തലശ്ശേരി എഞ്ചിനീയറിംഗ് കോളേജിനെ കിഫ്ബി സഹായത്തോടെ സെന്റര്‍ ഓഫ് എക്സലന്‍സാക്കി ഉയര്‍ത്തും

തലശ്ശേരി എഞ്ചിനീയറിംഗ് കോളേജിനെ കിഫ്ബി സഹായത്തോടെ സെന്റര്‍ ഓഫ് എക്സലന്‍സാക്കി ഉയര്‍ത്തും.

നിയമസഭാ സ്പീക്കര്‍ എ.എന്‍. ഷംസീറിന്റെ അദ്ധ്യക്ഷതയില്‍ സ്പീക്കറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തിലാണ് ഇതു സംബന്ധിച്ച് ധാരണയായത്. കേപ്പ് അധികൃതരും സഹകരണ വകുപ്പുമന്ത്രി ചുമതലപ്പെടുത്തിയപ്രകാരം അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയും യോഗത്തിൽ പങ്കെടുത്തു,

തലശ്ശേരി എഞ്ചിനീയറിംഗ് കോളേജില്‍ സ്റ്റാര്‍ട്ട്അപ്പ് ഇന്‍ക്യൂബേഷന്‍ സെന്റര്‍, ഐ.ടി. പാര്‍ക്ക്, ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക് എന്നിവ ഉള്‍പ്പെടെ സമഗ്രവികസനം ലക്ഷ്യമാക്കി ടെക്‌നിക്കല്‍ ഹബ്ബാക്കി വികസിപ്പിക്കുന്നതിനുള്ള 50 കോടി രൂപയുടെ പ്രോപ്പോസല്‍ കിഫ്ബി ധനസഹായത്തോടെ സഹകരണ വകുപ്പ് നടപ്പാക്കും.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഡാറ്റ സയന്‍സ്, സെമികണ്ടക്ടര്‍ ടെക്നോളി തുടങ്ങി പുതുതലമുറ കോഴ്സുകള്‍ ആരംഭിക്കും.

പുതിയ കോഴ്സുകള്‍ ആരംഭിക്കുന്നതിനേക്കാളുപരി യുവാക്കള്‍ക്ക് തൊഴിലവസരം കൂടി ഉറപ്പാക്കുന്ന നിലയില്‍ പദ്ധതി നടപ്പാക്കുകയാണ് ലക്ഷ്യമിടുന്നത്.

കോളേജിന്റെ ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതോടൊപ്പം വര്‍ക്ക് നിയര്‍ ഹോം ഫെസിലിറ്റിയും ടെക്നോപാര്‍ക്കിന് സമാനമായ സൗകര്യങ്ങളും ഏര്‍പ്പെടുത്തി അക്കാദമികപരമായും വ്യവസായപരമായും പുരോഗതി നേടുന്നതിനുള്ള നൂതനമായ മാര്‍ഗ്ഗങ്ങള്‍ അവലംബിക്കും.

തലശ്ശേരി എഞ്ചിനീയറിംഗ് കോളേജിന്റെ നവീകരണത്തിന് എല്ലാവിധ സഹായവും സഹകരണ വകുപ്പുമന്ത്രിയും കിഫ്ബി അധികൃതരും ഉറപ്പു നല്‍കിയിട്ടുണ്ടെന്ന് സ്പീക്കര്‍ വ്യക്തമാക്കി.

വിശദമായ കണ്‍സെപ്ട് നോട്ട് തയ്യാറാക്കുന്നതിന് സ്പീക്കറുടെ അഡീ. പ്രൈവറ്റ് സെകട്ടറി അര്‍ജ്ജുന്‍ എസ്.കെ.യെ ചുമതലപ്പെടുത്തുന്നതിനും ജൂലൈ 7-ന് വീണ്ടും യോഗം ചേര്‍ന്ന് തുടര്‍നടപടികളുമായി മുന്നോട്ടുപോകുന്നതിനും തീരുമാനമെടുത്തു.

സഹകരണ വകുപ്പുമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ഡോ. പി. കെ. പത്മകുമാര്‍, അഡീ. പ്രൈവറ്റ് സെക്രട്ടറി ദീപു പി നായര്‍, കേപ്പ് ഡയറക്ടര്‍ ഡോ. താജുദീന്‍ അഹമ്മദ്, ജോയിന്റ് ഡയറക്ടര്‍ ഡോ. എസ്. ജയകുമാര്‍ സ്പീക്കറുടെ പ്രൈവറ്റ് സെക്രട്ടറി ടി. മനോഹരന്‍ നായര്‍, അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിമാരായ എം. കുഞ്ഞുമോന്‍, അര്‍ജ്ജുന്‍ എസ്. കെ. എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

Top News from last week.

Latest News

More from this section