പോരാട്ടം തുടരും, കേരളത്തിലെ ജനങ്ങൾക്ക് നൽകിയ വാക്കാണ്; മാത്യു കുഴൽനാടൻ

കൊച്ചി: മാസപ്പടി കേസിലെ ഹൈക്കോടതി വിധി തിരിച്ചടിയല്ലെന്ന് ഹർജിക്കാരനും കോൺഗ്രസ് നേതാവുമായ മാത്യു കുഴൽനാടൻ എംഎൽഎ. പരാതി നൽകിയത് രാഷ്ട്രീയപ്രേരിതമാണെന്ന് കീഴ്ക്കോടതി പ്രസ്താവിച്ചത് അനവസരത്തിലും അനുചിതവുമാണെന്ന് ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്. അത്തരത്തിൽ പറയേണ്ട കാര്യം ഇല്ല എന്ന് കണ്ട് മൂവാറ്റുപുഴ വിജിലൻസ് കോടതി വിധിയിലെ ആ ഭാഗം ഹൈക്കോടതി റദ്ദു ചെയ്തുവെന്നും മാത്യു കുഴൽനാടൻ പറഞ്ഞു.

 

മാസപ്പടി ആരോപണത്തിൽ അഴിമതി നടന്നുവെന്ന് സ്ഥിരീകരിക്കുന്ന വസ്തുകൾ കോടതിയുടെ മുമ്പാകെ ഉണ്ടെന്ന് കരുതാൻ കഴിയില്ല ഈ ഘട്ടത്തിൽ, അതിനാൽ പരാതി തള്ളുകയാണെന്നാണ് ഹൈക്കോടതി പ്രസ്താവിച്ചത്. അതുകൊണ്ട് കൂടുതൽ തെളിവുകളുമായി വീണ്ടും കോടതിയെ സമീപിക്കുന്നതിന് പരാതി തള്ളിയത് തടസ്സമാകില്ലെന്നും ഉത്തരവിൽ ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ടെന്ന് മാത്യു കുഴൽനാടൻ പറഞ്ഞു.

 

വിജിലൻസ് കോടതി വിധി പുനഃപരിശോധിക്കണമെന്ന ഹർജിയാണ് തള്ളിയത്. ഈ കേസിൽ നിയമപോരാട്ടത്തിന് ഇറങ്ങിയപ്പോൾ തന്നെ, സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിക്കെതിരായ പോരാട്ടമാണെന്ന് അറിയാമായിരുന്നു. അതുകൊണ്ടുതന്നെ ഒട്ടും എളുപ്പവും അനായാസവുമാകില്ലെന്ന പൂർണ ബോധ്യത്തോടെയാണ് നിയമപോരാട്ടത്തിന് ഇറങ്ങിത്തിരിച്ചത്. ഹൈക്കോടതിയുടെ ഈ വിധി നിരാശപ്പെടുത്തുന്നില്ല. നീതിക്കുവേണ്ടി, അഴിമതിക്കെതിരായ പോരാട്ടം തുടരുക തന്നെ ചെയ്യുമെന്നും മാത്യു കുഴൽനാടൻ പറഞ്ഞു.

 

ഹൈക്കോടതി വിധി പഠിച്ച ശേഷം സഹപ്രവർത്തകരുമായി കൂടിയാലോചിച്ച് ഉചിതമായ നടപടികൾ സ്വീകരിക്കും. പോരാട്ടം ഇവിടെ അവസാനിക്കുന്നില്ല. ഇത് കേരളത്തിലെ ജനങ്ങൾക്ക് നൽകിയ വാക്കാണ്. ജനപ്രതിനിധിയെന്ന നിലയിൽ, പൗരനെന്ന നിലയിൽ സംസ്ഥാനത്തു നടന്ന അഴിമതിക്കെതിരെ തന്നാൽ കഴിയുന്ന പോരാട്ടം ഇതിന്റെ അറ്റം കാണും വരെ തുടരും. വിധി യുഡിഎഫിന് തിരിച്ചടിയായി കരുതുന്നില്ല. തങ്ങൾ ഉന്നയിച്ച ആരോപണം തെറ്റോ, കളവോ ആണെന്ന് രാഷ്ട്രീയമായി നിഷേധിക്കാൻ ഇടതുമുന്നണിക്ക് സാധിച്ചിട്ടില്ലെന്നും മാത്യു കുഴൽനാടൻ പറഞ്ഞു.

Top News from last week.

Latest News

More from this section