എസ്ഐആർ നടപടികൾ ആദ്യം ബീഹാറിൽ തുടങ്ങിയപ്പോഴാണ് നിയമസാധുത ചോദ്യം ചെയ്ത് നിരവധി ഹർജികൾ സുപ്രീംകോടതിയിലെത്തിയത്. തീവ്രവോട്ടർപട്ടിക പരിഷ്ക്കരണത്തിന് തെരഞ്ഞെടുപ്പ് കമ്മീഷന് അധികാരമുണ്ടോ എന്നാണ് കോടതി പ്രധാനമായി പരിശോധിച്ചത്. എസ്‌ഐആർ നടപടി ഭരണഘടനയ്ക്ക് ജീവൻ നൽകുന്ന ഒന്നാണ്. കൃത്യവും സമഗ്രവുമായ വോട്ടർ പട്ടിക തയാറാക്കുന്നതിലേക്കുള്ള പ്രധാന ചുവടുവെപ്പാണ്. ഇക്കാര്യം നടപ്പാക്കുന്നത് നിയമങ്ങളോ ഭരണഘടനാ വ്യവസ്ഥകളോ ലംഘിക്കുന്നില്ല. ജനപ്രാതിനിധ്യ നിയമത്തിലെ 21(3) വകുപ്പ് പ്രകാരമുള്ള ചട്ടങ്ങൾ പാലിച്ചാണ് കമ്മീഷൻ പ്രവർത്തിച്ചത്. തെരഞെടുപ്പിലെ സമഗ്രത, കൃത്യത, വിശ്വാസ്യത എന്നിവ ഉറപ്പാക്കുന്നതിന് ഇത് അനിവാര്യമാണ്. തെരഞ്ഞെടുപ്പിന്റെ സുതാര്യതയും പൗരന്മാരുടെ ഭരണഘടനാപരമായ അവകാശങ്ങളും തമ്മിലെ സന്തുലനം ഉറപ്പാക്കാൻ കമ്മീഷൻ സ്വീകരിച്ച നടപടികൾക്ക് സാധിച്ചു. സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് എന്ന ഭരണഘടനാപരമായ ലക്ഷ്യം കൈവരിക്കാൻ ഇത്തരം നടപടികൾ അനിവാര്യമാണെന്ന് കോടതി വിധിച്ചു.

വോട്ടർ പട്ടികയിലെ ഒഴിവാക്കലുകൾ നിയമവിരുദ്ധമല്ല. കമ്മീഷന് പൗരത്വത്തെക്കുറിച്ച് നിയമാനുസൃതമായ അന്വേഷണം നടത്താൻ കഴിയും. പൗരത്വത്തിന്റെ അന്തിമ തീരുമാനം തെരഞ്ഞെടുപ്പ് കമ്മീഷന് എടുക്കാനാകില്ലെന്നും കോടതി ഓർമിപ്പിച്ചു. കൂടാതെ വോട്ടർ പട്ടികയിൽ നിന്ന് പേര് നീക്കം ചെയ്യുന്നത് ഒരാളുടെ പൗരത്വം നിശ്ചയിക്കുന്നതിനുള്ള മാനദണ്ഡമല്ലെന്നും കോടതി വ്യക്തമാക്കി. ഒഴിവാക്കുന്നവർ ഇന്ത്യൻ പൗരന്മാരാണെന്ന് തെളിയിച്ചാൽ വോട്ടർപട്ടികയിൽ പേരുകൾ ഉൾപ്പെടുത്തണം. എസ്‌ഐആർ എന്നത് പിൻവാതിലിലൂടെയുള്ള പൗരത്വ പരിശോധനയാണെന്ന് ആരോപിച്ച് ഹർജിക്കാരും പ്രതിപക്ഷവും ഉയർത്തിയ തടസ്സവാദങ്ങൾ കോടതി തള്ളി.