അമേരിക്കൻ നാവികസേനയുടെ എലൈറ്റ് വിഭാഗമായ 'സീൽ ടീം 6' ആണ് ഇറാനിലെ സഗ്രോസ് പർവതനിരകളിൽ നിന്ന് പരിക്കേറ്റ അമേരിക്കൻ വ്യോമസേനാ ഉദ്യോഗസ്ഥനെ അതിസാഹസികമായി മോചിപ്പിച്ചത്.
ഒരിക്കൽ ഒസാമ ബിൻ ലാദനെ വധിക്കാൻ പാകിസ്താനിലെ അബ്ബോട്ടാബാദിലേക്ക് നിശബ്ദമായി പറന്നിറങ്ങിയ അതേ പോരാളികൾ വീണ്ടും മറ്റൊരു പരമാധികാര രാജ്യത്തിന്റെ അതിർത്തിക്കുള്ളിൽ നിഴലുകളെപ്പോലെ വന്നിറങ്ങി. ഇത്തവണ ഒരാളുടെ ജീവനെടുക്കാനായിരുന്നില്ല, മറിച്ച് ശത്രുപക്ഷത്ത് അകപ്പെട്ട സ്വന്തം സഹപ്രവർത്തകൻ്റെ ജീവൻ രക്ഷിക്കാനായിരുന്നു അത്.
അമേരിക്കൻ നാവികസേനയുടെ എലൈറ്റ് വിഭാഗമായ ‘സീൽ ടീം 6’ (SEAL Team 6) ആണ് ഇറാനിലെ സഗ്രോസ് പർവതനിരകളിൽ നിന്ന് പരിക്കേറ്റ അമേരിക്കൻ
മലനിരകളിൽ വേട്ടയാടപ്പെട്ട ഉദ്യോഗസ്ഥൻ
ഫെബ്രുവരി 28-ന് തുടങ്ങിയ യുദ്ധത്തിൽ ആദ്യമായാണ് ഒരു അമേരിക്കൻ എഫ്-15ഇ സ്ട്രൈക്ക് ഈഗിൾ വിമാനം വെടിവെച്ചിടപ്പെടുന്നത്. ഏപ്രിൽ 3-നായിരുന്നു ഈ സംഭവം. വിമാനത്തിലുണ്ടായിരുന്ന പൈലറ്റിനെ ഉടൻ തന്നെ രക്ഷപ്പെടുത്തിയെങ്കിലും വെപ്പൺ സിസ്റ്റംസ് ഓഫീസർ ഇറാനിലെ മലനിരകളിൽ അകപ്പെട്ടുപോയി.
കൈവശം ഒരു പിസ്റ്റളും രഹസ്യ സിഗ്നലുകൾ നൽകുന്ന ബീക്കണും മാത്രമായി 24 മണിക്കൂറിലധികം അദ്ദേഹം ശത്രുക്കളെ പ്രതിരോധിച്ച് മലനിരകളിൽ കഴിഞ്ഞു. ഇറാൻ സൈന്യവും പ്രാദേശിക ഗോത്രവർഗ്ഗക്കാരും അദ്ദേഹത്തിനായി തിരച്ചിൽ നടത്തുന്നതിനിടെയാണ് രക്ഷാദൗത്യം ആരംഭിച്ചത്.
സമയത്തിനെതിരായ പോരാട്ടം
“ഞങ്ങൾ അവനെ തിരികെ എത്തിച്ചു” എന്ന് പിന്നീട് പ്രസിഡൻ്റ് ട്രംപ് പ്രഖ്യാപിച്ചു. പൈലറ്റ് കരമാർഗ്ഗം രക്ഷപ്പെട്ടു എന്ന് ഇറാനെ തെറ്റിദ്ധരിപ്പിക്കാൻ സിഐഎ വ്യാജ പ്രചാരണങ്ങൾ നടത്തി. ഇതിനിടെ ഇസ്രായേൽ രഹസ്യാന്വേഷണ വിഭാഗം ഇറാൻ സൈന്യത്തിന്റെ നീക്കങ്ങൾ തത്സമയം അമേരിക്കയ്ക്ക് കൈമാറി. പൈലറ്റിനെ പുറത്തെത്തിക്കാൻ ഒരു സുരക്ഷിത പാത ഒരുക്കുന്നതിനായി ഇസ്രായേൽ വ്യോമസേന 36 മണിക്കൂർ നേരത്തേക്ക് തങ്ങളുടെ ആക്രമണങ്ങൾ നിർത്തിവെച്ചു.
