ക്യാന്‍സറിനെ തോല്‍പ്പിച്ച് ഇന്ത്യ ആകാശം കീഴടക്കിയ 21 വയസുകാരിയുടെ കഥ. 5600 രൂപ കൊണ്ട് ആകാശ റാണി കെട്ടിപ്പൊക്കിയത് 420 കോടി രൂപയുടെ ആസ്തി

കനിക ടെക്രിവാള്‍ എന്ന പേര് നിങ്ങളില്‍ എത്രപേര്‍ കേട്ടിട്ടുണ്ട്. മികച്ച ബിസിനസ് ആശയം മനസില്‍ കൊണ്ടുനടക്കുന്ന ഏതൊരു വ്യക്തിക്കും മികച്ച മാതൃകയാണ് അവള്‍. ഇന്നലെ ആരംഭിച്ച ഷാര്‍ക്ക് ടാങ്ക് ഇന്ത്യയുടെ അഞ്ചാം സീസണിലെ ഒരു ജഡജ് കൂടിയാണ് കനിക. ക്യാന്‍സറിനെ ചെറുത്തു തോല്‍പ്പിച്ച കനിക ഇന്ത്യന്‍ ആകാശത്തിലെ റാണി കൂടിയാണ്. സ്വകാര്യ വ്യോമയാന കമ്പനിയായ ജെറ്റ്‌സെറ്റ്‌ഗോയുടെ സ്ഥാപകയാണ് ഈ പെണ്‍പുലിയെന്ന് നിങ്ങള്‍ മനസിലാക്കേണ്ടതുണ്ട്.

ബിസിനസ് കീഴടക്കിയ വനിത
ഇന്ത്യയിലെ വനിത സംരംഭകരില്‍ വളരെ പ്രധാനപ്പെട്ട പേരുകളില്‍ ഒന്നാണ് കനിക. കാരണം അവള്‍ തന്റെ വിജയഗാഥ രചിച്ചത് വ്യോമയാന മേഖലയില്‍ ആണെന്നതു തന്നെ. അത്തരം അധികം പേരുകള്‍ ഇന്ത്യയില്‍ ഇല്ല. ഒരു മാര്‍വാരി കുടുംബത്തില്‍ ജനിച്ച കനിക ടെക്രിവാള്‍ 2012 ലാണ് ഇന്ത്യയിലെ ആദ്യത്തെ വിമാന പാട്ടക്കമ്പനിയായ ജെറ്റ്‌സെറ്റ്‌ഗോ സ്ഥാപിച്ചത്. ഇന്ത്യന്‍ വ്യോമയാന ബിസിനസിലെ ഒരു ഗെയിം ചേയ്ഞ്ചര്‍ നീക്കമായിരുന്നു ഇത്.

ജെറ്റ്സെറ്റ്‌ഗോ
ജെറ്റ്സെറ്റ്‌ഗോ എന്ന പേര് നിങ്ങളില്‍ പലരും ആദ്യമായാകും കേള്‍ക്കുന്നത്. ജെറ്റ്സെറ്റ്‌ഗോ എന്നൊരു വിമാനക്കമ്പനി ഉണ്ടോ എന്നു പോലും ചിന്തിക്കുന്നവരുണ്ടാകും. ഇവരെ കുറ്റം പറയാന്‍ കഴിയില്ല. കാരണം ജെറ്റ്സെറ്റ്‌ഗോയുടെ കളികള്‍ സാധാരണക്കാര്‍ക്ക് മനസിലാക്കാവുന്നതിലും അപ്പുറമാണ്. ചാര്‍ട്ടേഡ് വിമാന സര്‍വീസുകള്‍ കൈകാര്യം ചെയ്യുന്ന ഒരു ഹൈ എന്‍ഡ് എന്റിറ്റി ആണിത്. ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്കു പുറമേ ഹെലികോപ്റ്ററുകളും കനിക കൈകാര്യം ചെയ്യുന്നു.
സെലിബ്രിറ്റികളുടെ സെലിബ്രിറ്റി
കനികയുടെ ക്ലയന്റുകള്‍ എല്ലാം തന്നെ ഹൈ പ്രൈാഫൈല്‍ ഉള്ളവരാണ്. അതിനാല്‍ തന്നെ സെലിബ്രിറ്റികള്‍ക്കിടിയിലെ ഒരു സെലിബ്രിറ്റിയാണ് അവള്‍. 2012 ല്‍ ആരംഭിച്ചശേഷം ഏകദേശം 1,00,000 യാത്രക്കാര്‍ക്ക് 6,000 വിമാന സര്‍വീസുകള്‍ ഒരുക്കാന്‍ ജെറ്റ്സെറ്റ്‌ഗോയ്ക്ക് സാധിച്ചിട്ടുണ്ട്. കനികയുടെ സ്ഥാപനത്തിന് 10 സ്വകാര്യ ജെറ്റുകളും, 2 ഹെലികോപ്റ്ററുകളും സ്വന്തമായുണ്ട്.
ചെറുപ്രായത്തില്‍ കോടികളുടെ ആസ്തി

