വന്ദേഭാരത് എക്സ്പ്രസ് ട്രെയിൻ പ്രധാനമന്ത്രി ഫ്ളാഗ് ഓഫ് ചെയ്തു

ബെംഗളൂരു: രാജ്യത്തെ അഞ്ചാമത്തേതും ദക്ഷിണേന്ത്യയിലെ ആദ്യത്തേതുമായ വന്ദേഭാരത് എക്സ്പ്രസ് ട്രെയിൻ ബെംഗളൂരുവിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ളാഗ് ഓഫ് ചെയ്തു. ബെംഗളൂരു കെ.എസ്.ആർ റെയിൽവേ സ്റ്റേഷനിൽ വെച്ചാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്രെയിൻ ഉദ്ഘാടനം ചെയ്തത്.പ്രധാനമന്ത്രി ഉദ്ഘാടനംചെയ്ത വന്ദേഭാരത് തീവണ്ടിയുടെ ഉദ്ഘാടനസർവീസ് ഓടിക്കുന്നത് മലയാളി ലോക്കോപൈലറ്റാണ്. കണ്ണൂർ പെരളശ്ശേരി സ്വദേശിയായ സുരേന്ദ്രനാണ് വണ്ടി ഓടിക്കുന്നത്. ഇദ്ദേഹത്തിന് 33 വർഷത്തെ സർവീസുണ്ട്. ബെംഗളൂരു ഡിവിഷനിലെ ലോക്കോപൈലറ്റാണ് സുരേന്ദ്രൻ. വന്ദേഭാരത് തീവണ്ടി ഓടിക്കാനായി പ്രത്യേകം പരിശീലനം നൽകിയിട്ടുണ്ട്.ഉദ്ഘാടനസർവീസായതിനാൽ ബെംഗളൂരുവിൽനിന്ന് പുറപ്പെടുന്ന നവീന സൗകര്യങ്ങളോടുകൂടിയ അതിവേഗ തീവണ്ടി ജനങ്ങൾക്ക് കാണാനായി എല്ലാ പ്രധാനസ്റ്റേഷനുകളിലും നിർത്തുമെന്ന് ദക്ഷിണറെയിൽവേ അറിയിച്ചിട്ടുണ്ട്. ഉദ്ഘാടനത്തിന് ശേഷം പൊതുജനങ്ങളെ കയറ്റാതെയാണ് തീവണ്ടി ചെന്നൈയിലേക്ക് പുറപ്പെട്ടിട്ടുള്ളത്.ശനിയാഴ്ചമുതൽ ചെന്നൈ സെൻട്രലിൽനിന്ന് നിന്നാണ് സർവീസ് ആരംഭിക്കുക. രാവിലെ 5.50-ന് പുറപ്പെടുന്ന തീവണ്ടി ഉച്ചയ്ക്ക് 12.20-ന് മൈസൂരിലെത്തും. മൈസൂരുവിൽനിന്ന് ഉച്ചയ്ക്ക് 1.05-ന് പുറപ്പെടുന്ന തീവണ്ടി രാത്രി 7.30-ന് ചെന്നൈ സെൻട്രലിലെത്തും. ശനിയാഴ്ചമുതലുള്ള സർവീസുകൾക്ക് ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. ബുധനാഴ്ച ഒഴികെയുള്ള എല്ലാദിവസങ്ങളിലും സർവീസ് നടത്തും.ചെന്നൈയിൽ നിന്ന് മൈസൂരുവിലേക്കുള്ള യാത്രയ്ക്ക് ചെയർ കാറിന് 1200 രൂപയാണ് ടിക്കറ്റ് ചാർജ്. എക്സിക്യൂട്ടീവ് ക്ലാസിൽ യാത്ര ചെയ്യുന്നതിന് 2295 രൂപ. മൈസൂരുവിൽ നിന്ന് ചെന്നൈയിലേക്കുള്ള യാത്രയ്ക്ക് യഥാക്രമം 1365-ഉം 2486 രൂപയുമാണ് ടിക്കറ്റിന് ഈടാക്കുന്നത്.ചെന്നൈക്കും മൈസൂരുവിനും ഇടയിൽ 500 കിലോമീറ്റർ 6.30 മണിക്കൂർ കൊണ്ട് എത്താനാകുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്.കാട്പാഡി, ബെംഗളൂരു എന്നിവിടങ്ങളിൽ മാത്രമാണ് വന്ദേഭാരത് എക്സ്പ്രസിന് സ്റ്റോപ്പുണ്ടാകുക.വന്ദേഭാരത് എക്സ്പ്രസ് അതിന്റെ പൂർണ്ണശേഷിയിൽ ഓടുകയാണെങ്കിൽ ചെന്നൈയിൽ നിന്ന് ബെംഗളൂരുവിലേക്ക് മൂന്ന് മണിക്കൂർ കൊണ്ട് എത്താനാകുമെന്നും റെയിൽവേ അവകാശപ്പെടുന്നു.എല്ലാ കോച്ചുകളിലേയും ഡോറുകൾ ഓട്ടോമാറ്റിക് സംവിധാനത്തോടെയാണ് പ്രവർത്തിക്കുന്നത്. ജിപിഎസ് അടിസ്ഥാനമാക്കിയുള്ള യാത്ര വിവരണങ്ങൾ ഓഡിയോ വീഡിയോ ആയി യാത്രക്കാർക്ക് ലഭ്യമാകും. എല്ലാ കോച്ചുകളിലും വൈ ഫൈ ഉണ്ട്.

Top News from last week.