തിരുവനന്തപുരം: ഡിജിറ്റൽ, സാങ്കേതിക സർവ്വകലാശാലയിലെ താൽക്കാലിക വൈസ് ചാൻസലർ നിയമന പോരിനിടെ ചാൻസലർ കൂടിയായ ഗവർണർ രാജേന്ദ്ര അർലേക്കറെ കണ്ട് മന്ത്രിമാർ. രാജ്ഭവനിലെത്തി ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു, നിയമ മന്ത്രി പി രാജീവ് എന്നിവരാണ് ഗവർണറുമായി കൂടിക്കാഴ്ച നടത്തിയത്. താൽക്കാലിക വി സി നിയമനത്തിൽ സർക്കാർ സുപ്രീംകോടതിയിൽ ഉപഹർജിയുമായി നീങ്ങവെയാണ് സുപ്രധാന കൂടിക്കാഴ്ച. സമവായ ശ്രമം ലക്ഷ്യമിട്ടാണ് മന്ത്രിമാർ ഗവർണറെ കണ്ടത്. എന്നാൽ ഗവർണർ അനുനയത്തിന് വഴങ്ങുമോയെന്നതിൽ ആകാംക്ഷ നിലനിൽക്കുകയാണ്.
സ്ഥിരം വി സി നിയമനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം ഗവർണർക്ക് കത്ത് നൽകിയിരുന്നു. കത്തിൽ വി സി നിയമനവുമായി ബന്ധപ്പെട്ട വിഷയത്തിൽ മന്ത്രിമാരായ ആർ ബിന്ദുവിനെയും പി രാജീവിനെയും ചുമതലപ്പെടുത്തിയിരുന്നു. ഡോ. സിസാ തോമസിനെയും ഡോ. കെ ശിവപ്രസാദിനെയും വൈസ് ചാൻസലറുമായി അംഗീകരിക്കാനേ കഴിയില്ല എന്നതാണ് സർക്കാർ നിലപാട്. അതിന്റെ ഭാഗമായാണ് സുപ്രീം കോടതിയിൽ ഉപഹർജി നൽകാനുള്ള തീരുമാനം. സുപ്രീംകോടതി വിധിയുടെ ലംഘനമാണ് നടന്നതെന്ന് കോടതിയെ അറിയിക്കുന്ന സർക്കാർ നിയമനം റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെടും.
സർക്കാർ ഏത് തരത്തിലുള്ള സമ്മർദ്ദം ചെലുത്തിയാലും വിട്ടുവീഴ്ച വേണ്ടെന്നാണ് ഗവർണറുടെ തീരുമാനം. സിസ തോമസിന്റെയും ശിവ പ്രസാദിന്റെയും കാര്യത്തിൽ ചർച്ചക്ക് പോലും തയ്യാറല്ലെന്നാണ് രാജ്ഭവന്റെ നിലപാടെന്നാണ് അറിയാൻ കഴിയുന്നത്.









