തിരുവനന്തപുരം: വയനാട് ദുരിതബാധിതർക്കായി ഡിവൈഎഫ്‌ഐ നിർമ്മിച്ച് നൽകുന്ന 100 വീടുകളുടെ ധാരണാപത്രവും തുകയും മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. ഡിവൈഎഫ്‌ഐ നടത്തിയത് മാതൃകാപരമായ ഇടപെടലാണെന്നും ഓരോ ഘട്ടത്തിലും ക്രിയാത്മകമായി ഇടപെടാൻ യുവജന സംഘടനകൾ ശ്രദ്ധിച്ചുവെന്നും മുഖ്യമന്ത്രി ചടങ്ങിൽ പറഞ്ഞു.
25 വീടുകളാണ് ആദ്യം ഡിവൈഎഫ്‌ഐ വാഗ്ദാനം ചെയ്തതിരുന്നത്. ഇപ്പോൾ 100 വീടുകൾ നൽകുകയാണ്. ഒരു വീടിന് 20 ലക്ഷം എന്നതാണ് കണക്ക്. 27-ാം തിയതി നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്നും സമയബന്ധിതമായി ടൗൺഷിപ്പ് പൂർത്തിയാക്കുമെന്നും മുഖ്യമന്ത്രി ഉറപ്പ് നൽകി.
വയനാട് ദുരന്തത്തിലെ കേന്ദ്ര സർക്കാർ അവഗണിക്കുകയാണെന്ന് മുഖ്യമന്ത്രി പ്രസംഗത്തിൽ വിമർശിച്ചു. ‘തുടർച്ചയായി ദുരന്തങ്ങൾ ഏറ്റുവാങ്ങേണ്ടി വരുന്ന ഒരു നാട് അവഗണന നേരിടുന്നു. ക്രൂരമായ അവഗണനയ്ക്കാണ് കേരളം ഇരയായത്. ഒരുമയും ഐക്യവും കാണിക്കുന്ന ജനങ്ങളുള്ള നാടാണ് കേരളം. സഹായിക്കേണ്ടവർ സഹായിച്ചില്ല. എന്നാൽ നമുക്ക് അതിജീവിക്കാൻ കഴിഞ്ഞു’ മുഖ്യമന്ത്രി പറഞ്ഞു.
തിരുവനന്തപുരം സെൻട്രൽ സറ്റേഡിയത്തിൽ നടന്ന ഡിവൈഎഫ്‌ഐ നിർമ്മിച്ച് നൽകുന്ന വീടുകളുടെ ധാരണാപത്രവും തുകയും കൈമാറുന്ന ചടങ്ങിലായിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകൾ. മന്ത്രിമാരായ കെ രാജൻ, പി എ മുഹമ്മദ് റിയാസ്, ഒ ആർ കേളു, ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡൻറ് എ.എ റഹീം എംപി എന്നിവർ പരിപാടിയിൽ പങ്കെടുത്തു.