ചുറ്റികയും ശസ്ത്രക്രിയാ കത്തിയുമായി സൈന്യം
2011-ൽ ബിൻ ലാദനെ വധിച്ച ദൗത്യം അതീവ രഹസ്യവും കൃത്യവുമായ ഒരു ശസ്ത്രക്രിയ പോലെയായിരുന്നുവെങ്കിൽ, ഇറാനിൽ നടന്നത് ഒരു വൻ സൈനിക നീക്കമായിരുന്നു. നൂറുകണക്കിന് പ്രത്യേക സേനാ അംഗങ്ങൾ, ഡസൻ കണക്കിന് യുദ്ധവിമാനങ്ങൾ, ഹെലികോപ്റ്ററുകൾ എന്നിവ ഈ ദൗത്യത്തിൽ പങ്കെടുത്തു. ഇറാനിലെ ഇസ്ഫഹാന് തെക്കുകിഴക്കായി ഉപേക്ഷിക്കപ്പെട്ട ഒരു എയർസ്ട്രിപ്പിന് സമീപം താൽക്കാലിക താവളം സ്ഥാപിച്ചായിരുന്നു നീക്കം.
പഴയ ചരിത്രം ആവർത്തിക്കുന്നു
2011-ൽ അബ്ബോട്ടാബാദിൽ ഒരു സ്റ്റെൽത്ത് ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്റർ തകർന്നു വീണപ്പോൾ അതിന്റെ രഹസ്യങ്ങൾ ശത്രുക്കൾക്ക് ലഭിക്കാതിരിക്കാൻ സൈന്യം അത് സ്ഫോടനത്തിലൂടെ നശിപ്പിച്ചിരുന്നു. സമാനമായ സംഭവം ഇറാനിലും ആവർത്തിച്ചു. ദൗത്യത്തിനിടെ രണ്ട് എംസി-130ജെ (MC-130J) വിമാനങ്ങൾക്കും എംഎച്ച്-6 ലിറ്റിൽ ബേർഡ് ഹെലികോപ്റ്ററുകൾക്കും തകരാർ സംഭവിച്ചു. സാങ്കേതിക വിദ്യ ഇറാൻ സൈന്യത്തിന് ലഭിക്കാതിരിക്കാൻ ഇവ അമേരിക്കൻ സൈന്യം തന്നെ സ്ഫോടനത്തിലൂടെ നശിപ്പിച്ചു. തുടർന്ന് കൂടുതൽ വിമാനങ്ങളെത്തിയാണ് പൈലറ്റിനെയും രക്ഷാസംഘത്തെയും അവിടെനിന്ന് മാറ്റിയത്.
കനത്ത വെടിവെപ്പിനിടയിൽ രക്ഷാപ്രവർത്തനം
ഇറാൻ സൈന്യം വളയുന്നതിനിടെ കനത്ത വെടിവെപ്പ് നടത്തിയാണ് സീൽ ടീം 6 പൈലറ്റിനെ വിമാനത്തിൽ കയറ്റിയത്. വ്യോമസേനയുടെ വിമാനങ്ങൾ തൊട്ടടുത്തുള്ള ഇറാനിയൻ സൈനിക വ്യൂഹങ്ങൾക്ക് നേരെ ബോംബാക്രമണം നടത്തി രക്ഷാസംഘത്തിന് കവചമൊരുക്കി. ഒടുവിൽ ഒരു അമേരിക്കൻ സൈനികന് പോലും ജീവഹാനി സംഭവിക്കാതെ ദൗത്യം വിജയകരമായി പൂർത്തിയാക്കി. പരിക്കേറ്റ ഉദ്യോഗസ്ഥനെ കുവൈറ്റിലെ സൈനിക ആശുപത്രിയിലേക്ക് മാറ്റി.
യുദ്ധത്തിനിടയിലെ മറ്റൊരു യുദ്ധം
ഹോർമുസ് കടടുക്ക് തുറന്നില്ലെങ്കിൽ ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾ തകർക്കുമെന്ന് ട്രംപ് 48 മണിക്കൂർ സമയം നൽകി ഭീഷണി മുഴക്കുന്നതിനിടെയാണ് ഈ രക്ഷാപ്രവർത്തനം നടന്നത്. ഒരു സൈനികന് വേണ്ടി എന്തും ചെയ്യാൻ അമേരിക്കൻ സൈന്യം തയ്യാറാണെന്ന സന്ദേശമാണ് ഈ ദൗത്യത്തിലൂടെ ലോകത്തിന് ലഭിച്ചത്. 48 മണിക്കൂർ നേരത്തേക്ക് അമേരിക്കയുടെ ഏറ്റവും വലിയ മുൻഗണന കാണാതായ ആ ഒരു സൈനികനായിരുന്നു.









