പ്രശ്നമായെന്ന് മനസ്സിലാക്കിയതോടെ അധ്യാപകർ കുട്ടിയെ വീട്ടിൽ എത്തിച്ചു. രക്ഷിതാക്കൾ ആണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

പനി ബാധിച്ച് ഏതാനും ദിവസങ്ങളായി കുട്ടിക്ക് ക്ലാസിൽ പോകാൻ കഴിഞ്ഞിരുന്നില്ല. ഇതിനുശേഷം വെള്ളിയാഴ്ച ക്ലാസിൽ എത്തിയപ്പോഴാണ് കുട്ടിക്ക് മർദനമേറ്റത്. സംഭവത്തിൽ ബാലാവകാശ കമ്മീഷനും കുട്ടിയുടെയും രക്ഷിതാക്കളുടെയും മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.

സംഭവത്തിൽ വിശദീകരണവുമായി സ്കൂൾ അധികൃതർ രംഗത്തെത്തി. അധ്യാപകനെ സസ്പെൻഡ് ചെയ്യുമെന്ന് എംഎസ്എംഎച്ച്എസ്എസിലെ ഹെഡ്മാസ്റ്റർ മുജീബ് റഹ്മാൻ പറഞ്ഞു. ബൽരാജ് വേറെയും കുട്ടികളെ അടിച്ചുവെന്ന് സ്ഥിരീകരിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

അതിനിടെ, ബൽരാജിനെതിരെ കൂടുതൽ പരാതി ഉയർന്നിട്ടുണ്ട്. അടികിട്ടിയ വിദ്യാർത്ഥിയുടെ സഹപാഠിക്കും ഇയാളിൽനിന്ന് മുമ്പ് അടിയേറ്റിട്ടുണ്ട്. അധ്യാപകനെ പേടിയാണെന്ന് വിദ്യാർത്ഥി പറഞ്ഞു. എല്ലാവരെയും അടിക്കാറുണ്ടെന്നും തന്നെയും അടിച്ചിട്ടുണ്ടെന്നും വിദ്യാർത്ഥിനി പറയുന്നു. ബുക്കിൽ മാർജിൻ ഇടാത്തതിന് ഉള്ളംകൈയിലാണ് അടിച്ചത്. അടിയേറ്റതിനെ തുടർന്ന് കൈ വീർത്തുവെന്നും നല്ല വേദനയുണ്ടായിരുന്നുവെന്നും കുട്ടി പറഞ്ഞു. സഹപാഠിയെ അടിക്കുന്നത് കണ്ടതായും കുട്ടി പറഞ്ഞു.

Top News from last week.

Latest News

More from this section