കണ്ണൂർ: ഉമ്മൻചാണ്ടി സർക്കാരിൻ്റെ കാലത്ത് സംസ്ഥാനത്തെ മുഴുവൻ ജില്ലകളിലെയും പോലീസ് ഉദ്യോഗസ്ഥരുടെയും പോലീസ് പെൻഷൻകാരുടെയും ക്ഷേമകാര്യങ്ങളിൽ ശ്രദ്ധിക്കുവാനായി തുടങ്ങിവെച്ച സെൻട്രൽ പോലീസ് കാൻ്റീൻ സൗകര്യം തകർച്ചയുടെ വക്കിലാണെന്നു പോലീസ് പെൻഷനേഴ്സ് വെൽഫെയർ അസോസിയേഷൻ കണ്ണൂർ ജില്ലാ കമ്മിറ്റി ആരോപിച്ചു.സിപിസി സാധനങ്ങൾ വിൽപ്പനക്ക് വെക്കാതെ നിരവധി സ്വകാര്യ കമ്പനികളുടെ ഉൽപന്നങ്ങൾ മാത്രം വിറ്റഴിക്കാനുള്ള വേദിയാക്കുകയാണ് കേരളത്തിലെ മുഴുവൻ സെൻട്രൽ പോലീസ് കാൻ്റീനുകളും. മൂന്ന് മാസത്തോളമായി പെൻഷൻകാരും മറ്റും ഇതുവഴി ബുദ്ധിമുട്ടുകയാണ്. ദൂരെ സ്ഥലങ്ങളിൽ നിന്നും വരുന്ന പല ഉദ്യോഗസ്ഥരും കാൻ്റീനിൽ വരുമ്പോൾ മാത്രമാണ് ഇല്ലായ്മ അറിയുന്നത്.കാൻ്റീൻ കാര്യത്തിൽ കേരള സർകാർ എത്രയും പെട്ടെന്ന് തന്നെ ഇടപെട്ടു സിപിസി സാധന സാമഗ്രികൾ മാത്രം വിൽപ്പന നടത്തുവാനുള്ള നടപടികൾ എത്രയും പെട്ടെന്ന് സ്വീകരിക്കണമെന്ന് സംഘടന ശക്തമായി ആവശ്യപ്പെട്ടു.
കേരള സ്റ്റേറ്റ് പോലീസ് പെൻഷനേഴ്സ് വെൽഫെയർ അസോസിയേഷൻ ജില്ലാ പ്രസിഡൻ്റ് രാഘവൻ മുയ്യം അധ്യക്ഷനായിരുന്നു. ജില്ലാ സെക്രട്ടറി ദിലീപ് ബാലക്കണ്ടി റിപ്പോർട്ടിംഗ് നടത്തി. സംസ്ഥാന കമ്മിറ്റി അംഗം എംജി ജോസഫ്, കെ.പ്രകാശൻ,ടിവി ജയപ്രകാശ്, പി. കെ ലൂക്കോസ്, കെഡി ഫ്രാൻസിസ്, കെ രവീന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. അടുത്ത മാസം കൊല്ലം ജില്ലയിൽ നടക്കുന്ന സംഘടനയുടെ 7 ആം സംസ്ഥാന സമ്മേളനം വമ്പിച്ച വിജയമാക്കുവാനും, കണ്ണൂർ ജില്ലയിൽ നിന്നും പരമാവധി അംഗങ്ങളെ സമ്മേളനത്തിൽ പങ്കെടുപ്പിക്കുവാനും ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചു.








