തൊഴിലാളി വർഗ്ഗ പ്രസ്ഥാനത്തിന്റെ സമുന്നത നേതാവും മുൻ മുഖ്യമന്ത്രിയുമായ വി. എസ്. അച്യുതാനന്ദന്റെ വിടവാങ്ങലിന് ഇന്ന് ഒരാണ്ട് തികയുന്നു. ജനകീയ പോരാട്ടങ്ങളുടെ മുന്നണിപ്പോരാളിയായിരുന്ന വി. എസിന്റെ ഒന്നാം ചരമവാർഷികം വിപുലമായ അനുസ്മരണ പരിപാടികളോടെയാണ് സി. പി. ഐ. (എം) ഇന്ന് ആചരിക്കുന്നത്. ഇതിനോടനുബന്ധിച്ച് ആലപ്പുഴ പുന്നപ്രയിലെ വലിയ ചുടുകാട്ടിൽ വി. എസിന്റെ സ്മരണാർത്ഥം നിർമ്മിച്ച സ്തൂപത്തിൽ പാർട്ടി സംസ്ഥാന സെക്രട്ടറി എം. വി. ഗോവിന്ദന്റെ നേതൃത്വത്തിൽ രാവിലെ പുഷ്പാർച്ചന നടക്കും. വൈകുന്നേരം അഞ്ചുമണിക്ക് നടക്കുന്ന പൊതുസമ്മേളനവും റാലിയും പാർട്ടി പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ചരമവാർഷിക ദിനത്തിൽ പുന്നപ്രയിലുള്ള അദ്ദേഹത്തിന്റെ കുടുംബവീടായ വേലിക്കകത്ത് വീട്ടിൽ വി. എസിന്റെ അർധകായ പ്രതിമയും അനാച്ഛാദനം ചെയ്യും.
കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വളർച്ചയിലും ജനകീയ മുന്നേറ്റങ്ങളിലും വിപ്ലവാത്മകമായ വഴിത്തിരിവുകൾ സൃഷ്ടിച്ച നേതാവായിരുന്നു വി. എസ്. അച്യുതാനന്ദൻ. പുന്നപ്ര-വയലാർ സമരകാലം മുതൽ സാധാരണക്കാരുടെയും തൊഴിലാളികളുടെയും ശബ്ദമായി ഉയർന്നുവന്ന അദ്ദേഹം പിന്നീട് കേരള രാഷ്ട്രീയത്തിലെ തന്നെ അപൂർവ്വ വ്യക്തിത്വമായി മാറി. സംസ്ഥാന മുഖ്യമന്ത്രിയായും പ്രതിപക്ഷ നേതാവായും സി. പി. ഐ. (എം) സംസ്ഥാന സെക്രട്ടറിയായും ദീർഘകാലം ജനസേവന രംഗത്ത് സജീവമായിരുന്ന വി. എസ്, പരിസ്ഥിതി-ഭൂസംരക്ഷണ പോരാട്ടങ്ങളിലൂടെയും അഴിമതിക്കെതിരെയുള്ള നിലപാടുകളിലൂടെയും ജനമനസ്സുകളിൽ ചിരപ്രതിഷ്ഠ നേടി. പോരാട്ടവീര്യം ഒട്ടും ചോരാതെ ജനങ്ങൾക്ക് വേണ്ടി നിലകൊണ്ട ആ വിപ്ലവ സൂര്യന്റെ ഓർമ്മകൾക്ക് മുന്നിൽ പ്രണാമമർപ്പിച്ചുകൊണ്ടാണ് നാട് ഇന്ന് അദ്ദേഹത്തിന്റെ സ്മരണ പുതുക്കുന്നത്.









