വോട്ടര്‍ പട്ടിക ക്രമക്കേട് വിവാദങ്ങള്‍ക്കിടെ സുരേഷ് ഗോപി തൃശ്ശൂരിലേക്ക്; തിരുവനന്തപുരത്ത് എത്തിയപ്പോഴും ‘നോ കമന്റ്‌സ്’

തിരുവനന്തപുരം: വോട്ടര്‍പട്ടിക ക്രമക്കേട് ആരോപണങ്ങള്‍ക്കിടെ സുരേഷ് ഗോപി ഇന്ന് തൃശ്ശൂരിലെത്തും. ദില്ലിയില്‍ നിന്ന് പുലര്‍ച്ചെ രണ്ടരയോടെ സുരേഷ് ഗോപി തിരുവനന്തപുരത്ത് എത്തി. തുടര്‍ന്ന് രാവിലെ 5.15 ന് വന്ദേ ഭാരതില്‍ തൃശ്ശൂരിലേക്ക് പുറപ്പെട്ടു. 9.30 ന് തൃശ്ശൂരിലെത്തും. ഇന്നലെ രാത്രി സിപിഎം ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചിനിടെ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ബിജെപി പ്രവര്‍ത്തകരെ അശ്വിനി ആശുപത്രിയിലെത്തി അദ്ദേഹം കാണും. സിപിഎം പ്രവര്‍ത്തകര്‍ ബോര്‍ഡില്‍ കരിയോയില്‍ ഒഴിച്ച എംപി ഓഫീസിലേക്ക് പോകും.

കഴിഞ്ഞ മാസം 17നാണ് സുരേഷ് ഗോപി ഒടുവില്‍ തൃശ്ശൂരില്‍ എത്തിയത്. ഛത്തീസ്ഗഡിലെ കന്യാസ്ത്രീകളുടെ അറസ്റ്റ്, വോട്ടര്‍ പട്ടികയിലെ ക്രമക്കേട് ആരോപണങ്ങളില്‍ സുരേഷ് ഗോപി ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇക്കാര്യത്തില്‍ ഇന്ന് പ്രതികരണം ഉണ്ടാകുമോ എന്നാണ് ഉറ്റുനോക്കുന്നത്. ദില്ലിയില്‍ നിന്ന് തിരുവനന്തപുരത്ത് എത്തിയപ്പോഴുംസുരേഷ് ഗോപി മാധ്യമങ്ങളോട് പ്രതികരിച്ചില്ല.

അതേസമയം, വോട്ടര്‍ പട്ടിക ക്രമക്കേടുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ നടക്കുന്ന ആരോപണങ്ങള്‍ക്കെതിരെ ബിജെപി സംസ്ഥാന വ്യാപകമായി ഇന്ന് പ്രതിഷേധിക്കും. ക്രമക്കോട് ആരോപണം പാര്‍ട്ടി തള്ളിയിരുന്നു. ഇന്നലെ തൃശ്ശൂരില്‍ സുരേഷ് ഗോപിയുടെ ഓഫീസിലേക്ക് സിപിഎം നടത്തിയ മാര്‍ച്ചിനിടെ എംപി ബോര്‍ഡില്‍ കരി ഓയില്‍ ഒഴിക്കുകയും ചെരുപ്പ് മാല തൂക്കുകയും ചെയ്തിരുന്നു. മറുപടിയെന്ന നിലയില്‍ രാത്രി സിപിഎം ഓഫീസിലേക്ക് നടത്തിയ ബിജെപി മാര്‍ച്ച് പോലീസ് തടഞ്ഞത് സംഘര്‍ഷത്തിന് വഴിവെച്ചിരുന്നു.

 

Top News from last week.

Latest News

More from this section