തിരുവനന്തപുരം: നിയമസഭയിൽ പ്രതിഷേധത്തിനിടെ വാർച്ച് ആൻഡ് വാർഡിനെ മർദിച്ച സംഭവത്തിൽ മൂന്ന് പ്രതിപക്ഷ എംഎൽഎമാർക്ക് സസ്‌പെൻഷൻ. റോജി എം ജോൺ , എം വിൻസൻറ് , സനീഷ് കുമാർ ജോസഫ് എന്നിവരെയാണ് സസ്‌പെന്റ് ചെയ്തത്. ചീഫ് മാർഷലിനെ മർദിച്ച സംഭവത്തിലാണ് നടപടി. പാർലമെൻററികാര്യ മന്ത്രി എം ബി രാജേഷ് അവതരിപ്പിച്ച പ്രമേയം സ്പീക്കർ അംഗീകരിക്കുകയായിരുന്നു.
പ്രതിപക്ഷ പ്രതിഷേധം അതിരുകടന്നെന്നും പരിക്കേറ്റ നിയമസഭാ ചീഫ് മാർഷൽ ഷിബുവിന് ശസ്ത്രക്രിയ വേണമെന്നും എം ബി രാജേഷ് നിയമസഭയിൽ പറഞ്ഞു. സുരക്ഷാ ചുമതലയുള്ള ചീഫ് മാർഷലിനെ ഗുരുതരമായി അതിക്രമിച്ചു. റോജി എം ജോൺ, എം വിൻസന്റ് , സനീഷ് കുമാർ ജോസഫ് എന്നിവരെ സസ്‌പെന്റ് ചെയ്യണമെന്നും എം ബി രാജേഷ് പ്രമേയം അവതരിപ്പിച്ചു. പ്രമേയം സ്പീക്കർ അംഗീകരിക്കുകയായിരുന്നു. അതേസമയം, പ്രതിപക്ഷ പ്രതിഷേധത്തിനിടെ കൈയ്ക്ക് ഗുരുതരമായി പരിക്കേറ്റ ചീഫ് മാർഷലിനെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശസ്ത്രക്രിയക്ക് വിധേയനാക്കുമെന്നാണ് വിവരം.
നാലാം ദിനവും സഭ പ്രക്ഷുബ്ധം
ശബരിമലയിലെ സ്വർണ്ണ മോഷണ വിവാദത്തിൽ തുടർച്ചയായി നാലാം ദിവസവും നിയമസഭ സ്തംഭിപ്പിച്ച് പ്രതിപക്ഷം. ദേവസ്വം മന്ത്രി വി എൻ വാസവന്റെ രാജി ആവശ്യപ്പെട്ടാണ് പ്രതിപക്ഷ പ്രതിഷേധം. ദ്വാരപാലക ശിൽപ്പങ്ങൾ കോടീശ്വരന് വിറ്റഴിച്ചവർക്കെതിരെ നടപടി സ്വീകരിക്കുംവരെ സമരം പ്രഖ്യാപിച്ച് പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു. പ്രതിപക്ഷ നേതാവ് ഗുണ്ടാനേതാവിനെപ്പോലെ പെരുമാറുകയാണെന്ന് മന്ത്രി എം ബി രാജേഷും രാജിയില്ലെന്ന് ദേവസ്വം മന്ത്രിയും പ്രതികരിച്ചു.









