അണികൾ നേതൃത്വത്തെ തിരുത്തണം എന്ന് ആഹ്വാനം ചെയ്താണ് പയ്യന്നൂരിൽ സി പി എം ജില്ലാ കമ്മിറ്റി അംഗം വി കുഞ്ഞികൃഷ്ണൻ പാർട്ടിക്ക് പുറത്തേക്ക് പോയത്. പാർട്ടിയെ മറയാക്കി രക്തസാക്ഷി ഫണ്ട് ഉൾപ്പെടെ അടിച്ചു മാറ്റുന്നത് ചൂണ്ടിക്കാട്ടിയിട്ടും പരിഹാരം ഉണ്ടാകുന്നില്ല എന്ന് പറഞ്ഞാണ് അദ്ദേഹം ജനങ്ങളോട് കാര്യങ്ങൾ തുറന്ന് പറയാൻ തീരുമാനിച്ചത്.
പാർടിയെ കീഴ്പ്പെടുത്തിയ ഏകാധിപത്യത്തിനും ഉൾപ്പാർട്ടി ജനാധിപത്യ നിഷേധത്തിനും എതിരെ ശബ്ദം ഉയർത്തിയാണ് ജില്ലാ സെക്രട്ടറിയറ്റ് അംഗം ആയ ടി കെ ഗോവിന്ദൻ പുറത്തേക്ക് പോയത്. നേതൃത്വത്തിന്റെ തെറ്റായ സമീപനം ചൂണ്ടിക്കാട്ടി ആണ് ജി സുധാകരൻ പുറത്ത് പോയത്.
പയ്യന്നൂരിലും തളിപ്പറമ്പിലും അമ്പലപ്പുഴയിലും മാത്രമല്ല കേരളമാകെ അണികളും പൊതു ജനങ്ങളും സി പി എമ്മിനെ തിരുത്തുകയാണ്, തങ്ങളുടെ സമ്മതിദാ നാവകാശത്തിലൂടെ.
ശരിയായ സിപി എം എന്നതിനായുള്ള ജനങ്ങളുടെ ആഗ്രഹത്തെയാണ് വിധി പ്രതിഫലിപ്പിക്കുന്നതെന്നാണ് പയ്യന്നൂരിൽ വിജയിച്ച വി കുഞ്ഞി കൃഷ്ണൻ പറഞ്ഞത്.
“ഒരു പോരാട്ടത്തിന് ശേഷമാണ് ഞാൻ സിപിഐ എമ്മിൽ നിന്ന് പുറത്തുവന്നത്. അവർ തിരുത്തൽ നടപടികൾ സ്വീകരിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. നേതൃത്വം ഈ വിധിയിൽ നിന്ന് പാഠം പഠിച്ച് തിരുത്തലുകൾ വരുത്തുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു,” അദ്ദേഹം പറഞ്ഞു.
കേരളത്തിലെ ജനങളുടെ ജനാധിപത്യ ബോധത്തിന്റെ വിജയമാണ് ഇത്തവണത്തെ തെരഞ്ഞെടുപ്പ് ഫലത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. ജനങ്ങളെ “പഠിപ്പിക്കുക”യല്ല, ജനങ്ങളിൽ നിന്ന് പഠിച്ച് സമൂഹത്തെ മുന്നോട്ട് നയിക്കുകയാണ് വേണ്ടതെന്ന് ഈ വിധി പറയുന്നു.