റിപ്പോര്‍ട്ടുകള്‍ പ്രകാരം കനിക ടെക്രിവാളിന്റെ ഇന്നത്തെ ആസ്തി 420 കോടി രൂപയിലധികമാണ്. വിജയ് മല്യ അടക്കം പല വമ്പന്‍മാരും മുട്ടുമടക്കിയ വ്യോമയാന ബിസിനസില്‍ നിന്ന് വിരലില്‍ എണ്ണാവുന്ന വര്‍ഷങ്ങളിലാണ് കനിക കോടികള്‍ സമ്പാദിച്ചത്. ഹുറുണ്‍ റിച്ച് ലിസ്റ്റിലെ ഏറ്റവും പ്രായം കുറഞ്ഞ വനിതകളില്‍ ഒരാള്‍ കൂടിയായിരുന്നു കനിക. കനിക ടെക്രിവാള്‍ തന്റെ 21 -ാം വയസിലാണ് ഈ ബിസിനസ് യാത്ര ആരംഭിച്ചത്.

വളരെ ബുദ്ധിമുട്ടിയ തുടക്കം

ഒരു പെണ്‍ക്കുട്ടി വ്യോമയാന ബിസിനസിലേയ്ക്ക് കടക്കുന്നതില്‍ പലരും തുടക്കത്തില്‍ ആശങ്ക അറിയിച്ചു. കമ്പനിക്ക് വേണ്ടി പണം സ്വരൂപിക്കുന്നതില്‍ തനിക്ക് വലിയ ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വന്നതായി കനിക പറയുന്നു. പണം സ്വരൂപിക്കാതെ താന്‍ എങ്ങനെ ഈ വിജയകഥ എഴുതിയെന്ന് ചോദിക്കുന്നവര്‍ ഏറെയാണെന്ന് അവള്‍ പറയുന്നു. 5,600 രൂപ നിക്ഷേപത്തിലായിരുന്നു തന്റെ തുടക്കമെന്ന് കനിക ആവര്‍ത്തിക്കുന്നു. എന്നാല്‍ ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ ഫ്‌ലീറ്റാണ് ഇന്നു കനിക പ്രവര്‍ത്തിപ്പിക്കുന്നത്.

ദി സ്‌കൈ ക്വീന്‍

കനികയുടെ സംഭാവനകള്‍ ഇന്ത്യയിലും ആഗോള തലത്തിലും വ്യാപകമായി അംഗീകരിക്കപ്പെട്ടിട്ടുണ്ട്. ഇന്ത്യന്‍ ആകാശത്തെ രാജ്ഞി എന്നാണ് ഇ്ന്ന് കനിക അറിയപ്പെടുന്നത്. വേള്‍ഡ് ഇക്കണോമിക് ഫോറം കനികയെ യുവ ആഗോള നേതാവായി അംഗീകരിച്ചിട്ടുണ്ട്. ഇന്ത്യാ ഗവണ്‍മെന്റിന്റെ ദേശീയ സംരംഭകത്വ അവാര്‍ഡും അവള്‍ സ്വന്തമാക്കി. വിമാന പാട്ടക്കരാറിലെ സംഭാവനകളെ മാനിച്ച് എന്റര്‍പ്രണര്‍ മാഗസിന്‍ അവള്‍ക്ക് ‘ദി സ്‌കൈ ക്വീന്‍’ എന്ന ബഹുമതിയും നല്‍കി.

കേവലം ഒരു വ്യോമയാന കമ്പനി ഉടമ എന്നതിപുരിയാണ് കനികയുടെ പ്രവര്‍ത്തനങ്ങള്‍. കൊവിഡ് കാലത്ത് അവള്‍ തന്റെ ഫ്‌ലീറ്റ് പൊതുജന നന്മയ്ക്കായി ഉപയോഗിച്ചു. ഇതിനു പുറമേ ഇലക്ട്രിക്, ലംബ ടേക്ക് ഓഫ് വിമാനങ്ങളുടെ വികസനം ഉള്‍പ്പെടെയുള്ള ഭാവി വ്യോമയാന സാങ്കേതികവിദ്യകളിലും അവള്‍ പ്രവര്‍ത്തിക്കുന്നു.

Top News from last week.