കാരക്കസ്: ഇരട്ട ഭൂചലനത്തിൽ പകച്ചുപോയ വെനസ്വേലയിൽനിന്ന് പ്രതീക്ഷയായി ആശ്വാസ വാർത്തകളും എത്തുന്നു. തകർന്നടിഞ്ഞ കെട്ടിടങ്ങൾക്കടിയിൽനിന്ന് ജീവൻ്റെ തുടിപ്പുകൾ കണ്ടെത്തി രക്ഷാപ്രവർത്തകർ. കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽനിന്ന് പിഞ്ചുകുഞ്ഞുങ്ങളെ അടക്കം രക്ഷപ്പെടുത്തിയത് അതിവൈകാരിക കാഴ്ചയായി. മനുഷ്യരെ മാത്രമല്ല, മരണത്തോട് മല്ലടിച്ച മിണ്ടാപ്രാണികളെയും ശ്രമകരമായ ദൗത്യത്തിനൊടുവിൽ രക്ഷാപ്രവർത്തകർക്ക് പുറത്തെടുക്കാൻ കഴിഞ്ഞു. അവശിഷ്ടങ്ങൾക്കിടയിൽ ഉടൽ കുടുങ്ങിയ നായയ്ക്ക് വെള്ളം നൽകുന്ന രക്ഷാപ്രവർത്തകരുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയ നൊമ്പരത്തോടെ ഏറ്റെടുത്തു.
ദുരന്തഭൂമിയിൽനിന്ന് പ്രതീക്ഷയേകുന്ന നിരവധി ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. തകർന്ന കെട്ടിടത്തിൻ്റെ അടിയിൽനിന്ന് പിഞ്ചുകുഞ്ഞിനെ പുറത്തെടുക്കുന്ന ദൃശ്യം അവയിൽ ഒന്നാണ്. പിഞ്ചുകുഞ്ഞിനെ ശ്രദ്ധാപൂർവം പുറത്തെടുത്ത് കൈമാറുന്നത് ദൃശ്യങ്ങളിൽ കാണാം. അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിയെങ്കിലും കുട്ടിയുടെ ദേഹത്ത് കാര്യമായ പരിക്ക് കാണാനില്ലാത്തത് ആശ്വാസകരമാണ്.









