ആലപ്പുഴ: മൂന്ന് ദിവസത്തെ ആകാംക്ഷകൾക്കൊടുവിൽ ഓണം ബമ്പർ ഭാഗ്യവാനെക്കുറിച്ചുള്ള വിവരങ്ങൾ പുറത്ത്. ആലപ്പുഴ തുറവൂർ സ്വദേശിയായ ശരത്താണ് ഇത്തവണത്തെ ഓണം ബമ്പർ ഒന്നാം സമ്മാനമായ 25 കോടി നേടിയിരിക്കുന്നത്. അപ്രതീക്ഷിത ഭാഗ്യമെന്നാണ് ശരത്തിൻറെ ആദ്യപ്രതികരണം. ആദ്യമായിട്ടാണ് ഓണം ബമ്പർ എടുക്കുന്നതെന്ന് പറഞ്ഞ ശരത് ആദ്യം വിശ്വസിക്കാനായില്ലെന്നും മാധ്യമങ്ങളോട് പ്രതികരിച്ചു. ടിക്കറ്റെടുക്കുന്ന ശീലങ്ങളൊന്നുമില്ല. ഉറപ്പാക്കിയതിന് ശേഷം മാത്രം പുറത്തുപറഞ്ഞാൽ മതിയെന്ന് തീരുമാനിച്ചാണ് ഇത്രയും ദിവസം പറയാതിരുന്നത്. ഫലപ്രഖ്യാപനം വന്നപ്പോൾ ഫോണിൽ നോക്കി. ആദ്യം വിശ്വസിക്കാൻ പറ്റിയില്ല. പിന്നീട് വീട്ടിൽ പോയി രണ്ട് മൂന്ന് തവണ കൂടി നോക്കിയിട്ടാണ് ഉറപ്പിച്ചത്. സഹോദരനോടാണ് ആദ്യം പറഞ്ഞത്. പിന്നീട് വീട്ടിൽ പറഞ്ഞു. എല്ലാരും സന്തോഷമായിരിക്കുന്നു. വീട്ടിൽ അച്ഛനും അമ്മയും അനിയനും വൈഫും കുട്ടിയുമുണ്ട്. ശരത്തിൻറെ വാക്കുകൾ.
12 വർഷമായി നെട്ടൂരിൽ പെയിൻറ് കടയിൽ ജോലി ചെയ്യുന്നു. ലോട്ടറി ടിക്കറ്റെടുത്ത കാര്യം സഹോദരനോട് മാത്രമേ പറഞ്ഞിരുന്നുള്ളൂ. ചെറിയ ടിക്കറ്റുകളെടുക്കാറുണ്ടെങ്കിലും ജീവിതത്തിലാദ്യമായിട്ടാണ് ശരത് ബമ്പറെടുക്കുന്നത്. ഓഫീസിലേക്ക് പോകുന്ന വഴിക്കാണ് ടിക്കറ്റെടുത്തത്. കുറച്ചു കടങ്ങളുണ്ട്, അതെല്ലാം വീട്ടണം.
നിപ്പോൺ പെയിന്റ്‌സ് ജീവനക്കാരനായ ശരത് നെട്ടൂരിലെ ലോട്ടറി ഏജന്റ് ലതീഷിൽ നിന്നാണ് ഒന്നാം സമ്മാനമടിച്ച ടിക്കറ്റെടുത്തത്. തിരുവനന്തപുരം ആറ്റിങ്ങൽ ഭഗവതി ഏജൻസീസിന്റെ വൈറ്റില ശാഖയിൽ നിന്നാണ് ലോട്ടറി ഏജൻറായ ലതീഷ് ടിക്കറ്റ് വാങ്ങിയത്. 25 കോടിയുടെ മഹാഭാഗ്യം TH 577825 എന്ന നമ്പറിലൂടെയാണ് ശരത്തിനെ തേടിയെത്തിയത്.









